Latest News

'മോളെ, നീയാണെനിക്ക് പടച്ച റബ്ബ് ദുനിയാവില്‍ നല്‍കിയ ഏറ്റവും വലിയ നിധി '

"എന്നാ നമുക്കീ ബന്ധം വേർപ്പെടുത്താല്ലെ മോളെ.."
ഉപ്പാന്റെ പതിഞ്ഞ ശബ്ദം എന്റെ കാതിൽ പതിച്ചപ്പോ ഒന്നു മൂളുകയല്ലാതെ ശബ്ദമൊന്നും പുറത്തേക്ക്‌ വന്നില്ല.
തലയിലെ തട്ടത്തിൽ തൂങ്ങി ഒന്നര വയസ്സുകാരൻ പൊന്നു മോൻ ഹിഷാം എന്നെ നോക്കി ചിരിക്കുന്നു..
ഞാനവനെ എടുത്തു മാറോടണച്ചു വെച്ചു.

കഴിഞ്ഞു,
ഇന്നത്തോടെ കഴിഞ്ഞു.
ഇനി ആരും ചോദിക്കാൻ വരൂലല്ലോ എന്നോട്‌ എന്തേ കെട്ട്യോൻ വീട്ടിലേക്ക്‌ വരാത്തത്‌ എന്ന്..
അറിയാനിനി എട്ടും പൊട്ടും തിരിയാത്ത എന്റെ മോനെ ബാക്കി ഉള്ളൂ.

മൂത്ത മകളായത്‌ കൊണ്ടാകണം എന്റെ ഇഷ്ടത്തിനു ആരും എതിരു നിക്കാതെ എനിക്കയാളെ വിവാഹം ചെയ്തു തന്നത്‌.
കോള്ളേജിൽ പോകുമ്പോൾ എന്നെ നോക്കി പുഞ്ചിരിച്ചു പിറകെ വന്ന ആ ചെമ്പൻ നിറത്തിലുള്ള കണ്ണുകളുള്ള ചുരുള മുടിക്കാരനായ അയാളെ ഞാനെപ്പഴാ സ്നേഹിച്ചു തുടങ്ങിയതെന്നും അറിയില്ലായിരുന്നു.

മഴക്കാലത്ത്‌ ചോർച്ച അടയ്ക്കാൻ പാടു പെടുന്ന വീട്ടിലെ എന്റെ അവസ്ഥയൊന്നും അയാൾക്ക്‌ പ്രെശ്നമില്ലായിരുന്നത്രെ,
എന്നെ അത്രയ്ക്ക്‌ ഇഷ്ടമാണെന്നു പറഞ്ഞെന്റെ ഉപ്പാനെ സമീപിച്ചപ്പോ അയാളുടെ വാക്കുകളിലെ സ്നേഹത്തിനു മുൻപിൽ എല്ലാവരും വീണു പോയി.
കല്യാണം കഴിഞ്ഞ്‌ ഒരു കുഞ്ഞായി കഴിഞ്ഞപ്പോഴായിരുന്നു അയാളെ മനസ്സിലക്കാൻ തുടങ്ങിയത്‌.
നിരന്തരമായ ഫോൺ വിളികളും ഒഴിഞ്ഞു മാറലുകളുമൊക്കെയായ്‌ എന്നേം മോനേം ശ്രെദ്ധിക്കാതെയായി.
പിന്നെയാ അയാൾക്ക്‌ മറ്റൊരു കുടുംബമുണ്ടെന്ന് മനസ്സിലായത്‌,
അതിൽ രണ്ടു മക്കളുമുണ്ടത്രെ.

ചോദിച്ചപ്പോ പറഞ്ഞു:
"എനിക്ക്‌ കിട്ടേണ്ടതൊക്കെ കിട്ടി നിന്നിൽ നിന്നും ഇനി എനിക്കൊന്ന് ഫ്രീ ആകണം .."

