Latest News

വരുണ്‍ ഗാന്ധി 'ഹണി ട്രാപ്പില്‍'?; പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം


ന്യൂഡല്‍ഹി: [www.malabarflash.com] സ്ത്രീകളെ ഉപയോഗിച്ചു കെണിയൊരുക്കി പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തുന്ന 'ഹണി ട്രാപ്പി'ല്‍ ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധിയെ കുടുക്കിയതായി ആരോപണം. ഇത്തരത്തില്‍ വരുണ്‍ ഗാന്ധിയില്‍ നിന്ന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് പുറത്തായി.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ എഡ്മന്‍ഡ്‌സ് അലന്‍ ഒരു മാസം മുന്‍പ് പ്രധാനമന്ത്രിയുടെ ഓഫിസിന് അയച്ച കത്താണ് പുറത്തായത്. വരുണ്‍ ഗാന്ധിയെ ഹണി ട്രാപ്പില്‍ കുടുക്കിയശേഷം പ്രതിരോധ രംഗത്തെ സുപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് വ്യക്തമാക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം. സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരാണ് ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കത്ത് പുറത്തുവിട്ടത്. വരുണ്‍ ഗാന്ധിയുടെ പേര് ഒരിടത്തും പരാമര്‍ശിക്കാതിരുന്ന ഇരുവരും ആളെ മനസിലാക്കാന്‍ പുറത്തുവിട്ട കത്ത് പരിശോധിക്കാനും മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

വിദേശ വനിതകള്‍ക്കും ലൈംഗികത്തൊഴിലാളികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളെടുത്തശേഷം അതു കാണിച്ചു ഭീഷണിപ്പെടുത്തി വിവാദ ആയുധദല്ലാള്‍ അഭിഷേക് വര്‍മയും ആയുധ മാഫിയയും വരുണ്‍ ഗാന്ധിയില്‍നിന്നും സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്ന ഗുരുതര ആരോപണം കത്തിലുണ്ട്. പ്രതിരോധകാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി സമിതി അംഗമായിരുന്ന വരുണിനെ ഹണി ട്രാപ്പില്‍ കുടുക്കിയ വര്‍മ, ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട് സുപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തിയതായാണ് വിശദീകരണം.

വിവാദ ആയുധ ദല്ലാള്‍ അഭിഷേക് വര്‍മയുടെ പഴയ ബിസിനസ് പങ്കാളിയാണ് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ഇതുമായി ബന്ധപ്പെട്ട് കത്തെഴുതിയ എഡ്മന്‍ഡ് അലന്‍. 2012ല്‍ ഇയാള്‍ അഭിഷേക് വര്‍മയുമായി തെറ്റിപ്പിരിയുകയായിരുന്നു. ഇതിനുശേഷം അഭിഷേക് വര്‍മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യന്‍ അന്വേഷകര്‍ക്ക് ഒട്ടേറെ വിവരങ്ങള്‍ നല്‍കിവരികയാണ് ഇയാള്‍. നാവികസേനയുടെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്ന കുപ്രസിദ്ധമായ 'നേവല്‍ വാര്‍ റൂം ചോര്‍ച്ച'യടക്കം വിവിധ കേസുകളില്‍ വിചാരണ നേരിടുന്ന വ്യക്തികൂടിയാണ് അഭിഷേക് വര്‍മ. പ്രധാനമന്ത്രിയുടെ ഓഫിസിന് പുറമെ, പ്രതിരോധ മന്ത്രി, സിബിഐ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ക്കും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അലന്‍ കത്തയച്ചിട്ടുണ്ട്.

അതേസമയം, ഈ ആരോപണങ്ങള്‍ വരുണ്‍ ഗാന്ധിയും അഭിഷേക് വര്‍മയും നിഷേധിച്ചു. 2004നുശേഷം അഭിഷേക് വര്‍മയെ കണ്ടിട്ടുപോലുമില്ലെന്ന് വ്യക്തമാക്കിയ വരുണ്‍ ഗാന്ധി, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച അശോക് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും വ്യക്തമാക്കി. ആയുധ മാഫിയയ്ക്ക് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപണം ഉന്നയിക്കാനല്ലാതെ യാതൊരു തെളിവും ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും വരുണ്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

22ാം വയസില്‍ ലണ്ടനില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന കാലത്താണ് അഭിഷേക് വര്‍മയെ കണ്ടത്. ഇപ്പോള്‍ തനിക്ക് 37 വയസായി. അവസാനമായി വര്‍മയെ കണ്ടത് 2004ലാണ്. പൊതുജീവിതം ആരംഭിച്ചശേഷം അഭിഷേക് വര്‍മയെ ഒരിക്കലും കണ്ടിട്ടില്ല. അയാളുടെ മാതാപിതാക്കള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആയിരുന്നതിനാല്‍ മാത്രമാണ് ഇയാളെ പരിചയപ്പെട്ടതെന്നും വരുണ്‍ ഗാന്ധി വ്യക്തമാക്കി. മറ്റു പല നേതാക്കള്‍ക്കും അറിയാവുന്നതുപോലെ മാത്രമേ തനിക്കും ഇയാളെ അറിയൂവെന്നും വരുണ്‍ ഗാന്ധി അറിയിച്ചു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.