Latest News

മക്കളെ മരണത്തിലേക്ക് ചാവി കൊടുത്ത് വിടുമ്പോള്‍

പ്രകൃതി ദുരന്തവും പകര്‍ച്ച വ്യാധിയും വന്ന് മരിക്കുന്നതിനേക്കാള്‍ അധികം ജിവനുകള്‍ നടുറോഡില്‍ പൊലിഞ്ഞു തീരുന്നുവെന്നാണ് അപകടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര കണക്ക്. മരിച്ചുവീഴുന്നതിലധികവും ചെറിയ പ്രായമുള്ള കുഞ്ഞുമക്കളും ജീവിതം തുടങ്ങാനിരിക്കുന്ന യുവാക്കളും കൗമാരക്കാരുമാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.[www.malabarflash.com]

ടാറിട്ട് നിരത്തിയ ഓരോ റോഡിലും ഒരു നിലവളി ഒളിഞ്ഞിരിപ്പുണ്ട്. ചീറിപായുന്ന നിമിഷങ്ങള്‍ക്കിടയില്‍ അത് നമ്മുടെ ആരുടെയൊക്കെയോ നിലവിളിയായി മാറുന്നു. ഒന്നു തിരിച്ചറിയാന്‍പോലുമാവാതെ നടുറോഡില്‍ വീണ് പിടയുമ്പോള്‍ യാത്രമൊഴി പോലും ചിന്നിചിതറുകയാണ്.
ഓരോ അപകടങ്ങള്‍ക്കുപിന്നിലും അശ്രദ്ധയും അമിതവേഗതയുമാണ് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും ചൂണ്ടികാട്ടുന്നു.
റോഡ് സംസ്‌ക്കാരവും ട്രാഫിക് നിയമങ്ങളും എന്താണെന്നുപോലുമറിയാത്ത കൊച്ചുകുട്ടികള്‍ വരെ വാഹനങ്ങളില്‍ ചീറിപായുന്നത് പതിവുകാഴ്ചയാണ്. ഡ്രൈവിംഗ് ഒരു ലഹരിയാകുമ്പോള്‍ അവര്‍ മറ്റെല്ലാം മറക്കുന്നു. വേഗതയാണ് സുഖമെന്ന് കണക്കുകൂട്ടുന്നവര്‍ ഒടുവില്‍ എവിടെയെങ്കിലും ചെന്നിടിച്ച് ജീവിതത്തിന്റെ റിവേഴ്‌സ് ഗിയറിലേക്ക് നടന്നുപോകുന്നു.
കൊച്ചുകുട്ടികള്‍ അപകടത്തില്‍പ്പെടുന്നതിന്റെ കാരണക്കാര്‍ മാതാപിതാക്കളാണ്. മക്കളുടെ എല്ലാ ഇഷ്ടത്തിനും കൂട്ടുനില്‍ക്കുന്നവര്‍ വാഹനമെന്ന ആഗ്രവും സഫലമാക്കി കൊടുക്കുന്നു.
പരീക്ഷയില്‍ മികച്ച വിജയം നേടുമ്പോള്‍ പേനയും വാച്ചും സമ്മാനമായി നല്‍കിയത് പഴയകാലം. ആന്‍ഡ്രോയ്ഡ് മൊബൈലും ലാപ്‌ടോപും സ്‌കൂട്ടിയും മോട്ടോര്‍ ബൈക്കുമാണ് ഇന്നിന്റെ ഓപ്ഷന്‍. എന്തുവേണമെങ്കിലും നല്‍കാന്‍ തയാറായി നില്‍ക്കുന്ന പപ്പയുടെ വാഗ്ദാനത്തിനുമുന്നില്‍ ഇരുചക്രവാഹനത്തിനാണ് കൂടുതല്‍ കുട്ടികളം ലൈക്കടിക്കാറുള്ളത്.
റെഡി ക്യാഷിലൂടെയോ ലോണ്‍ ഫെസിലിറ്റി ഉപയോഗിച്ചോ അതിവേഗം മക്കള്‍ക്ക് സമ്മാനം എത്തിച്ചുകൊടുത്ത് നല്ല അച്ഛനും അമ്മയുമായി മാറും ഓരോ മാതാപിതാക്കളും.
