Latest News

ബീഫ് കഴിച്ചുവെന്നാരോപിച്ച് കൊലപാതകം: ഗോവധം നടന്നുവെന്ന് പ്രചരിപ്പിച്ചത് സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് ക്ഷേത്ര പൂജാരി

ന്യുഡല്‍ഹി:[www.malabarflash.com] ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് മുസ്ലീം മതവിശ്വാസിയെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലഖാന്റെ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചിരിക്കുന്നുവെന്ന് പ്രരിപ്പിച്ചത് സമ്മര്‍ദം മൂലമെന്ന് ക്ഷേത്ര പൂജാരി.

ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ദാദ്രിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുഹമ്മദിന്റെ വീട്ടില്‍ ഗോമംസം സൂക്ഷിച്ചിട്ടുണ്ടെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇരുനൂറോളം പേരടങ്ങുന്ന ഒരു സംഘം ഇവരെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.

മുഹമ്മദ് മര്‍ദ്ദനത്തില്‍ മരിച്ചു. ഇയാളുടെ മകന്‍ ഡാനിഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. എന്നാല്‍ ഗോമാംസം സൂക്ഷിച്ചുവെന്ന് മൊഴി നല്‍കിയത് പ്രദേശത്തെ രണ്ട് യുവാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് ക്ഷേത്രത്തിലെ പൂജാരി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രമുഖ ഇംഗ്ലീഷ്‌ ചാനലായ സി.എന്‍.എന്‍ ഐ.ബി.എന്‍-ന് നല്‍കിയ അഭിമുഖത്തിലാണ് പൂജാരി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗതം ബുദ്ധ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്തോളം പേര്‍ പ്രതികളാണ്. ഇതിന് പുറമെ കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മുഹമ്മദിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ആട്ടിറച്ചി പോലീസ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.




Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.