Latest News

ഉള്ളാള്‍ തീവ്രവാദക്കേസ്: മൂന്നുപ്രതികള്‍ കുറ്റക്കാര്‍, നാലുപേരെ വിട്ടയച്ചു

മംഗളൂരു: ഉള്ളാളിലെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ മുഹമ്മദ് അലിയുടെ വീട്ടില്‍ മുംബൈ പോലീസും കര്‍ണാടക ആന്റി നക്‌സല്‍ സേനയും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ബോംബുകളും തീവ്രവാദവുമായി ബന്ധപ്പെട്ട ലഘുലേഖകളും കണ്ടെത്തിയ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരാണെന്ന് മംഗളൂരു അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസില്‍ മറ്റു നാലുപേരെ തെളിവില്ലെന്ന് വിലയിരുത്തി വെറുതെവിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.[www.malabarflash.com]

സയ്യിദ് മുഹമ്മദ് നൗഷാദ്, അഹമ്മദ് ബാവ അബൂബക്കര്‍, ഫക്കീര്‍ അഹമ്മദ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. എല്ലാവരും മംഗളൂരു സ്വദേശികളാണ്. മുഹമ്മദ് അലി, മകന്‍ ജാവേദ് അലി, ഷബീര്‍ ഭട്കല്‍, ഉമര്‍ റഫീഖ് എന്നിവരെയാണ് വിട്ടയച്ചത്.

2008 ഒക്ടോബര്‍ മൂന്നിന് ഉള്ളാളിലെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ മുഹമ്മദ് അലിയുടെ വീട്ടില്‍ മുംബൈ പോലീസും കര്‍ണാടക ആന്റി നക്‌സല്‍ സേനയും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ബോംബുകളും തീവ്രവാദവുമായി ബന്ധപ്പെട്ട ലഘുലേഖകളും കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യംചെയ്തതിനെത്തുര്‍ന്നാണ് ബാക്കിയുള്ള അഞ്ചുപേരും പിടിയിലായത്.

ഷബീര്‍ ഭട്കല്‍ ഒഴികെയുള്ളവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ കറാച്ചിയിലുണ്ടെന്ന് കരുതുന്ന ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് റിയാസ് ഭട്കലിനും ഹൈദരാബാദ് സ്‌ഫോടനക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തിഹാര്‍ ജയിലിലുള്ള യാസിന്‍ ഭട്കലിനും വീട്ടില്‍ ഒളിവിടം നല്‍കിയെന്നും മുഹമ്മദ് അലിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

റിയാസ് ഭട്കലുമായി അടുപ്പമുണ്ടെന്ന് പോലീസ് വാദിച്ചതിനെത്തുടര്‍ന്ന് കേസില്‍ ഷബീറിന് ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. എന്നാല്‍, കോടതി തെളിവില്ലെന്നുകണ്ട് ഇപ്പോള്‍ വിട്ടയച്ചവരില്‍ ഷബീറും ഉള്‍പ്പെടും.

200608 കാലത്ത് രാജ്യത്ത് വിവിധ ഭാഗങ്ങില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളില്‍ പങ്കെടുത്ത ഇന്ത്യന്‍ മുജാഹിദീന്‍ നേതാക്കളുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും മംഗളൂരുവില്‍ ആക്രമണം ആസൂത്രണം ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന്റെ ആരോപണം. റിയാസ് ഭട്കല്‍ 2006ല്‍ ഭട്കലില്‍ നടത്തിയ തീവ്രവാദ ക്യാമ്പുകളില്‍ മുഹമ്മദ് അലിയും മകന്‍ ജാവേദും പങ്കെടുത്തിരുന്നുവെന്നും കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

അഞ്ച് ബോംബുകള്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളില്‍നിന്നെടുത്ത സിം കാര്‍ഡുകള്‍, 11 ലക്ഷം രൂപ , സി.ഡി.കള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയും തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. റിയാസ് ഭട്കലിനും യാസിന്‍ ഭട്കലിനും ഉള്ളാള്‍ തീവ്രവാദക്കേസില്‍ വാറന്റ്് അയക്കാനുള്ള നടപടി കോടതിയില്‍ സ്വീകരിക്കാന്‍ കഴിഞ്ഞദിവസം മംഗളൂരു പോലീസും എന്‍.ഐ.എ.യും നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.