Latest News

ആസിഫ് അലിയുടെ വീടിനുനേരേ കല്ലെറിഞ്ഞ കേസ്: സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

തൊടുപുഴ:[www.malabarflash.com] ചലച്ചിത്ര താരം ആസിഫ് അലിയുടെ പിതാവും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ എം.പി ഷൗക്കത്തലിയുടെ വീട് ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.

ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറി നിഷാദ്(28), ഉണ്ടപ്ലാവ് ആറ്റുപുറത്ത് ജലീല്‍ മൊയ്തീന്‍(24), ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കാരിക്കോട് ഉള്ളാടന്‍പറമ്പില്‍ മജീഷ്(22), കാരിക്കോട് താഴെ തൊട്ടിയില്‍ വിഷ്ണു (വടിവാള്‍ വിഷ്ണു-20) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. നഗരത്തിലെ മുട്ട വ്യാപാരിയുടെ നാലര ലക്ഷം കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ കേസിനും തുമ്പു ലഭിച്ചത്.

കഴിഞ്ഞ ജനുവരി മൂന്നിനു തൊടുപുഴ നഗരസഭാ 16-ാം വാര്‍ഡ് സഭായോഗത്തിനിടെ കൗണ്‍സിലര്‍ ടി.കെ. അനില്‍കുമാറിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഉടുമുണ്ട് പറിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ പ്രതികളെ രക്ഷപ്പെടുത്തുന്നതിനും മറ്റൊരു കേസ് എതിര്‍കക്ഷികള്‍ക്ക് എതിരേയെടുത്ത് പ്രതിരോധിക്കാനുമായിരുന്നു പ്രതികളുടെ നീക്കം. കേസില്‍ രണ്ടാംപ്രതി ജലീലും, നാലാംപ്രതി വിഷ്ണുവും വ്യാപാരിയുടെ പണം കവര്‍ന്ന കേസിലെ പ്രതികളാണ്. കൗണ്‍സിലറെ ആക്രമിച്ച കേസില്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ നിഷാദ് തന്റെ സുഹൃത്തുക്കളായ മജീഷിനെയും ജലീലിനെയും ബന്ധപ്പെട്ട് ആസിഫലിയുടെ വീടിനു നേരെ കല്ലെറിയാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇവര്‍ നാലാം പ്രതി വിഷ്ണുവിനെയും കൂട്ടി രാത്രി രണ്ടിന് വീടിന് നേരെ കല്ലെറിയുകയായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ആസിഫ് അലിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ലീഗ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നായിരുന്നു സിപിഎം നേതാക്കളുടെ ആരോപണം. പ്രതികളില്‍ നിഷാദിനെതിരേ പ്രേരണാക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. മറ്റു പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.