അതെ അയാൾക്കെന്ന്ര് ഒഴിവാക്കണം മറ്റൊരു വിവാഹത്തിലേക്ക്‌ പോകണം.
വാശി പിടിച്ചില്ല ഞാൻ സമ്മതം മൂളി ഇന്നെന്നെ അയാൾ മൊഴി ചൊല്ലി.

എനിക്ക്‌ താഴെ രണ്ട്‌ അനിയത്തിമാർ.
ഫസീലക്കും സഹലക്കും വയസ്സിങ്ങെത്താറായിരിക്കുന്നു.
ഉമ്മയൊരു സാധു സ്ത്രീ ആയതിലാനാകണം നേരത്തേ പോയത്‌.
ഉപ്പാന്റെ അവശതകൾ മനസ്സിലാക്കി ഞാൻ ജോലിക്ക്‌ പോകാൻ തീരുമാനിച്ചു.

കുറച്ചകലെ ഉള്ളൊരു കമ്പ്യൂട്ടർ സെന്ററിൽ ജോലി കിട്ടി പോകുമ്പോഴെല്ലാം നാട്ടിലെ പല കണ്ണുകളും എന്നിലേക്കായിരുന്നു.

"ഹെല്ലോ വേറെ കല്യാണമൊന്നും കഴിക്കുന്നില്ലേ മോളെ അതോ വേറെ വല്ല ചുറ്റുപാടും തുടങ്ങിയിട്ടുണ്ടോ."

ഉമ്മാനേം പെങ്ങന്മാരേം തിരിച്ചറിയാത്ത ഞെരമ്പ്‌ രോഗികൾ കാതിൽ വൃത്തികേടുകൾ വിളമ്പാൻ തുടങ്ങി.
അതിലൊന്നും പതറാതെ ഞാൻ മുന്നോട്ട്‌ പോയപ്പോ അനിയത്തിമാരുടെ പഠനവും വീട്ടിലെ കാര്യങ്ങളും നടന്നു പോന്നു .

ആ ഇടക്കാ എന്റെ നേരെ താഴെ ഉള്ള ഫസീലക്ക്‌ ഒരു ആലോചന വന്നത്‌.
എല്ലം നേരെയായി വിവാഹ നിശ്ചയ ദിനം നോക്കുന്ന ഇടക്കാ ബ്രോക്കർ കുഞ്ഞാലിക്ക വന്ന് ഉപ്പാനോട്‌ പറഞ്ഞത്‌:
"ഓൽക്ക്‌ ഈ ബന്ധം വേണ്ടാന്ന് പറഞ്ഞ്‌.."
"എന്താ കുഞ്ഞാലിക്കാ.."
"അത്‌ പിന്നെ ഇങ്ങള മൂത്ത മോള ബന്ധം പോയത്‌ അറിയെങ്കിലും നാട്ടിലെ ഏതൊക്കെയോ ഹറാം പിറപ്പുകൾ പറഞ്ഞു നടക്കാ നമ്മള മോൾ വെടക്കാണെന്ന്.."

ഇതും കേട്ട്‌ കോണ്ട്‌ ജോലി കയിഞ്ഞു കയറി വരുമ്പോ എന്റെ കണ്ണു നിറഞ്ഞിരുന്നു..
ഫസീല മോളെന്നെ നോക്കി മുഖം തിരിച്ച്‌ കരഞ്ഞു കൊണ്ട്‌ അകത്തേക്ക്‌ പോയപ്പോ എന്റെ ജീവൻ പോകുന്ന പോലെ തോന്നി എനിക്ക്‌.
കണ്ണിൽ ഇരുട്ട്‌ കയറി..
ഫസീല മോളും സഹല മോളും എന്നോട്‌ മിണ്ടാതെയായി.
പാവം അവൾ ഒരുപാട്‌ ആശിച്ചതായിരുന്നു ഈ ബന്ധം.

