Latest News

മൈസൂരില്‍ വാഹനാപകടം: കാഞ്ഞങ്ങാട്ടെ രണ്ട് യുവാക്കള്‍ മരിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] മൈസൂര്‍-ഹുന്‍സൂര്‍ ദേശീയപാതയില്‍ കുശാല്‍നഗറിന് 20 കിലോമീറ്റര്‍ അകലെ പെരിയപട്ടണത്തില്‍ കര്‍ണാടക സ്റ്റേറ്റ് ബസും സ്‌കൂട്ടിയും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട്ട് സ്വദേശികളായ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരണപ്പെട്ടു. 

കൊവ്വല്‍പ്പള്ളിയിലെ ഐ പ്ലസ് സ്റ്റുഡിയോ ഉടമയും കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയുമായ ദിനേശന്റെയും നെല്ലിക്കാട്ടെ കെ.ടി.ബിന്ദുവിന്റെയും മകനും ഫോട്ടോഗ്രാഫറുമായ ദീപന്‍ എന്ന ദീപുവും (25), കാഞ്ഞങ്ങാട്ടെ ടാക്‌സി ഡ്രൈവര്‍ നെല്ലിക്കാട്ടെ ഗംഗാധര നായകിന്റെയും ജയയുടെയും മകനുമായ വിജേഷ് (25) എന്നിവരാണ് മരണപ്പെട്ടത്. 

ദീപുവിന്റെ അടുത്ത സുഹൃത്തായ വിജേഷ് പ്രവാസിയാണ്. ഡിസംബറില്‍ നാട്ടിലെത്തിയ വിജേഷ് വിഷു കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ദീപു കൊവ്വല്‍പ്പള്ളിയിലെ പിതാവിന്റെ സ്റ്റുഡിയോ കേന്ദ്രീകരിച്ചാണ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു വന്നിരുന്നത്. ബാംഗ്ലൂരില്‍ ജോലി ആവശ്യാര്‍ത്ഥം ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ നാല് ദിവസം മുമ്പ് ദീപു ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചത്. കൂടെ വിജേഷിനെയും കൂട്ടിയിരുന്നു. ഇവര്‍ സ്‌കൂട്ടിയിലായിരുന്നു ബാംഗ്ലൂരിലേക്ക് പോയത്.
ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ചൊവ്വാഴ്ച വെളുപ്പിന് ഒരു മണിയോടെ പെരിയപട്ടണത്ത് ദേശീയപാതയില്‍ കര്‍ണാടക എസ്ആര്‍ടിസി ബസും സ്‌കൂട്ടിയും കൂട്ടിയിടിച്ചത്. മൃതദേഹങ്ങള്‍ പെരിയപട്ടണം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

വിവരമറിഞ്ഞ് ഇരുവരുടേയും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പെരിയപട്ടണത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടം നടന്ന ഉടന്‍ ഇവരുടെ മേല്‍വിലാസം ശേഖരിച്ച് കര്‍ണാടക പോലീസ് വീട്ടുകാരെ വിവരമറിയിച്ചിരുന്നു.

രണ്ട് യുവാക്കളുടെ മരണം നെല്ലിക്കാടിനെ ഒന്നടങ്കം ഞെട്ടിച്ചു. നെല്ലിക്കാട്ടും കാഞ്ഞങ്ങാട് സൗത്തിലും കൊവ്വല്‍പ്പള്ളിയിലും സജീവ സാന്നിധ്യമായ വളര്‍ന്നു വരുന്ന നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്.
ദുബായിലുള്ള വിപിന്‍, വിനോദ്, പ്ലസ്ടു വിദ്യാര്‍ത്ഥിയായ വിനയ് എന്നിവര്‍ വിജേഷിന്റെ സഹോദരങ്ങളാണ്. ചെറുപ്പത്തിലെ ഉറ്റ ചങ്ങാതിമാരാണ് ദീപനും വിജേഷും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.