Latest News

വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം റിയാല്‍ നഷ്ടപരിഹാരം

റിയാദ്: [www.malabarflash.com] മൂന്നു വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ച മണ്ണാര്‍ക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് ചേരിയത്ത് അബ്ബാസിന്റെ (37) കുടുംബത്തിന് മൂന്ന് ലക്ഷം റിയാല്‍ നഷ്ടപരിഹാരം ലഭിച്ചു. 

ഭാര്യ ഷിംല (37500), മക്കളായ ബാസില ഷെറിന്‍ (54,000), ബാസില്‍ സമാന്‍ (1,8000), പിതാവ് അബു, മാതാവ് പാത്തുമ്മ (50,000 വീതം) എന്നിവര്‍ക്കാണ് നഷ്ടപരിഹാരത്തുക വീതിച്ചു നല്‍കാന്‍ കോടതി ഉത്തരവായത്. അവകാശികള്‍ക്കുള്ള തുക അവരവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയതായി കേസ് നടത്തിപ്പിനും നഷ്ടപരിഹാരത്തുക നേടിയെടുക്കുന്നതിനും വേണ്ടി രണ്ടു വര്‍ഷമായി ശ്രമിച്ചു വരുന്ന അബ്ബാസിന്റെ സുഹൃത്തും റിയാദ് കെ.എം.സി.സി ബേപ്പൂര്‍ മ ണ്ഡലം പ്രസിഡണ്ടുമായ അബ്ദുറഹ്മാന്‍ ഫറോക്ക് പറഞ്ഞു.

ജിദ്ദ-റിയാദ് ഹൈവേയില്‍ റിയാദില്‍ നിന്ന് 130 കിലോമീറ്ററകലെ അല്‍ഖുവയ്യക്കടുത്ത് അല്‍ജില്ലയില്‍ 2012 ഫെബ്രുവരി 27ന് പുലര്‍ച്ചെയാണ് വാഹനാപകടമുണ്ടായത്. മലയാളികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പെട്ട് അബ്ബാസ് മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കണ്ണൂര്‍ കൂത്തുപറമ്പ് മരുവമ്പായി സ്വദേശികളായ അബ്ദുറഹീം, ബിച്ചു എന്ന അബ്ദുല്‍ അസീസ്, മലപ്പുറം പൊന്നാനി സ്വദേശി ആബിദ്, താമരശേരി കട്ടിപ്പാറ മുഹമ്മദ് ഹനീഫ എന്നിവര്‍ക്കും ഒരു പാകിസ്താനിക്കുമാണ് പരുക്കേറ്റത്. 

"പുലര്‍ച്ചെ നാലരയോടെയാണ് സംഭവമുണ്ടായത്. വെളിച്ചം തെളിഞ്ഞുവന്നിട്ടുണ്ടായിരുന്നില്ല. കാറിനു മുന്നിലുണ്ടായിരുന്ന ട്രക്കില്‍ നിന്നും വീപ്പ റോഡില്‍ വീണതിനെതുടര്‍ന്ന് കാര്‍ വെട്ടിക്കുകയായിരുന്നു. റോഡില്‍ തെന്നിമറിഞ്ഞ വാഹനം 9 തവണ കീഴ്‌മേല്‍ മറിഞ്ഞു"- വാഹനത്തിന്റെ ഡ്രൈവറായിരുന്ന ഹനീഫ പറഞ്ഞു.

അബ്ബാസിന്റെ സഹോദരങ്ങളായ ഹംസ, യൂസുഫ് എന്നിവര്‍ സഊദിയിലുണ്ട്. സഹോദരന്‍ യൂസുഫിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു അബ്ബാസ്. റിയാദില്‍ ജനറല്‍ സര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന അബ്ബാസ് 12 വര്‍ഷം മുമ്പായിരുന്നു സഊദിയിലെത്തിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ അബ്ബാസ് മരണപ്പെട്ടു. 

മുസാഹ്മിയ കോടതിയിലും മുര്‍സലാത്ത്, തന്‍ഫീദ് കോടതികളിലും കേസിന്റെ ട്രയല്‍ നടന്നു. കേസ് നടത്തിപ്പിനുള്ള മുക്ത്യാര്‍ ഏറ്റെടുത്ത അബ്ദുറഹ്മാന്‍ കഴിഞ്ഞ രണ്ടു വര്‍ഷമത്തെ നിരന്തരമായ ഇടപെടലുകളിലൂടെയാണ് അനുകൂല വിധി സമ്പാദിച്ചത്. റിയാദില്‍ മൂന്നു വര്‍ഷത്തോളം ഒരേ മുറിയില്‍ താമസിച്ച ആത്മബന്ധവും അബ്ദുറഹ്മാന് അബ്ബാസുമായി ഉണ്ടായിരുന്നു.

വാഹനത്തിന്റെ ഡ്രൈവര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആദ്യ വിധിയെങ്കിലും പിന്നീട് ടൊയോട്ട ഇന്നോവ 3426 രജിസ്റ്റര്‍ ചെയ്ത ഇന്‍ഷൂറന്‍സ് കമ്പനി തന്നെ നഷ്ടപരിഹാരത്തുക നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു. ചെക്ക് കിട്ടിയ ഉടന്‍ തുക അവകാശികള്‍ക്ക് കൈമാറിയതായും പരമാവധി വേഗത്തില്‍ കേസ് തീര്‍പ്പായി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. സഹോദരനായ ഹംസ, അയല്‍വാസി ജുനൈദ് എന്നിവരും അബ്ദുറഹ്മാനെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു.
Advertisement

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.