Latest News

റിയാസ് മുസ്‌ല്യാര്‍ വധം: കഴിഞ്ഞ 10 മാസത്തിനകം പ്രതികള്‍ നടത്തിയത് നിരവധി കുറ്റകൃത്യങ്ങള്‍

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മുസ്‌ല്യാരെ കൊന്ന കേസിലെ പ്രതികളെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.[www.malabarflash.com] 

കഴിഞ്ഞ പത്ത് മാസത്തിനകം ഒന്നും രണ്ടും പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19) എന്നിവര്‍ ചെയ്തുകൂട്ടിയ സംഭവങ്ങളുടെ ലിസ്റ്റ് തന്നെ പുറത്തുവന്നു. ഇതില്‍ പലതിനും കേസെടുത്തിരുന്നില്ല. 

കറന്തക്കാട് ഉമാനഴ്‌സിംഗ് ഹോം മുതല്‍ കേളുഗുഡ്ഡെവരെയുള്ള എട്ട് വീടുകള്‍ക്ക് പല ദിവസങ്ങളിലായി കല്ലെറിഞ്ഞിട്ടുണ്ടെന്നാണ് രണ്ടുപേരും മൊഴി നല്‍കിയത്. കൂടാതെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. ഉടമ പരാതി നല്‍കിയെങ്കിലും കേസെടുക്കാത്തതിനാല്‍ അന്വേഷണം നടന്നില്ല. കൂടാതെ രണ്ടുപേരെ ഇരുട്ടിന്റെ മറവില്‍ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അതിനും പിടിക്കപ്പെട്ടില്ല. 

കഴിഞ്ഞ 10 മാസത്തിനകം നിരവധി കുറ്റകൃത്യങ്ങള്‍ രണ്ടുപേരും ചെയ്തുവെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. ഒരു സംഭവത്തിനും പിടിക്കപ്പെടാത്തതിനാല്‍ പ്രതികള്‍ക്ക് പ്രചോദനമായി.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ മീപ്പുഗിരിയിലെ ഒരു ബൂത്തില്‍ വെച്ച് ഒന്നാംപ്രതി അജേഷിന് മര്‍ദ്ദനമേറ്റിരുന്നു. തലക്കും മുഖത്തുമായിരുന്നു അന്ന് പരിക്കേറ്റത്. അടിയേറ്റുവീണ അജേഷ് ഒരുവിധം നടന്നാണ് വീട്ടിലേക്ക് മടങ്ങിയത്. സംഭവത്തിന് ദൃക്‌സാക്ഷിയായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ആസ്പത്രിയില്‍ പോകാനും പരാതി നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. 

എന്നാല്‍ അതിനൊന്നും കൂട്ടാക്കാതെ മനസ്സില്‍ പകയുമായി തിരിച്ചുപോവുകയായിരുന്നുവത്രെ. പിന്നീടാണ് പല ദിവസങ്ങളിലായി അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവന്നത്. 

പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊലനടന്ന പള്ളിയിലും ഒളിവില്‍ കഴിഞ്ഞ കേളുഗുഡ്ഡെയിലെ ഷെഡ്ഡിലും കത്തികഴുകിയ അംഗന്‍വാടിയിലും പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകും. കൊലയിലെ ഗൂഢാലോചന സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.