Latest News

സി പി എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വിവാഹത്തില്‍ സി.പി.ഐ മന്ത്രി പങ്കെടുത്തത് വിവാദമായി

ഉദുമ: സി പി എം പ്രവര്‍ത്തകനായ മാങ്ങാട്ടെ ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തികൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയുടെ വിവാഹത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തത് വിവാദമായി.[www.malabarflash.com]

ഇ ചന്ദ്രശേഖരനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രചരണവുമാണ് നടക്കുന്നത്. ഉദുമ മാങ്ങാട്ടെ സി പി എം സജീവ പ്രവര്‍ത്തകനായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷിബു കടവങ്ങാനത്തിന്റെ വിവാഹ ചടങ്ങിലാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തത്.

മുന്‍ കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം കടവങ്ങാനം കുഞ്ഞിക്കേളു നായരുടെ മകന്‍ ഷിബുവിന്റെ വിവാഹം ഇക്കഴിഞ്ഞ ഉത്രാടം നാളില്‍ പൊയ്‌നാച്ചിയിലെ ഓഡിറേറാറിയത്തിലാണ് നടന്നത്.

2013 സെപ്തംബര്‍ 16ന് തിരുവോണ ദിവസം വൈകുന്നേരം ബന്ധുവിന്റെ മരണവീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് ബാലകൃഷ്ണനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയത്.
മന്ത്രി ഇ ചന്ദ്രശേഖരനെതിരെ ഫെയ്‌സ് ബുക്കില്‍ സി.പി.എം സൈബര്‍ പോരാളികളുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രക്തസാക്ഷ്യത്വത്തെക്കാൾ വലിയ ത്യാഗം ഒന്നും ഇവിടെ ആരും ചെയ്തിട്ടില്ല.കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ തീരെ സ്വാധീനമില്ലാത്ത സി പി ഐക്ക് അവരുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ഇന്നത്തെ റവന്യു മന്ത്രി ഇ ചന്ദശേഖരന്‍ ഇരുപത്തിഅയ്യായിരത്തില്‍പ്പരം വോട്ടുകള്ക്ക് ജയിച്ചത് ഇവിടെയുള്ള സി പി എം പ്രവര്‍ത്തകരുടെ പ്രയത്നം കൊണ്ടും അവര്‍ മുന്നണി മര്യാദ എന്ന് കരുതി നല്കിയ വോട്ട് കൊണ്ടും മാത്രമാണ്.കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ ആകെ സി പി ഐ മത്സരിച്ച ഒരേയൊരു വാര്‍ഡായ അരയി വാര്‍ഡില്‍ സി പി ഐ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 30ല്‍ താഴെ വോട്ട്.എന്നിട്ടും കാലാകാലങ്ങളായി സി പി ഐ സ്ഥാനാര്‍ത്ഥി ഈ മണ്ഡലത്തില്‍ നിന്നും ജയിച്ചു വന്നു.പാര്‍ട്ടിയുടെ ജില്ലയിലെ ഉരുക്ക് കോട്ടയായ കാഞ്ഞങ്ങാട്ട് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വോട്ട് രേഖപ്പെടുത്താനാകാത്തതില്‍ അല്പം പ്രയാസമുണ്ടെങ്കിലും അതൊക്കെ മറന്ന് ഞങ്ങള്‍ സി പി ഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ അഹോരാത്രം പ്രയത്നിച്ചിരുന്നു എന്തെന്നാല്‍ രാജ്യത്തിന്റ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇടത് ഐക്യം തകരരുതല്ലോ.തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന വേളയില്‍ ആര്‍ എസ് എസ് കാര്‍ ചന്ദ്രശേഖരന്‍ MLA യുടെ കൈയ്യൊടിച്ചപ്പോള്‍ അവിടെ ഒരു സി പി ഐ പ്രവര്‍ത്തകരെയും കണ്ടില്ല.എന്നിട്ടും അദ്ദേഹം കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ന്റെ നാമധേയത്തില്‍ BJP സംഘടിപ്പിച്ച കലാകായിക മത്സരത്തിന് മാവുങ്കല്‍ എത്തി.ഞങ്ങള്‍ ഒന്നും മിണ്ടിയില്ല, ഇടത് ഐക്യം തകരരുതല്ലോ.പക്ഷേ ഒടുവില്‍ ഞങ്ങളുടെ പ്രിയ സഖാവ് അനശ്വര രക്തസാക്ഷി മാങ്ങാട്ടെ സഖാവ് ബാലകൃഷ്ണേട്ടന്റേ കൊലപാതക കേസിലെ കോണ്ഗ്രസ്സ്കാരനായ പ്രതിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ബഹുമാനപ്പെട്ട കേരള റവന്യുവകുപ്പ് മന്ത്രി ഇ ചന്ദശേഖരന്‍ ഒന്നോര്‍ത്താല്‍ നന്ന് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.അടിയന്തരാവസ്ഥക്കാലത്തെ ബന്ധത്തെകുറിച്ചൊന്നും ഇപ്പോള്‍ ഇവിടെ കുറിക്കുവാന്‍ ആഗ്രഹിക്കുന്നില്ല.രക്തസാക്ഷിത്വത്തേക്കാള്‍ വലുതല്ല ഒരു മന്ത്രി കസേരയും.ഇനിയും ഞങ്ങളുടെ വോട്ട് വാങ്ങി ഇവിടെ നിന്നും മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിക്കാമെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്ക്ക് തെറ്റി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.