Latest News

മനുഷ്യബോംബായി ബന്ധുവിനെ കൊല്ലാന്‍ ശ്രമിച്ച 60കാരന്‍ പൊട്ടിത്തെറിച്ച് മരിച്ചു

വണ്ടൂര്‍: ഭാര്യയുടെ സഹോദരപുത്രനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ, അരയില്‍ കത്തിച്ചുവെച്ച തോട്ട പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശിയും വണ്ടൂര്‍ വാണിയമ്പലത്ത് താമസക്കാരനുമായ കൊണ്ടോട്ടിപറമ്പന്‍ മുഹമ്മദ് സലീമാണ് (60) മരിച്ചത്.[www.malabarflash.com]

ശനിയാഴ്ച രാവിലെ ഒമ്പതോടെ വാണിയമ്പലം അങ്ങാടിയിലായിരുന്നു സംഭവം. തലക്ക് നിസ്സാര പരിക്കേറ്റ ഭാര്യാസഹോദര പുത്രന്‍ ടി.പി. ഷറഫുദ്ദീനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവമെന്ന് സൂചനയുണ്ട്. ഭാര്യയുമായി പിരിഞ്ഞ മുഹമ്മദ് സലീം ഒന്നര വര്‍ഷമായി വാണിയമ്പലത്ത് വാടകവീട്ടില്‍ തനിച്ചാണ് താമസം. മൂന്ന് മക്കളാണുള്ളത്. 

മകളുടെ വിവാഹം ടി.പി. ഷറഫുദ്ദീന്‍ മുന്‍കൈയെടുത്താണ് നടത്തിയത്. തന്നെ അറിയിക്കാതെയാണ് വിവാഹം നടത്തിയതെന്നാരോപിച്ച് സലീമും ഷറഫുദ്ദീനും തമ്മില്‍ നേരത്തേ തര്‍ക്കം നടന്നിരുന്നതായി പോലീസ് പറഞ്ഞു.
മുഹമ്മദ് സലീം അരയില്‍ തോട്ട കെട്ടിവെച്ചാണ് സലീം വാണിയമ്പലം പെട്രോള്‍പമ്പിന് മുന്‍വശത്തെ ഷറഫുദ്ദീന്റെ ഇന്‍ഡസ്ട്രിയല്‍ കടയിലെത്തിയത്. തുടര്‍ന്ന് ഷറഫുദ്ദീനെ പിന്നിലൂടെയെത്തി മര്‍ദിച്ചശേഷം പിന്നില്‍നിന്ന് ചേര്‍ത്തുപിടിച്ചു. ഇതോടെ ഇന്‍ഡസ്ട്രിയല്‍ തൊഴിലാളികളും സമീപത്തുണ്ടായിരുന്നവരും ഇയാളെ മോചിപ്പിക്കാന്‍ ശ്രമിച്ചു. 

ഇതിനിടെയാണ് സലീമിന്റെ അരയില്‍ വെടിമരുന്നിന്റെ തിരി പുകയുന്നത് കണ്ടത്. ഇതോടെ ഷറഫുദ്ദീനും സമീപത്തുള്ളവരും കുതറിയോടി. ഉടന്‍ വന്‍ശബ്ദത്തോടെ സലീം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

അരക്ക് താഴെയുള്ള ഭാഗം പൂര്‍ണമായും ചിന്നിച്ചിതറി. കരിങ്കല്‍ ക്വാറി തൊഴിലാളിയായ സലീം ഇവിടെ നിന്നാകാം സ്‌ഫോടകവസ്തു ശേഖരിച്ചതെന്ന് പോലീസ് പറഞ്ഞു.

വണ്ടൂര്‍ സി.ഐ ജോണ്‍സണ്‍, എസ്.ഐ പി. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും മലപ്പുറത്ത് നിന്നെത്തിയ ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. 

തണ്ടുപാറ ആയിഷക്കുട്ടിയാണ് സലീമിന്റെ ഭാര്യ. മക്കള്‍: ജംഷീറ, ബുഷ്‌റ, ഷാക്കിറ. മൃതദേഹം ശാന്തിനഗര്‍ കുയ്യംപൊയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.





Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.