Latest News

വിവാഹപ്പന്തലില്‍ നിന്നും ഒളിച്ചോടിയ ദില്‍ഷാനയ്ക്കു മനംമാറ്റം, വീട്ടുകാരോടൊപ്പം തിരിച്ചുപോയി

കോഴിക്കോട്:[www.malabarflash.com] വിവാഹപന്തലില്‍ നിന്നും കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ദില്‍ഷാന സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം പോയി. ഹൈക്കോടതിയില്‍ രക്ഷിതാക്കള്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടി അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം രക്ഷിതാക്കള്‍ക്കൊപ്പം വീട്ടില്‍ പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു.

ബുധനാഴ്ചയാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹാജരായത്. ഒരു മണിക്കൂര്‍ രക്ഷിതാക്കളോടൊപ്പം കൗണ്‍സിലിംഗിന് ശേഷം വീണ്ടും ജഡ്ജിയുടെ മുന്നില്‍ ഹാജരായപ്പോഴാണ് താന്‍ മാതാപിതാക്കളോടൊപ്പം പോകാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടി കോടതി മുന്‍പാകെ അറിയിച്ചത്. അഭിഭാഷകന്‍ നാസര്‍ പുത്തലത്ത്, ജുനൈസ് കടവത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൗണ്‍സിലിംഗ്. കേസ് ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ 20 നായിരുന്നു കോഴിക്കോട് പയ്യോളി കാവുംവട്ടത്തെ ദില്‍ഷാനയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വരനും ബന്ധുക്കളും എത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പാണ് ദില്‍ഷാന കാമുകനായ അലിന്‍ രാജിന്റെ കൂടെ പോയത്. പിന്നീട് അലിന്‍രാജും ദില്‍ഷാനയും തലശ്ശേരിയിലെ ക്ഷേത്രത്തില്‍വച്ച് വിവാഹിതരായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മുസ്ലീം പെണ്‍കുട്ടിയെ മതം മാറ്റി സിന്ദൂരം തൊടുവിച്ച ചിത്രങ്ങള്‍ ലവ് കുരുക്ഷേത്ര എന്ന പേരില്‍ പ്രചരിച്ചിരുന്നു.

വിവാഹവേഷത്തില്‍ ആഭരങ്ങളുമായായിരുന്നു ദില്‍ഷാന പോയിരുന്നത്. നാട്ടുകാരുടെ സഹായത്താല്‍ സ്വരൂപിച്ച ആഭരണങ്ങളുമായി പെണ്‍കുട്ടി പോയത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് വിവാഹ ദിവസം ധരിച്ചിരുന്ന ആഭരണങ്ങള്‍ ദില്‍ഷാന വീട്ടുകാര്‍ക്ക് തിരിച്ചു നല്‍കുകയും ചെയ്തു. ഇരുവരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ കൊയിലാണ്ടി മജിസ്‌ട്രേറ്റ് ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ദില്‍ഷാന സ്വര്‍ണമെല്ലാം വീട്ടുകാര്‍ക്ക് തിരിച്ചുനല്‍കിയത് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും വിദ്യാര്‍ത്ഥിയായ കാമുകന് ജോലിയില്ലെന്നുമുള്ള തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. അതാണ് ദില്‍ഷാന വീട്ടുകാര്‍ക്കൊപ്പം പോകാന്‍ ഇടയാക്കിയതെന്നുമാണ് സോഷ്യല്‍മീഡിയയില്‍ പൊതുവേ ഉയരുന്ന കമന്റുകള്‍. കൊയിലാണ്ടി നമ്പ്രത്തുകരയിലെ ഗവ. സംസ്‌കൃത കോളജില്‍ ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.

കാവുംവട്ടത്തുള്ള വീട്ടില്‍ വിവാഹസല്‍ക്കാരം നടക്കവെ വധുവിന്റെ സഹപാഠികളായ പെണ്‍കുട്ടികളുള്‍പ്പെടെ കുറച്ച് വിദ്യാര്‍ത്ഥികളും യുവാവും അവിടെ എത്തുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേനയാണ് ഇവര്‍ എത്തിയത്. വിവാഹ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ നിന്ന വധുവുമൊന്നിച്ച് ഇവര്‍ ഫോട്ടോയെടുത്തു. പിന്നീട് ഫോട്ടോയെടുക്കാന്‍ എന്ന വ്യാജേന വിദ്യാര്‍ത്ഥി സംഘം വധുവിനെ വീടിന്റെ മുന്നിലുള്ള റോഡിലേക്ക് കൊണ്ടുവന്നു. ഈ സമയത്ത് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് യുവാവ് വധുവിനെ ബൈക്കില്‍ കയറ്റി സ്ഥലം വിടുകയായിരുന്നു. പിന്നീട് ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാകുകയും ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരായ ദില്‍ഷാന തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീട് വിട്ടത്. വീട്ടുതടങ്കലില്‍ ആയിരുന്നതിനാലാണ് കാമുകനൊപ്പം പോയതെന്നും കോടതിയെ അറിയിച്ചു. ഇതിനെതിരെയാണ് രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.