പിന്നീട് കുട്ടികള്‍ എങ്ങനെയാണ് വാഹനം ഓടിക്കുന്നതെന്നോ എവിടെയൊക്കെ പോകുന്നുവെന്നോ രക്ഷിതാക്കള്‍ ആലോചിക്കാറേയില്ല. സത്യം...നിങ്ങള്‍ സമ്മാനമായി നല്‍കുന്ന ഓരോ ചാവിയും അവന് മരണത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയാണ്.
പഠനത്തില്‍ മിഠുക്കനായ കുട്ടി പുതിയ സമ്മാനം കിട്ടിയതോടെ റാങ്ക് ലിസ്റ്റില്‍ നിന്ന് മെല്ലെ മെല്ലെ പിന്നോട്ട് നീങ്ങുന്നു. പിന്നെ പിന്നെ പഠിക്കേണ്ട സമയത്തത്രയും അവന്‍ വാഹനത്തിനുമുകളില്‍ മാത്രമാവുന്നു. ഒടുവില്‍ അപരിചതമായി വരുന്ന ഒരു കോള്‍...അതൊരു അപകടത്തിന്റെ സന്ദേശമായിരിക്കാം...അപ്പോഴേക്കും ഒന്നുവിലപിക്കാന്‍ പോലും കഴിയാതെ തകര്‍ന്നുപോകും അവന്റെ മാതാപിതാക്കള്‍. മക്കളെ പൊന്നുപോലെ സ്‌നേഹിക്കണം, പക്ഷെ, അതൊരിക്കലും വാഹനം വാങ്ങിച്ചുകൊടുത്താവരുത്.
ഓരോ കുട്ടികളും ഓരോ കുടുംബത്തിന്റേയും സ്വപ്നവും പ്രതീക്ഷയുമാണ്. അവന്‍ നാളെ അച്ഛനും അമ്മയ്ക്കും താങ്ങും തണലുമാകേണ്ടവനാണ്. ഒരു കുടുംബത്തെ താങ്ങി നിര്‍ത്തേണ്ടവനാണ്. അതുകൊണ്ട്തന്നെ ആയിരം പ്രതീക്ഷയോടെയാണ് മക്കളെ വളര്‍ത്തുന്നത്. എന്നാല്‍ എങ്ങനെ സ്‌നേഹിക്കണമെന്ന് മാത്രം നമ്മുടെ മാതാപിതാക്കള്‍ക്ക് അറിയുന്നില്ല.
ഇന്നലെ വരെ കളിതമാശ പറഞ്ഞ് വീടിനെ സ്വര്‍ഗ്ഗമാക്കിയ കുഞ്ഞുമോന്‍..കുസൃതികൊണ്ട് വീട്ടിനുള്ളില്‍ പൂക്കാലം തീര്‍ത്ത ഓമനകുട്ടന്‍ ഒരു ദിവസം ചലനമറ്റ ശരീരവുമായി വെള്ളതുണിയില്‍ പൊതിഞ്ഞ് വരുന്ന ആ രംഗം എങ്ങനെയാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക. 
ഒരു മനുഷ്യന് ജീവിതത്തില്‍ കാണേണ്ടിവരുന്ന ഏറ്റവും വലിയ ദുരന്തം പൊന്നുമക്കളുടെ മരണമല്ലാതെ മറ്റെന്താണ്. കാലമെത്ര കഴിഞ്ഞാലും ആ ദു:ഖം മാഞ്ഞുപോകില്ല. ഓരോ നിമിഷത്തിലും ആ മുഖം നേര്‍ത്ത വിങ്ങലായി മനസിനുള്ളില്‍ നിറഞ്ഞുവരും. മകന്റെ പ്രായക്കാരായ കുട്ടികളെ കാണുമ്പോള്‍ എന്റെ മകന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇതുപോലെ ഉണ്ടാകുമായിരുന്നുവെന്ന് മനസ്സ് ഓര്‍മ്മിപ്പിക്കും....അത് സഹിക്കാന്‍ കഴിയാത്ത വേദനയാണ്.
സൈഡ് മിറര്‍ എടുത്തുമാറ്റുന്നതും ട്രിപ്പിള്‍ റെയ്ഡും അമിത വേഗതയും കുട്ടികളുടെ ട്രന്റാണ്. ട്രാഫിക്കിന്റെ അടിസ്ഥാന നിയമങ്ങള്‍ പോലും പഠിക്കാത്തവര്‍ എവിടെയെങ്കിലും പോയി ഇടിക്കുന്നു. അല്ലെങ്കില്‍ ഏതെങ്കിലും വഴിയാത്രക്കാരനെ കുത്തിത്തെറിപ്പിക്കുന്നു.

