Latest News

മുക്കുപണ്ട തട്ടിപ്പ്; പ്രതികൾക്കെതിരെ കേസെടുത്തു

തളിപ്പറമ്പ്∙ ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് പ്രധാന ബ്രാഞ്ചിൽ നടന്ന ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പ് കേസിൽ തട്ടിപ്പ് പുറത്തുവന്നു മൂന്നാമത്തെ ദിവസം കേസെടുത്തു.[www.malabarflash.com]

സംഭവത്തിൽ സസ്പെൻ‍‍ഡ് ചെയ്യപ്പെട്ട സീനിയർ മാനേജർ ഇ.ചന്ദ്രൻ, മാനേജർ കെ.രമ, അപ്രൈസർ ഷഡാനൻ എന്നിവരുടെ പേരിലാണ് ശാഖയുടെ ഇപ്പോഴത്തെ സീനിയർ മാനേജർ പോള അശോകന്റെ പരാതിയിൽ പോലീസ് കേസെടുത്തത്. 

മോഷണം, വഞ്ചന എന്നിവ നടത്തി ബാങ്കിന് എഴുപതു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടാക്കിയതായി ആരോപിച്ചാണ് പരാതി. തട്ടിപ്പ് പുറത്തുവന്നിട്ടും വ്യക്തമായ പരാതി പോലും നൽകാൻ ബാങ്ക് അധികൃതർ തയാറാകുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു.
ഒടുവിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് പരാതി നൽകിയത്. 

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സീനിയർ മാനേജർ ഉൾപ്പെടെ മൂന്നു പേരെ സസ്പെൻഡ് ചെയ്തെങ്കിലും ഉത്തരവാദികളായി ആരെയും പരാമർശിക്കാത്ത പരാതിയാണ് ജില്ലാ ബാങ്ക് അധികൃതർ ആദ്യം തളിപ്പറമ്പ് പോലീസിൽ നൽകിയത്. പരാതിയിൽ കാര്യങ്ങൾ വ്യക്തമായി പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് പരാതി തിരിച്ചുനൽകുകയായിരുന്നു.

പിന്നീടാണ് രാത്രി വൈകി നൽകിയ പരാതിയിൽ കേസെടുത്തത്. തളിപ്പറമ്പ് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശാഖയിൽ നിന്ന് 42 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്. എന്നാൽ ഇതു വായ്പ നൽകിയ തുകയായതിനാൽ ഇവയുടെ യഥാർഥ മൂല്യം 70 ലക്ഷത്തിലധികം വരും. ഇതുമായി ബന്ധപ്പെട്ട് സീനിയർ മാനേജർ ഇ.ചന്ദ്രൻ, മാനേജർ കെ.രമ, അപ്രൈസർ ഷഡാനൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

എന്നാൽ രണ്ടാഴ്ച മുൻപ് മാത്രമാണ് ചന്ദ്രൻ ഇവിടെ ചുമതലയേറ്റത്. ഇദ്ദേഹം സ്വർണാഭരണ ശേഖരത്തിന്റെ ചുമതലയേറ്റെടുത്തില്ലെന്നും അറിയുന്നു. പണയ സ്വർണത്തിന്റെ ചുമതലയുള്ള മാനേജർ രമയെ സംരക്ഷിക്കാൻ ബാങ്ക് അധികൃതരും എൽഡിഎഫ് അനുകൂല യൂണിയനുകളും ശ്രമിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. 

നേരത്തേ സിഎംപി യൂണിയനിലുണ്ടായിരുന്ന രമ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് എൽഡിഎഫ് യൂണിയനിൽ ചേർന്നത്. ഇതിനു ശേഷം ഇവരുടെ നാടായ ചെറുകുന്നിലേക്ക് സ്ഥലംമാറ്റപ്പെട്ടിരുന്നുവെങ്കിലും തളിപ്പറമ്പിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു.

അപ്രൈസർ ഷഡാനനെ രണ്ടാഴ്ച മുൻപാണ് മാങ്ങാട്ടുപറമ്പിലേക്കു മാറ്റിയത്. സാധാരണയായി ബാങ്കുകളിലെ അപ്രൈസർമാരെ മാറ്റാറില്ല. അഥവാ മാറ്റുന്നുണ്ടെങ്കിൽ നിലവിലുള്ള ആഭരണങ്ങൾ എല്ലാം പരിശോധിച്ച ശേഷമാണ് മാറ്റാറുള്ളത്. എന്നാൽ ഇവിടെ അത്തരം നടപടികൾ നടന്നിട്ടില്ലെന്നതാണ് തട്ടിപ്പ് ഇപ്പോൾ പുറത്തുവന്നതിൽ നിന്ന് വ്യക്തമാകുന്നത്. 

തട്ടിപ്പ് നടന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബാങ്കിലെ യുഡിഎഫ് യൂണിയനുകളുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ചീഫിനെ നേരിൽ കണ്ട് നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കരിവെള്ളൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന സാഹചര്യത്തിൽ ഇവിടെയും പണയ ഉരുപ്പടികളുടെ സ്റ്റോക്കെടുപ്പ് നടത്തിയിരുന്നു. എന്നാൽ ആഭരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നാണ് കരുതുന്നത്. ഇവിടെ പണയംവച്ച ഉരുപ്പടികൾ സൂക്ഷിച്ച 20 പായ്ക്കറ്റുകളിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയതെന്ന് അറിയുന്നു. ഇതിൽ നാലെണ്ണം ജീവനക്കാരിയുടെ മകന്റെ പേരിലും രണ്ടെണ്ണം അപ്രൈസറുടെ പേരിലും തന്നെ പണയം വച്ചവയാണ്. 

ഇടപാടുകാരുടെ പേരിൽ ബാക്കിയുള്ള 14 പായ്ക്കറ്റുകളിലെ ആഭരണങ്ങളിലും തിരിമറി നടന്നിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.