ഞാൻ പിഴച്ചവളാണെന്നോ,
യാ അള്ളാഹ്‌ ഈ ദുനിയാവിലെനിക്കായ്‌ നീ തന്ന വിധിയിൽ പിടിച്ചു നിൽക്കാൻ എനിക്ക്‌ ശക്തി നൽകണേ.
എന്റെ ഹൃദയം പ്രാർത്ഥന കൊണ്ട്‌ നിറഞ്ഞ സമയം.

കാലം കടനു പോയി.
ഞാൻ നന്നേ അവശയായിരിക്കുന്നു.ഉപ്പാക്ക്‌ തീരേ വയ്യാണ്ടായപ്പോ വീടു മുഴുവൻ എന്റെ ചുമലിൽ.
എന്റെ യവ്വനം ഉരുകി തീരും പോലെ ഞാൻ പാടേ മെലിഞ്ഞുണങ്ങി.
എന്റെ മോനെ കുറിച്ചോർത്തെനിക്ക്‌ വല്ലാത്ത ആദി ആയിരുന്നു.
അവനു നല്ലൊരു ഉടുപ്പു പോലും വാങ്ങി കൊടുക്കാനെനിക്ക്‌ പറ്റാണ്ടായല്ലോ റബ്ബേ എന്നും പറഞ്ഞ്‌ ഞാൻ അവനെ വാരി പുണർന്നു തുരു തുരെ ചുമ്പിച്ചു.

ഞാൻ കാരണം എന്റെ താഴെ ഉള്ളവ്ര്ക്ക്‌ ആലോചനകൾ വരാതായി.
എന്നെ ഉപയോഗിച്ചു സ്നേഹം നടിച്ച ആ മനുഷ്യൻ മറ്റൊരു വിവാഹം ചെയ്തെന്നറിന്നു.
അതും പാവപ്പെട്ട ഒരു വീട്ടിലെ പെണ്ണിനെ. ഉറപ്പ അയാളവളേയും പറ്റിക്കും വലിച്ചെറിയും.

അനിയത്തിമാർക്കെന്നോട്‌ പക പോലെ ഒരു മാറാല ഹൃദയത്തിൽ വന്നടിഞ്ഞിരുന്നു അപ്പഴേക്കും.
ഒന്നു പുഞ്ചിരിക്ക പോലും ചെയ്യാറില്ല അവരെന്നോട്‌,
ഒരിക്കൽ ഞാൻ അവരെ സമീപിച്ചു സ്നേഹത്തോടെ

"മോളെ ഫസീ ഇത്തനോട്‌ എന്താ മിണ്ടാത്തെ "
"ഒന്നുമില്ല "
"അങ്ങനെ പറയല്ലെ മോളെ ഈ മൗനം കാണാൻ തുടങ്ങിയിട്ട്‌ എത്ര നാളായി എനിക്കിത്‌ കാണാൻ വയ്യ നിങ്ങളൊന്ന് ഇത്താനോട്‌ സംസാരിക്ക്‌ തല്ലു കൂട്‌.."
"ഒന്നു പോയി തരാമോ ഇത്താ വെറുപ്പിക്കാതെ."
"എന്താ മോളെ ഇങ്ങനെ ഇത്താനോട്‌ ഇത്ത ഒരു തെറ്റും ചെയ്തിട്ടില്ല സത്യം.."
"അതൊന്നും ഞങ്ങൾക്കടിയണ്ട,ഇത്ത കാരണം ഇപ്പൊ ഞങ്ങളേയും ആൾക്കാർ അങ്ങനെയാ കാണുന്നത്‌,കൂടെ വാ മണിക്കൂറിനു ആയിരമോ രണ്ടായിരമോ തരാം എന്നൊക്കെ പറയുന്നു ചിലർ, ഇങ്ങള നശിച്ച ജീവിതം ഞങ്ങളെ കൂടി ഇങ്ങനെയാക്കി."

