Latest News

മേട്ടുപ്പാളയത്തെ ദുരൂഹ മരണം ആളെ തിരിച്ചറിയാന്‍ കേന്ദ്രത്തിന്റെ സഹായം തേടി

നീലേശ്വരം: തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് പകുതി കുഴിച്ചുമൂടിയ നിലയില്‍ കാണപ്പെട്ട മൃതദേഹം ബങ്കളത്തു നിന്നും കാണാതായ യുവാവിന്റേതാണോയെന്ന സംശയം ദൂരികരിക്കാന്‍ തമിഴ്‌നാട് പോലീസ് കേന്ദ്ര സര്‍ക്കരിന്റെ സഹായം തേടി.[www.malabarflash.com]

ബങ്കളത്ത് നിന്നും ഒരു മാസം മുമ്പ് കാണാതായ പള്ളത്തുവയലിലെ ദാമോദരന്‍-സുലോചന ദമ്പതികളുടെ മകന്‍ ധനൂപിന്റെ(35)താണോ മൃതദേഹമെന്ന് കണ്ടെത്താനാണ് പോലീസ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയത്. 

ധനൂപിന്റെ വിരലടയാള പരിശോധനയിലൂടെ മാത്രമേ ഇത് തെളിയിക്കാന്‍ കഴിയൂ ഇതിന് പാസ്‌പോര്‍ട്ട് ഓഫീസിലുള്ള വിരലടയാളം പരിശോധിക്കാനുള്ള അനുമതിക്കായാണ് തമിഴ്‌നാട് പോലീസ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയത്. 

കാഞ്ഞങ്ങാട്ട് ഗ്ലാസ് ഡിസൈനിംഗ് ജോലി ചെയ്തുവരികയായിരുന്ന ധനൂപ് പയ്യന്നൂര്‍ രാമന്തളിയിലെ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. 
ഇതുമായുള്ള പ്രശ്‌നങ്ങള്‍ക്കിടയിലാണ് ധനൂപിനെ കാണാതായത്. നേരത്തേ ഇയാള്‍ ഗള്‍ഫിലായിരുന്നു. നാട്ടില്‍ തിരിച്ചുവന്ന ശേഷമാണ് ഗ്ലാസ് ഡിസൈനിംഗ് ജോലിയിലേര്‍പ്പെട്ടത്. 

ധനൂപിനെ കാണാതായതിനെ തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ മേട്ടുപ്പാളയത്തുണ്ടെന്ന് പോലീസ് സ്ഥീരികരിച്ചിരുന്നു. ഇതിനിടയിലാണ് ധനൂപിന്റേതാണെന്ന് സംശയിക്കുന്ന അജ്ഞാത മൃതദേഹം ലഭിച്ചത്.
മേട്ടുപ്പാളയം പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസും ബന്ധുക്കളും മേട്ടുപ്പാളയത്ത് പോയെങ്കിലും മൃതദേഹം സംസ്‌കരിച്ചതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ബന്ധുക്കള്‍ നല്‍കിയ ശാരീരിക അടയാള വിവരങ്ങള്‍ ഒന്നും തന്നെ മേട്ടുപ്പാളയം പോലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുമില്ല. അതുകൊണ്ട് തന്നെ മൃതദേഹം ധനൂപിന്റേതാണോയെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. 

എങ്കിലും സാഹചര്യ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് മൃതദേഹം ധനൂപിന്റെതാണെന്ന് സംശയിക്കുന്നത്. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നുമുള്ള വിരലടയാളം കൂടി കിട്ടിക്കഴിഞ്ഞാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.