Latest News

ഉമ്മാ ഞാന്‍ നാളെ വരാം..പിന്നെ കേള്‍ക്കുന്നത് മകളുടെ അപകടവാര്‍ത്ത, വഴിക്കടവിനെ കണ്ണീരിലാഴ്ത്തി തസ്‌നിയുടെ മരണം

വഴിക്കടവ്: [www.malabarflash.com] ഉമ്മാ ഞാന്‍ നാളെ വരും, തസ്‌നി ഉമ്മയോട് അവസാനം പറഞ്ഞ വാക്കുകളാണിത്. പിന്നെ കേള്‍ക്കുന്നത് മകളുടെ അപകട വാര്‍ത്ത. പഠനത്തിന്‍ മിടുക്കിയായിരുന്ന തസ്‌നിയുടെ മരണം വഴിക്കടവിനെ കണ്ണീരിലാഴ്ത്തി.

പൊന്നുമോളുടെ അപടവിവരം അറിഞ്ഞപ്പോള്‍ തന്നെ പിതാവ് ബഷീര്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തിയിരുന്നു. മക്കളുടെ പഠന ആവശ്യങ്ങളും മറ്റും സാക്ഷാത്കരിക്കുന്നതിനാണ് മൂന്നുവര്‍ഷം മുമ്പ് ബഷീര്‍ ഖത്തറിലേക്ക് പോകാന്‍ തീരുമാനിച്ചത്.

ഇടത്തരം കുടുംബത്തിലെ അംഗമായ തസ്‌നി പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്നു. പഠിച്ച് നല്ല ജോലി സമ്പാദിക്കണമെന്നായിരുന്നു തസ്‌നിയുടെ ആഗ്രഹം . എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയതോടെയാണ് തസ്‌നിക്ക് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയത്. അവിടെ പഠിക്കാന്‍ അവസരം കിട്ടിയതില്‍ അതീവ സന്തോഷവതിയായിരുന്നു.


തസ്‌നിയുടെ ആഗ്രഹത്തെ മാതാപിതാക്കള്‍ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. മകള്‍ വളരെ അകലെയായതില്‍ മാതാപിതാക്കള്‍ക്ക് നേരിയ വിഷമമുണ്ടായിരുന്നു. ഞാന്‍ മികച്ച കോളേജില്‍ പഠിക്കുന്നതിനല്ലേ പോകുന്നത്. പിന്നെന്തിന് പേടിക്കണം എന്ന മകളുടെ ചോദ്യത്തിനു മുന്നില്‍ മാതാപിതാക്കള്‍ കീഴടങ്ങി. തിരുവനന്തപുരത്തുനിന്ന് മകള്‍ എന്‍ജിനീയറിംഗ് ബിരുദവും നേടി വരുന്നത് സ്വപ്നം കണ്ടിരുന്ന മാതാപിതാക്കള്‍ക്ക് അവളുടെ ചേതനയറ്റ ശരീരമാണ് കാണാനായത്.

മണിമൂളി കൃസ്തുരാജ പി.കെ.എച്ച്.എസ്.എസിലായിരുന്നു തസ്‌നി പത്താംക്‌ളാസ് വരെ പഠിച്ചിരുന്നത്. പിന്നെ മുക്കം ചേന്നമംഗലൂരിലെ ഒരു ഇസ്‌ളാമിക കോളേജില്‍ പഠനം തുടര്‍ന്നു.ബഷീര്‍ തനൂജ ദമ്പതികളുടെ മൂത്തമകളാണ് തസ്‌നി. മറ്റു സഹോദരങ്ങള്‍ മുഹമ്മദ് റാഫി, ഫാത്തിമ റാഹില, അമീന്‍. വഴിക്കടവ് പഞ്ചായത്തങ്ങാടിയിലാണ് ഇവര്‍ താമസം.


വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ചാലകുഴി പള്ളിയിലും പിന്നീട് തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലും പൊതുദര്‍ശനത്തിന്‌ െവച്ചു. പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുെടയും നീണ്ട നിര കോളേജില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 

പൊതുദര്‍ശനത്തിനുശേഷം ജന്മനാടായ നിലമ്പൂരിലേക്ക് മൃതദേഹം കൊണ്ടുപോയി. ശനിയാഴ്ച ഒന്‍പതിന് മണിമൂളി റഹ്മാനിയ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.