അടൂര്‍: വീല്‍ച്ചെയറില്‍ കഴിഞ്ഞ അച്ഛനെ കുത്തിക്കൊന്ന മകന്‍ ലഹരിമരുന്നുകള്‍ക്ക് അടിമയായിരുന്നുവെന്ന് പോലീസ്. ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ നല്‍കാന്‍ പിതാവ് തയാറാകാതിരുന്നതാണ് കൊലപാതകത്തിന് കാരണമായത്.
ആനന്ദപ്പള്ളി കോട്ടവിളയില്‍ തോമസിനെ (64) ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മകന്‍ ഐസക് തോമസ് (23) കുത്തിക്കൊലപ്പെടുത്തിയത്. തടയാനെത്തിയ അമ്മയ്ക്ക് പരുക്കേറ്റിരുന്നു. മാതാപിതാക്കള്‍ നാട്ടിലെത്തിയതറിഞ്ഞ് നാലുദിവസം മുന്‍പാണ് മാര്‍ത്താണ്ഡം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ഐസക് വീട്ടിലെത്തിയത്. അന്നു മുതല്‍ ആരോടും അധികം സംസാരിക്കുന്നുണ്ടായിരുന്നില്ല. രണ്ടു ദിവസം മുമ്പു പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ അച്ഛന്‍ തയാറായില്ല.
സംഭവം നടന്ന ദിവസവും ഇതേച്ചൊല്ലി വാക്കേറ്റമുണ്ടാവുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ പിതാവിനെ ആക്രമിക്കുകയുമായിരുന്നു. കുത്തേറ്റ് തോമസ് ആശുപത്രിയിലെത്തുന്നതിന് മുമ്പു തന്നെ മരിച്ചു. തുടര്‍ന്ന് പിതൃസഹോദരന്‍ ജോയിയുടെ വീട്ടിലേക്ക് ഓടിക്കയറിയ ഐസക് അവിടെയും നാശനഷ്ടങ്ങള്‍ വരുത്തി.
ഇതിനിടെ പോലീസ് എത്തിയപ്പോള്‍ ജോയിയുടെ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് ഐസക് താഴേക്ക് ചാടുകയായിരുന്നു. പോലീസ് കസ്റ്റഡിയിലായിരുന്ന മകനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് ഉപയോഗിക്കുമെന്ന വിവരം ലഭിച്ചത്. റാന്നി മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
No comments:
Post a Comment