Latest News

വര്‍ഷങ്ങളുടെ അന്വേഷണം; ഒടുവില്‍ മകന്‍ കണ്ടെത്തി ആ അമ്മയെ

രാജപുരം:[www.malabarflash.com] ഓര്‍മകളുടെ ലോകത്തേക്ക് തിരിച്ചെത്തിയ പെറ്റമ്മയുടെ മാതൃവാത്സല്യത്തിനുമുന്നില്‍ നഷ്ടപ്പെട്ടുപോയ 26 വര്‍ഷങ്ങള്‍ അവര്‍ മറന്നു.

ബിഹാര്‍ റാഞ്ചി സ്വദേശിനി ഗീതാഭായിയുടെയും മകന്‍ പ്രകാശിന്റെയും പുനഃസമാഗമത്തിന് ആനന്ദക്കണ്ണീര്‍ പൊഴിച്ച് കള്ളാര്‍ പെരുമ്പള്ളി ബദ്‌ലെഹം ആശ്രമത്തിലെ അംഗങ്ങളും സാക്ഷികളായി.

മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ഗീതാഭായിയെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍ 26 വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതാവുകയായിരുന്നു. 1998-ല്‍ കണ്ണൂര്‍ മേല്പാലത്തിന് സമീപത്തുനിന്നാണ് അവശനിലയിലായ ഇവരെ ബദ്‌ലെഹം ആശ്രമം പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്.

മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ 18 വര്‍ഷക്കാലം ചികിത്സിച്ച് അസുഖം ഭേദമായപ്പോഴാണ് മൂന്നുമാസം മുമ്പ് സ്വന്തം വീട്ടുകാരെയും നാടിനെക്കുറിച്ചും ഗീതാഭായിക്ക് ഓര്‍ത്തെടുക്കാനായത്. ഇത് ആശ്രമം നടത്തിപ്പുക്കാരയായ പീറ്റര്‍-ഷൈജ ദമ്പതിമാരോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ വിലാസപ്രകാരം ബന്ധുക്കളെ വിവരം അറിയിച്ചു. 

ഗീതാഭായി ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് ബന്ധുക്കള്‍ റാഞ്ചിയിലെ പഞ്ചായത്ത് അധികൃതരെ സമീപിച്ചു. ഇതേത്തുടര്‍ന്ന് അധികൃതര്‍ ആശ്രമവുമായി ബന്ധപ്പെടുകയും ബിഹാര്‍ സ്വദേശിയും കോഴിക്കോട്ട് ജോലിചെയ്യുന്ന ജിതിന്‍രാജിന്റെ സഹായത്തോടെ ആശ്രമത്തിലെത്തുകയായിരുന്നു.

എല്ലാവരും പ്രതീക്ഷ കൈവിട്ടപ്പോഴും അവന് ഉറപ്പുണ്ടായിരുന്നു ഒരുനാള്‍ അമ്മ മുന്നിലെത്തുമെന്ന്. അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. മകനെ കൂടാതെ മൂന്ന് പെണ്‍മക്കളുമുള്ള ഗീതാഭായിക്ക് ഇപ്പോള്‍ 55 വയസ്സുണ്ട്.

മാതൃസഹോദരന്‍ കിസൂല്‍ റാം, സഹോദരീപുത്രന്‍ ധനേഷ് എന്നിവരോടൊപ്പമെത്തിയ മകന്റെകൂടെ ഗീതാഭായിയെ ആശ്രമാംഗങ്ങള്‍ നാട്ടിലേക്ക് യാത്രയാക്കി.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.