Latest News

നസീമക്കായി തിരച്ചില്‍ തുടരുന്നു; മുന്‍ കാമുകനെ കണ്ടെത്തി

കോഴിക്കോട്: [www,malabarflash.com] ചികിത്സയിലിരിക്കെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ സെല്ലിന്‍െറ ഭിത്തി തുരന്ന് രക്ഷപ്പെട്ട കവര്‍ച്ച-തട്ടിപ്പ് കേസുകളിലെ പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ അക്കരത്ത്വീട്ടില്‍ നസീമക്കായി (35) പൊലീസ് ഊര്‍ജിത തിരച്ചില്‍ തുടരുന്നു.

രക്ഷപ്പെടാന്‍ ഇവരെ സഹായിച്ചതായി പൊലീസ് സംശയിച്ച മുന്‍ കാമുകന്‍ കോട്ടൂളി മീമ്പാലക്കുന്ന് സ്വദേശി വില്ലി വില്ലയില്‍ വിന്‍സ്റ്റണ്‍ വില്‍ഫ്രഡ് കോഴിക്കോട്ടുതന്നെയുണ്ടെന്ന് കണ്ടത്തെി. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ കോഴിക്കോട്ടുതന്നെയുണ്ടെന്നും ആറു വര്‍ഷമായി നസീമയുമായി ബന്ധമില്ലെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. ബുധനാഴ്ച മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് വിന്‍സ്റ്റനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

നസീമ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചാം വാര്‍ഡിലെ ജീവനക്കാരെ പൊലീസ് ബുധനാഴ്ച ചോദ്യംചെയ്യും. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ജീവനക്കാര്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കി. 

ഭിത്തി തുരക്കാന്‍ ഉപയോഗിച്ച കല്‍മഴു എങ്ങനെ ജയിലില്‍ എത്തിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സെല്ലില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ ഇടക്ക് ബന്ധുക്കളും സുഹൃത്തുക്കളും എത്താറുണ്ട്. ഇവര്‍ എന്തെല്ലാം അന്തേവാസികള്‍ക്ക് കൈമാറാറുണ്ടെന്ന് പരിശോധിക്കാറില്ല. വിവിധ കേസുകളിലെ പ്രതികള്‍ ചികിത്സയില്‍ കഴിയുന്ന സെല്ലുകളില്‍ സുരക്ഷക്ക് പൊലീസിനെ നിയോഗിക്കാത്തത് പലപ്പോഴും പ്രശ്നമാകാറുണ്ട്. 

നസീമയെ പിടികൂടാന്‍ മെഡിക്കല്‍ കോളജ് എസ്.ഐ ടി. അശോകന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച സ്പെഷല്‍ സ്ക്വാഡ് മലപ്പുറമടക്കം സമീപ ജില്ലകളില്‍ ചൊവ്വാഴ്ച അന്വേഷണം നടത്തി. കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. 




പല പേരുകളില്‍ ഹോംനഴ്സായി ജോലിക്ക് ചേര്‍ന്ന് വീടുകളില്‍നിന്ന് ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ കവര്‍ച്ചചെയ്ത നസീമക്കെതിരെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. മഞ്ചേരി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 18നാണ് നസീമയെ കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.