Latest News

റിയാസ് മുസ്‌ല്യാരുടെ കൊലയാളികളായ അജേഷിനെ നാലു കേസുകളിലും, നിതിനെ മൂന്നു കേസുകളിലും പ്രതി ചേര്‍ത്തു

കാസര്‍കോട്: മദ്രസാധ്യാപകനെ കൊന്ന കേസിലെ ഒന്നാം പ്രതി കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20)വിനെ നാലു കേസുകളില്‍ കൂടി പ്രതിയാക്കി.[www.malabarflash.com]

രണ്ടാം പ്രതി കേളുഗുഡ്ഡെയിലെ നിതിനെ (19) മൂന്നു കേസുകളിലും പ്രതിയാക്കി. ഒരു ക്ലബ്ബിന് മുന്നില്‍ വെച്ച് ഹക്കീം എന്ന യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. കൂടാതെ മറ്റൊരു യുവാവിനെ ബിയര്‍ കുപ്പികൊണ്ടടിച്ചതിനും കേസുണ്ട്. രണ്ടിലും ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇതിലാണ് അജേഷിനെയും നിതിനെയും പ്രതികളാക്കിയത്. 

രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. അതിനാല്‍ രണ്ടു പേരെയും പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തും. 

ബി.ജെ.പി. ഹര്‍ത്താലിനിടയില്‍ കറന്തക്കാട്ട് വെച്ച് ബൈക്ക് ചവിട്ടി വീഴ്ത്തി യുവാവിനെ പരിക്കേല്‍പ്പിച്ചതിന് പുതിയൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന വകുപ്പ് കൂടി ചേര്‍ത്താണ് പുതിയ കേസ് എടുത്തിട്ടുള്ളത്. 

മാര്‍ച്ച് 18ന് കബഡി ടൂര്‍ണമെന്റിനിടയില്‍ ബൈക്ക് മോഷ്ടിച്ചതിനും അജേഷിനെയും നിതിനെയും പ്രതിയാക്കികേസെടുത്തിട്ടുണ്ട്. ഇതിലും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. 

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഒരു കാര്‍ എറിഞ്ഞു തകര്‍ത്തതിനും എട്ടു വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞതായും പ്രതികള്‍ മൊഴി നല്‍കിയെങ്കിലും പരാതിക്കാര്‍ മുന്നോട്ട് വരാത്തത് കേസെടുക്കാന്‍ പൊലീസിന് ബുദ്ധിമുട്ടാകുന്നു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ തിരികെ ഹാജരാക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.