Latest News

വാടകക്ക് ഗര്‍ഭപാത്രം നല്‍കാനാവശ്യപ്പെട്ട് നിരന്തര പീഡനം; യുവതിയും മകനും മരിച്ച കേസ് വിചാരണ തുടങ്ങി

തളിപ്പറമ്പ:[www.malabarflash.com] ഭര്‍ത്താവ് ഭാര്യയോട് മറ്റൊരാള്‍ക്ക് ഗര്‍ഭപാത്രം നല്‍കണമെന്നാവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നതിലുള്ള മാനസിക വിഷമം കാരണം യുവതി മൂന്ന് വയസ്സായ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയും സ്വയം കിണറ്റില്‍ ചാടി ആത്മഹത്യചെയ്യുകയും ചെയ്തു എന്ന കേസിന്‍റെ വിചാരണ അസി. സെഷന്‍സ് ജഡ്ജ് എ എഫ് വര്‍ഗീസ് മുമ്പാകെ ആരംഭിച്ചു.

ബസ് കണ്ടക്ടറായ പന്തക്കപ്പാറ എരുവട്ടിയിലെ ബൈജു നിവാസില്‍ പന്നിയോടന്‍ കേളോത്ത് ഗിജിത്ത് (39) ആണ് കേസിലെ പ്രതി. ഗിജിത്തിന്‍റെ ഭാര്യ എരുവട്ടി കണ്ടോച്ചാല്‍ വീട്ടില്‍ രൂപിണി (27) മകന്‍ ഗോകുല്‍ (3) എന്നിവരാണ് മരണപ്പെട്ടത്.

2010 ആഗസ്ത് 18ന് പുലര്‍ച്ചെയാണ് ഇരുവരുടെയും മൃതദേഹം വീടിനടുത്തുള്ള രവീന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുകിണറ്റില്‍ കണ്ടെത്തിയത്. 2007 നവംബര്‍ 27നാണ് ഗിജിത്ത് രൂപിണിയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായതിനാല്‍ ഗിജിത്തിന്‍റെ വീട്ടുകാര്‍ പങ്കെടുത്തിരുന്നുമില്ലത്രെ. എന്‍ പി ദിവാകരന്‍ എന്നയാള്‍ക്ക് വിവാഹശേഷം കുട്ടികള്‍ ഇല്ലാത്തതിനാല്‍ വാടകക്ക് ഗര്‍ഭപാത്രം ആവശ്യപ്പെട്ടിരുന്നു. തുടക്കം അമ്പതിനായിരം രൂപ അഡ്വാന്‍സും ഒരു വര്‍ഷത്തെ പൂര്‍ണ ചെലവും വിജയിച്ചാല്‍ അമ്പതിനായിരം രൂപ കൂടി നല്‍കും എന്നായിരുന്നുവത്രെ ഉടമ്പടി. എന്നാല്‍ ഗിജിത്തിന്‍റെ മാത്രം ഇഷ്ടപ്രകാരമായിരുന്നു ഇത്.

ഇതുമായി ബന്ധപ്പെട്ട് രൂപിണിയും ഭര്‍ത്താവുമായി നിരന്തരം കലഹം നടക്കാറുണ്ടായിരുന്നുവത്രെ. ഇത് മൂലമുള്ള മാനസിക വിഷമമാണ് ഇരുവരുടെയും മരണത്തിന് ആധാരമായി സൂചിപ്പിക്കുന്നത്. 

എരുവട്ടിയിലെ രയരോത്ത് അഭിഷാദിന്‍റെ പരാതി പ്രകാരമാണ് പോലീസ് കേസ്. വെള്ളോറ രാധ, വെള്ളോറ രൂപേഷ്, കെ നിഷാന്ത്, എന്‍ പി ദിവാകരന്‍, പിണറായി പഞ്ചായത്ത് സെക്രട്ടറി ഗോപാലകൃഷ്ണന്‍, ടി വി മിത്രന്‍, വില്ലേജ് ഓഫീസര്‍മാരായ കെ ശ്രീലേഖ, കെ പ്രദീപ്, സ്പെഷ്യല്‍ തഹസില്‍ദാര്‍ വി രവീന്ദ്രന്‍, ഡോ. ആര്‍ രഗീഷ്, ഡോ. ആര്‍ കെ രമിത്ത്, പോലീസ് ഓഫീസര്‍മാരായ ബിന്ദു, വേണുഗോപാല്‍, ടി മോഹനന്‍, ലീലാധരന്‍, കെ സുരേന്ദ്രന്‍, സജേഷ് വാഴാളപ്പില്‍, പ്രിന്‍സ് എബ്രഹാം തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. 

പ്രോസിക്യൂഷന് വേണ്ടി അഡീ. ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. എം ജെ ജോണ്‍സണ്‍ ആണ് ഹാജരാവുന്നത്. അടുത്തമാസം 3ന് വീണ്ടും പരിഗണിക്കും.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.