Latest News

വരന് പ്രായം കൂടി; താലികെട്ടിനു മുമ്പേ വധു ഇറങ്ങിയോടി പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി

കൊടുങ്ങല്ലൂര്‍:[www.malabarflash.com] വരന്‍ താലി ചാര്‍ത്തുന്നതിനു മിനിറ്റുകള്‍ക്കു മുമ്പേ വധു ക്ഷേത്രാങ്കണത്തില്‍നിന്ന് ഇറങ്ങിയോടി സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി. വധുവിന്റെ മാതാവും സഹോദരിയും വരന്റെ ബന്ധുക്കളും തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ തട്ടിമാറ്റി യുവതി ഓടുകയായിരുന്നു. ഞായറാഴ്ച രാവിലെ പത്തിനാണ് സംഭവം.

വരന്റെ ബന്ധുക്കളും മറ്റു നാട്ടുകാരും നോക്കിനില്‍ക്കെയാണ് വധു ഓടിയത്. എന്താണു നടക്കുന്നതെന്ന് അന്വേഷിക്കും മുമ്പേ യുവതി സ്‌റ്റേഷനിലെത്തി. മാള സ്വദേശിയാണ് വരന്‍. ഇവര്‍ വാടകയ്ക്കു താമസിക്കുന്ന പുല്ലൂറ്റെ വീട്ടില്‍നിന്നു രാവിലെ 9.45നാണ് എല്ലാവരും ചേര്‍ന്നു ക്ഷേത്രത്തിലെത്തിയത്. വധുവിന് അമ്മയും സഹോദരിയും സഹോദരീ ഭര്‍ത്താവും മാത്രമേയുള്ളൂ. ഇവര്‍ ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെത്തിയിരുന്നു.

വരനും വധുവും ഒരുമിച്ചാണ് വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയത്. വരന്റെ ബന്ധുക്കള്‍ താലി പൂജിക്കാന്‍ നല്‍കിയപ്പോഴാണ് വധു വിവാഹം വേണ്ടെന്നു പറഞ്ഞു പിന്‍വാങ്ങിയത്. വധുവിനു 18 വയസാണ്. വരന് മുപ്പത്തിനാലും. തന്നേക്കാളും പ്രായം കൂടുതല്‍ കാരണം പിന്‍വാങ്ങുന്നതായാണ് വധു പോലീസില്‍ അറിയിച്ചത്.
ഇതേസമയം വരന്റെ ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തി നഷ്ടപരിഹാരം ആവശ്യപ്പെട്ടു പരാതി നല്‍കി. വധുവിന് അണിയാനുള്ള സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും വരന്റെ ബന്ധുക്കളാണ് വാങ്ങി നല്‍കിയതെന്നു പറയുന്നു. വധു പിന്‍വാങ്ങിയതോടെ സ്‌റ്റേഷനില്‍ വച്ചുതന്നെ സ്വര്‍ണം ഊരിവാങ്ങി.

വധു ഉടുത്തിരുന്ന പട്ടുസാരിയും സമീപത്തെ സ്‌കൂളില്‍ വച്ചു വരന്റെ ബന്ധുക്കള്‍ ഊരിവാങ്ങി. മൂന്നു മാസങ്ങള്‍ക്കു മുന്‍പേ പെണ്ണുകാണല്‍ ഉള്‍പ്പെടെ ചടങ്ങുകള്‍ നടത്തിയാണ് വിവാഹം ഉറപ്പിച്ചതെന്നു വരന്റെ ബന്ധുക്കള്‍ പറഞ്ഞു. വരന്റെ ബന്ധുക്കളും വിവാഹത്തിനെത്തിയ നൂറുകണക്കിനാളുകളും സ്‌റ്റേഷനു മുന്‍പില്‍ തടിച്ചുകൂടിയിരുന്നു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.