Latest News

പ്രത്യേക ശുചിമുറി സംവിധാനമൊരുക്കി കാത്തിരുന്നു; അബുദാബിയില്‍നിന്നെത്തിയ യാത്രക്കാരന്റെ വയറ്റില്‍ കണ്ടെത്തിയ സ്വര്‍ണം മൂന്നുദിവസത്തിനു ശേഷം പുറത്ത്

കരിപ്പൂര്‍: അബുദാബിയില്‍നിന്നെത്തിയ യാത്രക്കാരന്റെ വയറ്റില്‍ കണ്ടെത്തിയ സ്വര്‍ണം മൂന്നുദിവസത്തിനു ശേഷം പുറത്ത്. ക്യാപ്‌സൂള്‍ രൂപത്തിലാക്കി വിഴുങ്ങിയ ഏഴു സ്വര്‍ണ ഉരുളകളാണ് വ്യാഴാഴ്ച ഉച്ചയോടെ 'പുറത്തിറങ്ങിയത്'. [www.malabarflash.com]

7.8 ലക്ഷം രൂപയുടെ 260 ഗ്രാം സ്വര്‍ണമാണു ലഭിച്ചത്. കൊടുവള്ളി സ്വദേശി നവാസിന് (34) എതിരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കേസെടുത്തു.
തിങ്കളാഴ്ച രാത്രി ഇത്തിഹാദ് വിമാനത്തില്‍ എത്തിയ യാത്രക്കാരന്റെ വയറിനുള്ളില്‍ സ്വര്‍ണമുണ്ടെന്ന് എക്‌സ്‌റേ പരിശോധനയില്‍ കസ്റ്റംസിനു സംശയം തോന്നി. 

വിശദമായ എക്‌സ്‌റേ പരിശോധനയില്‍ വന്‍കുടലിന്റെ താഴ്ഭാഗത്ത് ഏഴു ലോഹഭാഗങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് യാത്രക്കാരനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലും പിന്നീട് ശസ്ത്രക്രിയാ വിഭാഗത്തിലും പ്രവേശിപ്പിച്ചു. മുറിയില്‍ പ്രത്യേക ശുചിമുറി സംവിധാനമൊരുക്കി കാത്തിരുന്നാണു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം കണ്ടെടുത്തത്. അബുദാബിയില്‍നിന്നുതന്നെ സ്വര്‍ണം വിഴുങ്ങിയാണ് ഇയാള്‍ എത്തിയതെന്നു കരുതുന്നു.

വിഴുങ്ങാന്‍ പാകത്തില്‍ സ്വര്‍ണം ഉരുക്കി ചെറിയ ഗോളങ്ങളാക്കിയതാണെന്നു കണ്ടെത്തി. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ജോയ് തോമസ്, എം.മുഹമ്മദ് റഫീഖ്, സൂപ്രണ്ടുമാരായ ദാസ്മല്ലിക്, പാട്രിക് ജോസഫ്, എസ്.വി.എം.അഷ്‌റഫ്, ധര്‍മരാജന്‍, ഇന്‍സ്‌പെക്ടര്‍മാരായ സത്യവേന്ദ്രസിങ്, മഹാദേവ്, രാംലാല്‍, അസീബ് ചെന്നാട്ട്, ഹവില്‍ദാര്‍മാരായ അബ്ദുല്‍ ഗഫൂര്‍, സത്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.