Latest News

കൊല്ലപ്പെട്ട ബിഎംഎസ് നേതാവിന്റെ വിധവയെ ആക്രമിച്ചു; അയല്‍വാസി പിടിയില്‍

കോഴിക്കോട്:[www.malabarflash.com] വധിക്കപ്പെട്ട ബിഎംഎസ് നേതാവ് അയനിക്കാട് ചൊറിയഞ്ചാല്‍ താരേമ്മല്‍ സി.ടി. മനോജിന്റെ വിധവ പുഷ്പയ്ക്കു (35) നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയും സിപിഎം അനുഭാവിയുമായ അയനിക്കാട് കുരിയാടി നാണു (70) പൊലീസ് പിടിയില്‍.

ഞായറാഴ്ച രാവിലെ എട്ടരയോടെ മനോജിന്റെ വീടിനു സമീപമുള്ള സ്വന്തം സഹോദരന്റെ വീട്ടിലേക്കു നടന്നുപോകുമ്പോള്‍ നാണു തടയുകയും ആക്രമിക്കുകയും ചെയ്തതായാണു പരാതി. വാള്‍ പോലുള്ള ആയുധം ഉപയോഗിച്ചു കൊല്ലാന്‍ ശ്രമിച്ചെന്നും ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ഇടപെട്ടതിനാല്‍ രക്ഷപ്പെടുകയായിരുന്നു എന്നുമാണു പരാതിയില്‍ പറയുന്നത്.

ഓടിക്കൂടിയ പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പൊലീസ് എത്തി നാണുവിനെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ പുഷ്പയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ നിലയില്‍ നാണുവിനെ പെരുമാള്‍പുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. 2012 ഫെബ്രുവരി 12ന് രാത്രിയായിരുന്നു മനോജിനെ വീട്ടില്‍ കയറി മുഖംമൂടിസംഘം വെട്ടിയത്. പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 15 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് െ്രെകം ബ്രാഞ്ചുമാണു കേസ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം സിബിഐക്കു വിട്ടിരിക്കുകയാണ്.

നാണുവിനെയും മകന്‍ ബാബുവിനെയും വീട്ടില്‍ കയറി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണു പ്രദേശത്തു സംഘര്‍ഷങ്ങളുണ്ടായതും പിന്നീടു മനോജ് വധിക്കപ്പെട്ടതും. മനോജ് വധത്തിനു ശേഷം നാട്ടില്‍ നിന്നു മാറിനിന്നിരുന്ന നാണു ഞായറാഴ്ച വീട്ടിലെത്തിയപ്പോഴാണു പുതിയ സംഭവം. വന്‍ പൊലീസ് സംഘം സ്ഥലത്തു കാവലുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.