Latest News

അതീഖ് റഹ്മാന്റെ കൊലപാതക അന്വേഷണത്തില്‍ കോടതിക്ക് അതൃപ്തി

കൊച്ചി: [www.malabarflash.com] മലപ്പുറം കുനിയില്‍ അതീഖ് റഹ്മാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. മൂന്നു വര്‍ഷമായിട്ടും കേസന്വേഷണം പൂര്‍ത്തിയാകാത്തത് അംഗീകരിക്കാനാവില്ലെന്നു കോടതി അറിയിച്ചു. 

കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണവും വ്യക്തമല്ല. അടുത്ത മാസം രണ്ടിനു മുന്‍പായി വിശദീകരണം നല്‍കിയില്ലെങ്കില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കേണ്ടിവരും. 

കുറുവങ്ങാടന്‍ മുക്താര്‍ ഉള്‍പ്പെടെ 19 പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റീസ് പി. ഉബൈദിന്റെ ഉത്തരവ്.

അതീഖ് റഹ്മാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വസ്തുതാ വിവര റിപ്പോര്‍ട്ട് കേസിന്റെ ചുമതലയുള്ള എഡിജിപി അനന്തകൃഷ്ണനു നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. കേസില്‍ മനഃപൂര്‍വം കാലതാമസം ഉണ്ടായോ എന്നു പരിശോധിക്കേണ്ടതുണ്ട്. പോലീസിന്റെ നടപടി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അടുത്തമാസം രണ്ടിനു മുമ്പ് വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

അതീഖ് റഹ്മാന്റെ കൊലപാതകത്തെ തുടര്‍ന്ന് ആറു മാസത്തിനുശേഷം ഈ കേസില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികള്‍ കൊല്ലപ്പെട്ടിരുന്നു. കുനിയില്‍ നടന്ന ഈ ഇരട്ടകൊലപാതകകേസുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. അതീഖ് റഹ്മാന്റെ കൊലപാതകകേസില്‍ അന്വേഷണം നിലച്ചുവെന്നും എന്നാല്‍ പിന്നീടു നടന്ന ഇരട്ടകൊലപാതക കേസിലെ പ്രതികളായ തങ്ങള്‍ക്കെതിരേ നിയമപരമല്ലാത്ത നടപടി സ്വീകരിക്കുകയാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. 

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അതീഖ് റഹ്മാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന മഞ്ചേരി സെഷന്‍സ് കോടതിയില്‍ നിന്നു റിപ്പോര്‍ട്ട് തേടി. ആദ്യകേസുമായി ബന്ധപ്പെട്ട അന്വേഷണം വൈകുകയാണെന്നും ഇരട്ടക്കൊലപാതകകേസിലെ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും വ്യക്തമാക്കി സെഷന്‍സ് കോടതി ജഡ്ജി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

കുനിയില്‍ ഇരട്ടകൊലപാതകത്തിന്റെ നടപടികള്‍ പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷന്‍ സമ്മര്‍ദം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിക്കാതെ വിചാരണ കോടതിക്കു നടപടി സ്വീകരിക്കാമെന്നു ഹൈക്കോടതി ഉത്തരവ് നല്‍കി.

Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.