യാ റബ്ബ്‌.
അതു കേട്ടപ്പോ എന്റെ മനസ്സിൽ ചാട്ടൂളി പോലെ എന്തോ വന്നു തറച്ച പോലെ..

"ഫസീ ഇത്താനോട്‌ ക്ഷെമിക്ക്‌ മോളെ ഇത്താ ഒരു തെറ്റും ചെയ്തിട്ടില്ല ഇത്തത്ത നശിച്ചവളല്ല ആരൊക്കെയോ പറഞ്ഞുണ്ടാക്കുകയാ "
"ആയിരിക്കാം പക്ഷെ ഞങ്ങൾക്കങ്ങനെ കേട്ട്‌ നിക്കാൻ പറ്റില്ല,ഇത്താന്റെ കയ്യിലെ നമ്മള ഈ വാവ വരെ മറ്റാരുടേയോ ആണെന്നാ പറയുന്നത്‌.."

ഇത്രയും കേട്ടപ്പോ എനിക്ക്‌ സങ്കടം നിയന്ത്രിക്കാൻ പറ്റിയില്ല,
ഞാനെന്റെ മകനെ എടുത്ത്‌ മുറിയിലേക്കോടി കെട്ടിപ്പിടിച്ചു കരഞ്ഞു.
കല്യാണമെന്ന പേരിൽ പാവങ്ങളുടെ വീട്ടിലേക്ക്‌ പുഞ്ചിരി തൂകി സ്നേഹം നടിച്ചു വരുന്ന കാപഠ്യം നിറഞ്ഞ ആളുകൾക്ക്‌ മഹർ കെട്ടാൻ കഴുത്ത്‌ നീട്ടിയ എനിക്ക്‌ മനസ്സിലാക്കൻ പറ്റാണ്ട്‌ പോയി ദുനിയാവിലെ മനുഷ്യന്മാരുടെ ഹൃദയത്തിലെ കറുപ്പ്‌.

പിന്നീടങ്ങോട്ട്‌ വാശിയായിരുന്നു എനിക്ക്‌.
ഈ പറയുന്ന ഏഷണിക്കാരുടെ മുന്നിലൂടെ ജീവിച്ചു കാണിക്കണമെന്ന അടങ്ങാത്ത വാശി .

എനിക്കീ നല്ല പേരുകൾ നൽകിയവരെ കണ്ടെത്തലായിരുന്നു ഞാൻ ആദ്യം ചെയ്ത ജോലി.
അറിഞ്ഞപ്പോ ആയിരുന്നു വല്ലാണ്ട്‌ മനസ്സ്‌ വേദനിച്ചത്‌,
എല്ലായ്പ്പോഴും ഉപ്പാന്റെ കൂടെ ഉണ്ടായിരുന്നു ഉറ്റ സുഹുർത്ത്‌ സൈതലവിക്ക,
അയൽ വക്കത്തെ എന്റെ അനിയന്റെ സ്ഥാനം നൽകിയ റിജാസ്‌,
ചെറുപ്പം മുതലേ കാണുന്ന പല ചരക്ക്‌ കടക്കാരൻ രമേഷേട്ടൻ,
കുടുംബതിലെ ചില അകന്ന ബന്ധുക്കളായ സ്ത്രീകൾ

