Latest News

വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

കോഴിക്കോട്:[www.malabarflash.com] സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി മുന്‍ ചീഫ് എഡിറ്ററുമായ വി വി ദക്ഷിണാമൂര്‍ത്തി(82)അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് 3.30 ഓടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പേരാമ്പ്രയ്ക്ക് സമീപം പാലേരിയിലെ വീട്ടുവളിപ്പിലാണ് സംസ്ക്കാരം.

ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധിച്ചതിനാല്‍ കോഴിക്കോട് പിവിഎസിലും മിംസിലും ചികിത്സയിലായിരുന്നു. തുടര്‍ന്ന് പാലേരിയിലെ വീട്ടിലേക്ക് തിരിച്ചുപോയെങ്കിലും അസുഖം അധികരിച്ചപ്പോഴാണ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.

ബുധാനാഴ്ച വൈെകിട്ട് അഞ്ച് മണിമുതല്‍ വ്യാഴാഴച രാവിലെ എട്ട് വരെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലപായാത്രയായി കൊണ്ടുപോകുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ 10 മുതല്‍ 11 മണിവരെ പേരാമ്പ്ര ടൌണിലും, 11.30 മുതല്‍ 12.30 വടക്കുംപാട് ഹയര്‍സെക്കണ്ടറി സ്കൂളിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൂര്‍ത്തി മാഷിന്റെ പേരാമ്പ്രയിലെ വീട്ടിലും രണ്ട് മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ചതിരഞ്ഞ് സംസ്കരിക്കും.
മികച്ച പാര്‍ലമെന്റേറിയന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍നിരനേതാവായിരുന്നു. മാര്‍ക്സിയന്‍ ദര്‍ശനത്തില്‍ ആഴത്തില്‍ അറിവുള്ള അദ്ദേഹം സംഘടനാ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. പത്രാധിപരെന്ന നിലയില്‍ ദേശാഭിമാനി പത്രത്തിന്റെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു. 19 വര്‍ഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജരുമായിരുന്നു. ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് കമ്പനി മാനേജിങ് ഡയറക്ടറാണ്. 1965, 67, 80 വര്‍ഷങ്ങളില്‍ പേരാമ്പ്രയില്‍നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1980–82 കാലത്ത് സിപിഐ എം നിയമസഭാ വിപ്പുമായിരുന്നു.

ചെത്തുതൊഴിലാളികള്‍, അധ്യാപകര്‍, ക്ഷേത്രജീവനക്കാര്‍, തോട്ടംതൊഴിലാളികള്‍ തുടങ്ങി വിവിധവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്യൂണിയന്‍ മേഖലയിലും സജീവമായി ഇടപെട്ടു. മലബാര്‍ ദേവസ്വം എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ്. ദീര്‍ഘകാലം കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റംഗമായിരുന്നു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് പാലേരി സ്വദേശിയാണ്. 1934 ല്‍ പനക്കാട്ടാണ് ജനനം. അച്ഛന്‍: പരേതനായ ടി ആര്‍ വാര്യര്‍. അമ്മ: പരേതയായ നാരായണി വാരസ്യാര്‍. ഭാര്യ: റിട്ടയേഡ് അധ്യാപിക ടി എം നളിനി. മക്കള്‍: മിനി (അധ്യാപിക, മാനിപുരം എയുപി സ്കൂള്‍), അജയകുമാര്‍ (അധ്യാപകന്‍, വെള്ളിമാടുകുന്ന് ജെഡിടി ഇസ്ളാം പോളിടെക്നിക്), ആര്‍ പ്രസാദ് (ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജര്‍).

മരുമക്കള്‍: എ ശിവശങ്കരന്‍ (ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റര്‍, കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ്), ശ്രീകല കൊടശേരി (ലാബ് അസിസ്റ്റന്റ്, വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍), പ്രിയ പേരാമ്പ്ര (അധ്യാപിക, ജെഡിടി ഇസ്ളാം ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വെള്ളിമാടുകുന്ന്). സഹോദരങ്ങള്‍: ദേവകി വാരസ്യാര്‍, ശാരദ വാരസ്യാര്‍ (ഇരുവരും മരുതോങ്കര), സുഭദ്ര വാരസ്യാര്‍ (ഗുരുവായൂര്‍), പരേതരായ ലീല വാരസ്യാര്‍ (പനക്കാട്), യശോദ വാരസ്യാര്‍ (തളിപ്പറമ്പ്), ശൂലപാണി വാര്യര്‍ (മരുതോങ്കര).

1950–ല്‍ 16–ാമത്തെ വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ടി അംഗമായത്. 26 വര്‍ഷം സ്കൂള്‍ അധ്യാപകനായി. 1982 ല്‍ വടക്കുമ്പാട് ഹൈസ്കൂളില്‍നിന്ന് സ്വമേധയാ വിരമിച്ചു. അതേ വര്‍ഷം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി. കുറച്ചുകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ ജില്ലാ പ്രസിഡന്റായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയില്‍വാസമനുഭവിച്ചു. 1968ല്‍ എ കെ ജിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നിന്നാരംഭിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തിട്ടുണ്ട്. 1969 ഡിസംബര്‍ ഒന്നിന് നടന്ന കോഴിക്കോട് കലക്ടറേറ്റ് പിക്കറ്റിങ് സമരത്തില്‍ ക്രൂരമായ പൊലീസ് മര്‍ദനത്തിനിരയായി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.