Latest News

തിരുവനന്തപുരത്ത് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു; ഞായറാഴ്ച സംസ്ഥാനത്ത് ബി.ജെ.പിഹര്‍ത്താല്‍

തിരുവനന്തപുരം: ശ്രീകാര്യം കല്ലംപള്ളിയിൽ വച്ച് വെട്ടേറ്റ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു. ആർഎസ്എസ് കാര്യവാഹ് രാജേഷ് (34) ആണ് കൊല്ലപ്പെട്ടത്. കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.[www.malabarflash.com] 

ആക്രമണത്തിൽ രാജേഷിന്റെ കൈപ്പത്തി പൂർണമായും അറ്റുപോയിരുന്നു. ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. 

സംഭവത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു.

ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. സർക്കാർ പിന്തുണയോടെയുള്ള അക്രമമാണ് നടക്കുന്നത്. സമാധാന യോഗം പോലും സർക്കാർ വിളിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരൻ ആരോപിച്ചു. 

എന്നാൽ, സംഭവത്തിൽ പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി തലസ്ഥാനത്തെ നഗരപ്രദേശത്ത് ബിജെപി–സിപിഎം സംഘർഷം രൂക്ഷമായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം. കൂടുതൽ പൊലീസിനെ സ്ഥലത്തേക്ക് എത്തിച്ചു.

രാത്രിയിൽ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. കടയിൽ സാധനം വാങ്ങാൻ കയറിയ രാജേഷിനെ ഒരു സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. വെട്ട് തടയാൻ ശ്രമിക്കുമ്പോഴാണ് കൈപ്പത്തിക്ക് വെട്ടേറ്റത്. തുടർന്ന് മുഖത്തും കയ്യിലും കാലിലും വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഒാടിക്കൂടിയ നാട്ടുകാർ രാജേഷിനെ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

തിരുവനന്തപുരം നഗരത്തെ ഭീതിയിലാഴ്ത്തി വ്യാഴാഴ്ച രാത്രി സിപിഎം, ബിജെപി പ്രവർത്തകർ പരസ്പരം എതിർ കേന്ദ്രങ്ങളിൽ അക്രമ തേർവാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാനസമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു. സംഭവങ്ങൾക്ക് അയവ് വന്നുവെന്ന് കരുതിയതിനു പിന്നാലെയാണ് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.