അങ്ങനെ പലരും സ്നേഹം നടിച്ച്‌ അഭിനയിക്കുന്നവരാണെന്നെനിക്ക്‌ തോന്നി,
ആട്ടിൻ തോലിട്ട ചെന്നായകളെന്നു ഞാൻ പറയില്ല പകരം നായയുടെ തോലിട്ട വൃത്തികെട്ട നാറുന്ന പന്നികൾ എന്നു ഞാൻ പറയും.
മറ്റൊരു വിവാഹ കഴിച്ചു ഇനി അടുത്തത്‌ കഴിക്കാൺ തക്കം പാർത്തിരിക്കുന്ന എന്റെ ഭർത്തവായിരുന്ന ആ വൃത്തികെട്ട മനുഷ്യനെ പറ്റി ആർക്കും ഒന്നും പറയാനില്ല മിണ്ടാനേ ഇല്ല,
പക്ഷെ,
എന്റെ കാര്യത്തിലാ നാട്ടുകാർക്കും മറ്റുവർക്കും പേടി,
എന്നിട്ടൊ അവസാനം ഞാൻ ഒന്നിനും പറ്റാത്ത പെണ്ണെന്ന പേരും.
ഒരു പെണ്ണിന്റെ ജീവിതം അവൾ ഒറ്റപ്പെടുമ്പോ അവളെ മൊഴി ചൊല്ലുമ്പോ അല്ലെങ്കിൽ അവൾ ജോലിക്ക്‌ പോകുമ്പോ കഴുക കണ്ണുകളും അമിതമായ്‌ എല്ലാ ചലങ്ങളും വീക്ഷിക്കുന്ന കുറേയധികം ഞെരമ്പുകൾ നമുക്കിടയിലുണ്ട്‌ എന്ന് മനസ്സിലാക്കിയപ്പോഴേക്കും എനിക്കെന്റെ സ്വന്തം ജീവിതത്തോടുള്ള സ്നേഹം എന്നോ നഷ്ടപ്പെട്ടു പോയിരുന്നു.

അൽ ഹംദു ലില്ലഹ്‌ ഇന്നെന്റെ രണ്ടു അനിയത്തിമാരുടേയും വിവാഹം കഴിഞ്ഞു.
ഉപ്പാനെ കാഴ്ചക്കാരനാക്കി ഞാൻ നടത്തി കൊടുത്തു അവരുടെ കല്യാണം.
മെലിഞ്ഞുണങ്ങിയ എന്റെ ശരീരത്തിലെ റൂഹിനു വല്ലാത്ത ശക്തിയുണ്ടിപ്പോ,
കല്യാണ നാളിൽ എന്നെ കെട്ടിപ്പിടിച്ച്‌ കരഞ്ഞ എന്റെ രണ്ട്‌ പൊന്നനുജത്തിമാർക്ക്‌ ഇന്ന് ഞാൻ ഉമ്മാനെ പോലെയാ.
അവരെനികാ സ്ഥാനം നൽകിയിരിക്കുന്നു.

"മോളെ നീയാണെനിക്ക്‌ പടച്ച റബ്ബ്‌ ദുനിയാവിൽ നൽകിയ ഏറ്റവും വലിയ നിധി "
എന്നെന്റെ പൊന്നുപ്പ പറഞ്ഞ നിമിഷം ഞാനിപ്പഴും ഓർക്കുന്നുണ്ട്‌.
അന്നു പനിച്ചു വിറച്ചു കിടന്ന എനിക്ക്‌ ഉപ്പ പരിചരണം നൽകിയപ്പോഴും ഞാൻ ഒരിടത്ത്‌ അടങ്ങി നിന്നില്ല,
അന്നേരം ഒരുപാട്‌ വർഷങ്ങൾക്ക്‌ ശേഷം ഉപ്പയെന്നെ ശാസിച്ചു,വിശ്രമിക്കാൻ പറഞ്ഞു കൊണ്ട്‌.
കരഞ്ഞു തീർത്തു ആരും കാണാതെ .

എന്റെ ജീവിതം പാഴായെന്നാരാ പറഞ്ഞത്‌.
പല ചരക്ക്‌ കടയിൽ നാലാൾ കാണെ പ്രായം നോക്കാതെ അയാൾക്ക്‌ മുഖത്തൊരൊണ്ണം കൊടുത്തപ്പോഴും ,
ഉപ്പ തന്നെ ഈ പടി കയറിപ്പോകരുതെന്ന് പറഞ്ഞ്‌ സുഹുർത്തിനെ ആട്ടിയപ്പഴും,
റിജാസിനെ അവന്റെ മാതാ പിതാക്കളുടെ മുൻപിൽ വെച്ച്‌ തനി രൂപം കാണിച്ചു കൊടുത്തപ്പഴും,
കുടുംബങ്ങളിലകത്തെ ഏഷണികളുടെ സ്ത്രീ കഥാപാത്രങ്ങൾക്ക്‌ ചുട്ട മറുപടി കൊടുത്തപ്പഴും എന്റെ ജീവിതം ഓരോ നിമിഷവും വിജയത്തിലേകായിരുന്നു.

