Latest News

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഭാര്യ റിമാന്‍ഡില്‍

കുറ്റിപ്പുറം: ലോഡ്ജ് മുറിയില്‍യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഭാര്യ പെരുമ്പാവൂര്‍ പൊതിയില്‍ ഹൈറുന്നീസ(30)യെ പോലീസ് അറസ്റ്റുചെയ്തു. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഹൈറുന്നീസയെ റിമാന്‍ഡ്‌ചെയ്തു.[www.malabarflash.com]

ജനനേന്ദ്രിയത്തില്‍ മുറിവേറ്റ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലുള്ള പുറത്തൂര്‍ കാവിലക്കാട് ബാവാക്കാന്റപുരയ്ക്കല്‍ ഇര്‍ഷാദി(27)ന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈറുന്നീസയെ പോലീസ് അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കുറ്റിപ്പുറത്തെ ലോഡ്ജ് മുറിയിലാണ് ഹൈറുന്നീസ ഭര്‍ത്താവിനെ ആക്രമിച്ചത്. വീട്ടുകാരറിയാതെ രഹസ്യമായി ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം മറ്റൊരു വിവാഹത്തിന് ഇര്‍ഷാദ് തയ്യാറെടുക്കുന്നതിലുള്ള വൈരാഗ്യത്താലാണ് കൃത്യം നടത്തിയതെന്ന് ഹൈറുന്നീസ അന്നുതന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു.

എന്നാല്‍, താന്‍ സ്വയം മുറിച്ചതാണെന്നും പരാതിയില്ലെന്നുമാണ് ഇര്‍ഷാദ് ആദ്യഘട്ടത്തില്‍ പോലീസിന് മൊഴിനല്‍കിയത്. അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനായതിനുശേഷവും പോലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും മുന്‍ നിലപാടില്‍ ഇര്‍ഷാദ് ഉറച്ചുനിന്നത് കേസിന്റെ ഗൗരവം കുറയാനിടയാക്കി. പിന്നീട്, ലോഡ്ജുടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാരാകായുധമുപയോഗിച്ച് ദേഹത്ത് മുറിവേല്‍പ്പിച്ചതിന് പോലീസ് ഹൈറുന്നീസയുടെ പേരില്‍ കേസ് രജിസ്റ്റര്‍ചെയ്യുകയായിരുന്നു. ഹൈറുന്നീസയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയയ്ക്കുകയുംചെയ്തു.

പരാതി രജിസ്റ്റര്‍ ചെയ്തതിനുശേഷം വീണ്ടും ഇര്‍ഷാദിന്റെ മൊഴിയെടുത്തപ്പോഴാണ് ഭാര്യതന്നെയാണ് മുറിച്ചതെന്ന് സമ്മതിച്ചത്. ഒരു ലായനി ഹൈറുന്നീസ തന്നെ കുടിപ്പിച്ചുവെന്നും അതിനുശേഷമാണ് ജനനേന്ദ്രിയം മുറിച്ചെടുക്കാന്‍ ശ്രമിച്ചതെന്നും അപ്പോള്‍ വേദന അനുഭവപ്പെട്ടില്ലെന്നും ഇര്‍ഷാദ് മൊഴിനല്‍കി. കൃത്യം നടത്തിയശേഷം ഇനി നീ വേറെ കല്യാണം കഴിക്കില്ലല്ലോ എന്ന് ഹൈറുന്നീസ പറഞ്ഞതായും മൊഴിയുണ്ട്.

പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹൈറുന്നീസയെ വിളിച്ചുവരുത്തി കുറ്റിപ്പുറത്തുവെച്ച് കസ്റ്റഡിയിലെടുത്തശേഷം എസ്.ഐ. നിപുണ്‍ ശങ്കര്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.