*  *  *  *  *  *  *  *  *  *  *  *  *  *  *  *

ഓരോ അപകടത്തിനുപിന്നിലും നമുക്ക് ആയിരം ന്യായീകരണങ്ങള്‍ നിരത്താനുണ്ടാവും. തെറ്റ് ഒരുപക്ഷേ എതിര്‍ഭാഗത്തുനിന്ന് വന്ന ഡ്രൈവറുടേതായിരിക്കാം. പക്ഷെ, നമ്മുടെ കയ്യും കാലും ഒടിഞ്ഞ ശേഷം അല്ലെങ്കില്‍ ജീവിതം പൊലിഞ്ഞ ശേഷം ശരിയും തെറ്റും കണക്കുകൂട്ടിയിട്ട് എന്തു കിട്ടാനാണ്.
ലൈസന്‍സ് കിട്ടുന്ന പ്രായമാവാതെ ഒരിക്കലും മക്കള്‍ക്ക് വാഹനം നല്‍കരുത്. കാരണം ഒരു വണ്ടി അശ്രദ്ധയില്‍ വന്ന് മാന്യമായി ഓടിക്കുകയായിരുന്ന നമ്മുടെ വാഹനത്തില്‍ ഇടിച്ചാല്‍പോലും നമ്മള്‍ തെറ്റുകാരായി മാറും. ലൈസന്‍സ് എന്നത് ഡ്രൈവിംഗ് പഠിച്ചുവെന്നതിന്റെ തെളിവാണ്. അത് കയ്യിലില്ലെങ്കില്‍ ഡ്രൈവിംഗ് അറിയില്ല എന്നാണ് അര്‍ത്ഥം. ഫലമോ ഇര കുറ്റവാളിയായി മാറുന്ന സാഹചര്യമുണ്ടാവും.
*  *  *  *  *  *  *  *  *  *  *  *  *  *  *  *

മക്കള്‍ വിലപ്പെട്ട സമ്പത്താണ്. ആളുകളോട് നല്ല നിലയില്‍ പെരുമാറണമെന്നും നല്ല മനുഷ്യനായി ജീവിക്കണമെന്നും അവരോട് പഠിപ്പിക്കാറുണ്ട് ഓരോ അച്ഛനും അമ്മയും. മക്കളെ നല്ല മനുഷ്യനാക്കുമ്പോള്‍ നല്ല ഡ്രൈവറാക്കി മാറ്റാനും നമുക്ക് കഴിയണം. റോഡ് ഒരു ആവേശംമാത്രമല്ല, അത് ചിലപ്പോള്‍ തോരാത്ത കണ്ണീരും തീരാത്ത സങ്കടവുമാണെന്ന് പറഞ്ഞുകൊടുക്കണം.
പ്ലീസ്...മക്കളോട് ഇത്തിരിയെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കൊച്ചുകുട്ടികള്‍ക്ക് വാഹനം വാങ്ങിച്ചുകൊടുത്ത് റോഡിലേക്ക് പറഞ്ഞയക്കരുത്. ഓരോ മരണവും ഒരു കുടുംബത്തിന്റെ മാത്രം നഷ്ടമല്ല, അതൊരു നാടിന്റെ കൂടി കണ്ണീരും നൊമ്പരവുമാണ്.
-എബി കുട്ടിയാനം

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.