Latest News

മലയാളി യുവതിയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ദുബായില്‍ വധശിക്ഷ

ദുബായ്:[www.malabarflash.com] മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെയും പാകിസ്താനി സുഹൃത്തിന്റെയും വധശിക്ഷ ദുബായ് സുപ്രീം കോടതി ശരിവെച്ചു. ബുഷ്‌റ(നിമ്മി ധനഞ്ജയന്‍-24) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് ആത്വിഫ് പോപേരയെയും സുഹൃത്തിനെയും വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്.

2013 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്വിഫ് പാകിസ്താനിയുടെ സഹായത്തോടെ ഭാര്യയെ കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നു. മൃതദേഹം ബാഗിലാക്കി അല്‍ ഫുഖയിലെ ഒഴിഞ്ഞ പ്രദേശത്ത് കുഴിച്ചിട്ടു. ശുചീകരണ ജോലികള്‍ക്കിടെ ബംഗാളി തൊഴിലാളി ഇത് കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. 

മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ ആത്വിഫ് ഇന്ത്യയിലേക്ക് കടന്നുകളഞ്ഞതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഇയാളെ വരുത്തി അറസ്റ്റ് ചെയ്തു.
മുംബൈയില്‍ കുടിയേറിപ്പാര്‍ത്ത മലയാളി വേരുകളുള്ള കുടുംബമാണ് ബുഷ്‌റയുടേത്. കോളെജ് കാലത്തെ പ്രണയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ദമ്പതിമാര്‍ക്ക് ആറ് വയസ്സുള്ള മകളുണ്ട്. 

ഒരു ഫിലിപ്പിനി യുവതിയുമായി ബന്ധമുണ്ടെന്ന ബുഷ്‌റയുടെ ആരോപണമാണ് ആത്വിഫിനെ പ്രകോപിപ്പിച്ചതെന്ന് അറിയുന്നു. ഉറങ്ങിക്കിടക്കവെ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്ന് പാക്കിസ്താനി സുഹൃത്ത് സഹായത്തിനെത്തുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ സഹോദരന്‍ നൈജലിന് പോലീസില്‍ നിന്നാണ് മരണ വിവരം അറിയാനായത്.
വിധി അന്തിമമായതിനാല്‍ തന്നെ പ്രതികള്‍ക്ക് അപ്പീലിന് അവസരമില്ല. എന്നാല്‍, ബുഷ്‌റയുടെ കുടുംബം കനിഞ്ഞാല്‍ വധശിക്ഷയില്‍ ഇളവ് ലഭിക്കും. യാതൊരു തരത്തിലുള്ള ഇളവും അനുവദിക്കില്ലെന്നും വധശിക്ഷ നടന്നുകാണാനാണ് ആഗ്രഹമെന്നും ബുഷ്‌റയുടെ അമ്മ ഉഷാ ധനഞ്ജയന്‍ പറഞ്ഞു. 

നേരത്തെ ആത്വിഫിന്റെ ഹരജി അപ്പീല്‍ കോടതി തള്ളിയിരുന്നു. മകളുടെ കുഞ്ഞിന്റെ സംരക്ഷണാവകാശത്തിനായി മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഉഷ. ജനവരി 15ന് കോടതി അപേക്ഷ പരിഗണിക്കും.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.