ഒരു നേരം പോലും നമസ്കാരം ഒഴിവാക്കരുതെന്ന് പറഞ്ഞു പോയ പൊന്നുമ്മാന്റെ വയറ്റിൽ പിറന്ന ഈ മകൾക്ക്‌ സ്നേഹിക്കാനിന്ന് ഒരുപാട്‌ ആളുകളുണ്ട്‌,
എന്റെ പൊന്നു മോനിപ്പൊ നാലാം ക്ലാസ്സിൽ എത്തിയിരിക്കുന്നു .
അവൻ അവന്റെ ഉപ്പാനെ പറ്റി ചോദിക്കുമ്പോ ഞാൻ പറഞ്ഞു കൊടുക്കും:

"നിന്റെ ഉപ്പ ഒരു നല്ല മനുഷ്യനേ അല്ല എന്ന്.."

അവനറിയട്ടെ..
അറിയണം,
ആൺകുട്ടിയായ്‌ തന്റേടത്തോടെ ജീവിക്കണം..
കപഠ ഹൃദയങ്ങൾ അങ്ങനെ തന്നെ ഖബറിലലിയട്ടെ,
പുഴുക്കളാലും തേളുകളാലും അക്രമിക്കപ്പെടട്ടെ..
പടച്ചവന്റെ കോടതിൽ അണു മണി തൂക്കം പോലും കുറയാതെയും കൂടാതെയും നീതിക്കായ്‌ നിൽക്കുമ്പോ ജന്ന്നത്തിന്റെ കവാടത്തിലൂടെ എന്നെ വിളിക്കുന്ന പോലെ തോന്നുന്നു :

ആരെന്നല്ലേ,
ആ പഴയ ആരോഗ്യവതിയായ,
കൺ തടം കറുപ്പ്‌ വരാത്ത,
എപ്പോഴും ചിരിച്ചിരുന്ന,
വർത്തമാനങ്ങൾ പറഞ്ഞിരുന്ന,
ഒരു ചിത്ര ശലഭത്തെ പോലെ പാറി നടന്നിരുന്ന ആ പഴ ഞാൻ...

അതെ,
സ്നേഹത്തിന്റെ പറുദീസയിലെ ഒരു പാവം പിടിച്ച പെണ്ണിന്റെ ഹൃദയം നുറുങ്ങുന്ന വേദനകൾ നിറഞ്ഞ കഥകൾ കഴുകി കളഞ്ഞ മുസല്ല..
നല്ല പരിമളം പരത്തുന്ന മുസല്ല..
അതു നിങ്ങൾക്ക്‌ മുൻപിൽ വിരിച്ചിരിക്കുന്നു.

******************
പേരു പറയാൻ ആഗ്രഹിക്കാത്ത പ്രിയ സഹോദരക്കിക്ക്‌ വേണ്ടി ആ ജീവിതമിവിടെ സമർപ്പിക്കുന്നു.
ജീവിതത്തോട്‌ പോരാടി വിജയിച്ചവളാണു നീ...
നന്മകൾ നേരുന്നു ഒരുപാട്‌ ..

ഞാൻ തോറ്റുപോയെന്ന് നിങ്ങളൊക്കെ കരുതിയിടത്തു നിന്നും ജയിച്ചു തുടങ്ങിയവളാണ് ഞാൻ


സ്നേഹത്തോടെ
-ഷാഹിർ കളത്തിങ്ങൽ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.