Latest News

കമിതാക്കള്‍ക്ക് പോലീസ് സ്റ്റേഷന്‍ കതിര്‍മണ്ഡപമായി

കാസര്‍കോട്: ബന്ധുക്കളില്‍ ചിലര്‍ വിവാഹത്തിന് തടസം നിന്നപ്പോള്‍ കമിതാക്കള്‍ സഹായം തേടി പോലീസ് സ്റ്റേഷനിലെത്തി. ഒടുവില്‍ എസ്‌ഐയുടെയും പോലീസുകാരുടെയും സാന്നിധ്യത്തില്‍ ഇവര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് മിന്നുകെട്ടി.[www.malabarflash.com]

കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് വിവാഹ ചടങ്ങിന് വേദിയായത്. കൂലിപ്പണിക്കാരനായ കൊല്ലങ്കാനത്തെ രാമനായിക്കിന്റെ മകന്‍ ബാലകൃഷ്ണനും, ലാബ് ടെക്‌നീഷ്യയും വിദ്യാര്‍ത്ഥിനിയുമായ നിവേദിതയുമാണ് പോലീസ് സ്റ്റേഷനില്‍ വെച്ച് വിവാഹിതരായത്.

രണ്ടര വര്‍ഷം മുമ്പ് മംഗളൂരുവില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ബസില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഈ അടുപ്പം പിന്നീട് പ്രണയമായി മാറി. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താന്‍ ആലോചിച്ചുവെങ്കിലും ബാലകൃഷ്ണന്റെ അമ്മക്കും നിവേദിതയുടെ പിതാവിനും വിവാഹത്തിന് സമ്മതമായിരുന്നുവെങ്കിലും മറ്റ് ബന്ധുക്കള്‍ തടസം നിന്നതോടെ വിവാഹം നടത്താന്‍ ആയില്ല.

പിന്നീട് രജിസ്റ്റര്‍ വിവാഹം നടത്താനായി രജിസ്റ്റര്‍ ഓഫീസില്‍ പോയപ്പോള്‍ അപേക്ഷ നല്‍കി ഒരുമാസം കാത്തിരിക്കേണ്ടി വരുമെന്ന് അറിയിച്ചു. എന്നാല്‍ ഒരുമാസം വരെ കാത്തിരിക്കാന്‍ ഇരുവരും ഒരുക്കമായിരുന്നില്ല.
തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ ഇരുവരും കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. പോലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുവരോടും അടുത്തുള്ള ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്ന് താലികെട്ടി വിവാഹിതരാകാന്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങിപ്പോയ ഇവര്‍ നഗരത്തിലെ ജ്വല്ലറിയില്‍ നിന്നും താലിമാലയും വാങ്ങി വീണ്ടും സ്റ്റേഷനിലേക്ക് മടങ്ങിയെത്തി. തങ്ങളുടെ വിവാഹം പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ കല്യാണം നടത്തിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചു. 

തുടര്‍ന്നാണ് എസ്‌ഐ പി അജിത്കുമാര്‍, എഎസ്‌ഐ വേണു കയ്യൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസുകാരുടെ സാന്നിധ്യത്തില്‍ ബാലകൃഷ്ണന്‍ നിവേദിതക്ക് മിന്നുചാര്‍ത്തി. നിവേദിതയുടെ അച്ഛനും ബാലകൃഷ്ണന്റെ അമ്മയും വിവാഹത്തിന് സാക്ഷിയായി. 

വിവാഹശേഷം നിവേദിതയുമായി ബാലകൃഷ്ണന്‍ തന്റെ വീട്ടിലേക്ക് പോയി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.