Latest News

കളനാട് -ചട്ടഞ്ചാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി

ഉദുമ: തകര്‍ന്നു തരിപ്പണമായി യാത്ര ദുസ്സഹമായി കളനാട് -ചട്ടഞ്ചാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും മെക്കാഡം ടാറിംഗ് നടത്തണമെന്നുമാവശ്യപ്പെട്ട് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി. വികെയര്‍ മീത്തല്‍മാങ്ങാട് പ്രവര്‍ത്തകരാണ് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. രാജന് പരാതി നല്‍കിയത്.[www.malabarflash.com]

2.96 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായും ബി.എം.പി.സി റോഡ് നിര്‍മ്മാണത്തിനായുള്ള മേല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വികെയര്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി. വികെയര്‍ പ്രവര്‍ത്തകരായ എം.കെ.എം മീത്തല്‍മാങ്ങാട്, മുത്തലിബ് അഹ് മദ്, സമീര്‍ ലിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.

ദേശീയ പാതയേയും സംസ്ഥാനപാതയേയും ബന്ധിപ്പിക്കുന്ന കാസര്‍കോട് ജില്ലയിലെ പ്രധാന റോഡുകളിലൊന്നാണ് ഉദുമ തെക്കില്‍ റോഡെന്ന് പൊതുമരാമത്ത് രേഖകള്‍ പ്രകാരം അറിയപ്പെടുന്ന അഞ്ചര കിലോമീറ്റര്‍ നീളമുള്ള കളനാട്- ചട്ടഞ്ചാല്‍ റോഡ്. ഇതിലൂടെ ദിവസേന ഇരുപതോളം റൂട്ട് ബസുകളും നൂറുകണക്കിന് മറ്റു വാഹനങ്ങളും യാത്ര ചെയ്യുന്നു.

പ്രധാന സ്‌കൂളുകളിലേക്കും, കോളേജുകളിലേക്കും ദിനേന ആയിരക്കണക്കിന് പേര്‍ ഉപയോഗിക്കുന്ന റോഡ് മീത്തല്‍മാങ്ങാട് മുതല്‍ ബെണ്ടിച്ചാല്‍ വരെ വര്‍ഷങ്ങളായി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

വികെയര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം, കുഴികള്‍ക്കൊപ്പം സെല്‍ഫി, വാഴ നടല്‍ തുടങ്ങി നിരവധി പ്രതിഷേധ പരിപാടികള്‍ നേരത്തേ സംഘടിപ്പിച്ചിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ തത്സമയം ഫേസ്ബുക്ക് ലൈവൊരുക്കി സംഘടിപ്പിച്ച പ്രതിഷേധം ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. 

തകര്‍ന്ന റോഡ് എത്രയും പെട്ടെന്ന് നന്നാക്കി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വികെയര്‍ മീത്തല്‍മാങ്ങാട് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.