Latest News

ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തു; ഒരാള്‍ പിടിയില്‍

മലപ്പുറം: വില്വത്ത് മഹാക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലുകളിലെ വിഗ്രഹങ്ങള്‍ തകര്‍ത്തനിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 19 ന് വാണിയമ്പലത്തെ ഒരു ക്ഷേത്രത്തില്‍ അക്രമം നടത്തിയതും ഇയാളാണെന്ന് സൂചനയുണ്ട്.[www.malabarflash.com]

ബിംബാരാധനയ്ക്കും ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കും താന്‍ എതിരാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

ശനിയാഴ്ച പുലര്‍ച്ചെ ജീവനക്കാര്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് വിഗ്രഹങ്ങള്‍ തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്. ശിവനും വിഷ്ണുവിനും തുല്യപ്രാധാന്യമുള്ള ഇവിടുത്തെ രണ്ടു ശ്രീകോവിലുകളും തുറന്നനിലയിലും കല്ലുകൊണ്ടുള്ള വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയിലുമായിരുന്നു.

ശിവന്റെ ശ്രീകോവിലിന്റെ പൂട്ടുമുറിച്ചാണ് അകത്തുകടന്നത്. വിഗ്രഹം രണ്ടായി പിളര്‍ന്നനിലയിലാണ്. മറ്റു സാധനങ്ങള്‍ക്ക് കേടുപാടില്ല. വിഷ്ണുവിന്റെ ശ്രീകോവിലിന്റെ വാതില്‍ വെട്ടിപ്പൊളിച്ച നിലയിലായിരുന്നു. പൂര്‍ണകായവിഗ്രഹം കാല്‍മുട്ടിനു മുകളില്‍ പൊട്ടിച്ച് പിന്നിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. മറ്റു ഉപദേവന്മാരുടെ ശ്രീകോവിലുകളുടെ വാതിലും തുറന്നിട്ടിട്ടുണ്ട്.

ചുറ്റമ്പലത്തിന്റെ പടിഞ്ഞാറേ ഭാഗത്തെ ഓടിളക്കിയാണ് പ്രതി അകത്തുകടന്നത്. മുറ്റത്ത് സ്ഥാപിച്ചിരുന്ന നിര്‍മാല്യധാരിക്കല്ല് ഇളക്കിയിട്ടതായി കണ്ടെത്തി.

ശിവശ്രീകോവിലിന് സമീപംവെച്ചിരുന്ന കൈമഴു വിഷ്ണു ശ്രീകോവിലിനടുത്തുനിന്ന് കണ്ടെത്തി. ക്ഷേത്രത്തിലുണ്ടായിരുന്ന ആനപ്പന്തം പിന്‍വശത്തെ വാതിലിനുസമീപമാണ് കിടന്നിരുന്നത്. വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും മോഷ്ടിച്ചിട്ടില്ല.

ക്ഷേത്രം തുറക്കാനെത്തിയ കഴകക്കാരന്‍ ഗോവിന്ദവാരിയരാണ് പിന്‍വാതില്‍ തുറന്നനിലയില്‍ ആദ്യംകണ്ടത്. സംശയംതോന്നി മേല്‍ശാന്തി വി.എം. ശിവപ്രസാദിനെ വിവരമറിയിച്ചു.

ഇദ്ദേഹം ശ്രീകോവിലുകള്‍ പരിശോധിച്ചപ്പോഴാണ് വിഗ്രഹങ്ങള്‍ തകര്‍ത്തതായും വാതിലുകള്‍ പൊളിച്ചതായും ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ക്ഷേത്രം ഭാരവാഹികളെ വിവരമറിയിച്ചു. ഇവര്‍ പൂക്കോട്ടുംപാടം പോലീസിലും വിവരം നല്‍കുകയായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.