Latest News

15 വര്‍ഷത്തിന് ശേഷം പിറന്ന കണ്‍മണിയെ കണ്ട് കൊതി തീരുംമുമ്പേ ഹാജിറ യാത്രയായി

നീലേശ്വരം:[www.malabarflash.com] പ്ലസ്ടുവിനും ഒമ്പതിലും പഠിക്കുന്ന രണ്ട് ആണ്‍മക്കള്‍ക്ക് പിറകെ 15 വര്‍ഷത്തോളം കാത്തിരുന്ന് ലഭിച്ച പെണ്‍കുഞ്ഞിനെ കണ്ട് കൊതി തീരും മുമ്പേ യുവതി അന്ത്യയാത്രയായി.

നീലേശ്വരം മന്ദംപുറം മസ്ജിദിന് സമീപത്തെ സി എച്ച് മറിയത്തിന്റെ മകള്‍ ഹാജിറ (33)യാണ് മൂന്നാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി 27-ാം ദിവസം മരണപ്പെട്ടത്.
കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ഇക്കഴിഞ്ഞ മെയ് 18 നാണ് ഹാജിറ സുഖപ്രസവത്തിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
മൂത്ത രണ്ട് ആണ്‍മക്കള്‍ക്ക് ശേഷം 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആഗ്രഹിച്ച് ലഭിച്ച പെണ്‍കുട്ടിയെ പത്ത് ദിവസം താലോലിച്ച ഹാജിറക്ക് പ്രസവത്തിന്റെ പതിനൊന്നാം നാള്‍ പൊടുന്നനെ കാഴ്ച നഷ്ടപ്പെട്ടു. 

പ്രസവ ശുശ്രൂഷയുടെ പത്താം നാള്‍ കുളിയും കഴിഞ്ഞ് ഭക്ഷണത്തിനിരിക്കവെ ഹാജിറ ഉമ്മയോട് പറഞ്ഞു ' ഉമ്മ എന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നു '. ഉടന്‍ നീലേശ്വരത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും ഇതിനിടെ ഹാജിറയുടെ ബോധം നഷ്ടപ്പെട്ടു.

രണ്ടാഴ്ചക്കാലം മംഗലാപുരത്ത് ബോധമറ്റ് കിടന്ന ഹാജിറക്കരികില്‍ പിഞ്ചുകുഞ്ഞിനെയും കിടത്തി മാതാവും സഹോദരിയും കുടുംബാംഗങ്ങളും കാവലിരുന്നു. അബോധാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് കണ്ണുതുറന്ന് തന്റെ പൊന്നോമനയെ വാരിപ്പുണരുമെന്ന് തന്നേയായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ.

ഇതിനിടെ കുവൈത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് പെരുമ്പട്ട സ്വദേശി അബ്ദുള്‍ റഹീം മംഗലാപുരം ആശുപത്രിയിലെത്തി. ഭര്‍ത്താവിനെ തിരിച്ചറിഞ്ഞെങ്കിലും ചലനമറ്റ് കിടന്ന ഹാജിറയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി വന്നു.

ഒടുവില്‍ എല്ലാ പ്രാര്‍ത്ഥനകളേയും പ്രതീക്ഷകളേയും വിഫലമാക്കി ഹാജിറ കഴിഞ്ഞ ദിവസം വൈകിട്ട് അന്ത്യയാത്രയായി. 

നീലേശ്വരം ടൗണ്‍ ജുമാമസ്ജിദ് പരിസരത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഹാജിറ മണ്ണിലേക്ക് മടങ്ങിയപ്പോള്‍ പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞ് ഇതൊന്നുമറിയാതെ ഇക്കാക്കമാരുടെ കരലാളനയില്‍ ആയിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.