Latest News

ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ബിജെപി ദേശീയസമിതി അംഗം മടിക്കൈ കമ്മാരന്‍ (79) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 10.10ന് കുന്നുമ്മലിലെ ദീപ നഴ്‌സിംഗ് ഹോമിലായിരുന്നു അന്ത്യം.[www.malabarflash.com]

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 6ന് കോട്ടപ്പാറയില്‍ ജന്മനാട് നല്‍കിയ സ്വീകരണമായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുപരിപാടി.
സത്യത്തിനും നീതിക്കും വേണ്ടി തന്റെ വിശ്വാസ പ്രമാണങ്ങളില്‍ അടിയുറച്ച് നിന്ന് നിര്‍ഭയനായ നേതാവായിരുന്നു മടിക്കൈ കമ്മാരന്‍. അരനൂറ്റാണ്ടിലേറെയായി കര്‍മ്മ പഥത്തില്‍ സജീവമായ മടിക്കൈ കമ്മാരന്‍ 1938ലാണ് കല്യാണത്തെ പച്ചിക്കാരന്‍ കോരന്റെയും കുരിക്കള്‍ വീട്ടില്‍ കുമ്പ മൂത്തമ്മയുടെയും മകനായി ജനിച്ചത്.
പഠിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ കീഴിലുണ്ടായിരുന്ന ഐക്യ വിദ്യാര്‍ത്ഥി സംഘടനയിലും പിന്നീട് എസ്എഫ്‌ഐയുടെ ആദ്യരൂപമായ കെഎസ്എഫിലും പ്രവര്‍ത്തിച്ചു.
പിന്നീടാണ് അദ്ദേഹത്തിന്റെ മനസ്സില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ കടന്നുവന്നത്. അതിലൂടെ അദ്ദേഹം എം പി വീരേന്ദ്രകുമാറും ബി കര്‍ത്തമ്പു മേസ്ത്രിയും മറ്റും ഉള്‍പ്പെടുന്ന സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി മാറി. 1971 ല്‍ കോണ്‍ഗ്രസ് നേതാവ് ഇന്ദിരാഗാന്ധിക്കെതിരെ രാജ്യത്ത് മഹാസഖ്യം രൂപപ്പെട്ടപ്പോള്‍ ആ ധാരയിലെ ജനസംഘത്തിലും അദ്ദേഹം ചേര്‍ന്നു. 73 മുതല്‍ പിന്നീടിങ്ങോട്ട് സജീവ രാഷ്ട്രീയം. കാഞ്ഞങ്ങാടിന്റെ നാഡി സ്പന്ദനങ്ങള്‍ അറിയുന്ന നല്ലൊരു രാഷ്ട്രീയക്കാരന്‍.
ജനസംഘത്തില്‍ ചേര്‍ന്നതിന് ശേഷം കമ്മ്യൂണിസ്റ്റുകാരുടെ ഒട്ടേറെ ക്രൂര പീഡനങ്ങള്‍ക്കിരയായി. സമാന ചിന്താഗതിക്കാരായവരെ ഒരു കുടക്കീഴില്‍ അണിനിരത്തി നിര്‍ഭയനായി എല്ലാ പീഡനങ്ങളും നേരിട്ടതോടെ കമ്മ്യൂണിസത്തിന് മാത്രം വേരുണ്ടായിരുന്ന പറക്കളായി, പൂതങ്ങാനം, കാരക്കോട്, കല്യാണം, ഏച്ചിക്കാനം, വാഴക്കോട്, കോട്ടപ്പാറ തുടങ്ങിയ കേന്ദ്രങ്ങളില്‍ ജനസംഘത്തിന്റെ വിത്തിടുകയും പിന്നീട് ഇവിടങ്ങളില്‍ മറ്റു രാഷ്ട്രീയക്കാര്‍ക്ക് ബാലികേറാ മലയാക്കി മാറ്റുകയും ചെയ്തു.
കെ ജി മാരാറുടെയും എം ഉമാനാഥ റാവുവിന്റെയും അപ്പായി കുഞ്ഞിരാമന്റെയും മറ്റും സാമിപ്യത്തിന്റെ കരുത്തില്‍ കമ്മാരന്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളിലേക്ക് മുഴുകി. നിരവധി സമരങ്ങളില്‍ പോരാളിയായിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുണ്ടായിരുന്ന ലോക് സംഘര്‍ഷ സമിതി താലൂക്ക് സെക്രട്ടറിയായിരുന്നു. ഏഴ് തൊട്ട് പന്ത്രണ്ട് വരെയുള്ള അംഗങ്ങളെ കണ്ടെത്തി പ്രക്ഷോഭത്തിന് എത്തിക്കുക എന്ന ചുമതലയായിരുന്നു അന്ന് അദ്ദേഹത്തിന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.
കമ്മ്യൂണിസത്തില്‍ തുടങ്ങി സോഷ്യലിസത്തിലേക്കും പിന്നെ ജനസംഘത്തിലേക്കും വഴി തിരിഞ്ഞതോടെ കമ്മാരന്റെ ജീവിതം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ടതോടെ വിവാഹം കഴിക്കാനും മറന്നു. പ്രത്യയ ശാസ്ത്രങ്ങള്‍ കലകളെ ചങ്ങലക്കിടുന്ന വര്‍ത്തമാന കാലത്തിനപ്പുറം യഥാര്‍ത്ഥ കലയെ ജന മനസ്സുകളിലേക്ക് എത്തിച്ച് കൊടുക്കാന്‍ അറുപത് കാലഘട്ടങ്ങളില്‍ നല്ല നല്ല നാടക സംഘങ്ങളുണ്ടായിരുന്നു. അധികമാരും അറിയാതെ പോയ ഒരു നടന്റെ ചരിത്രവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
1960 തൊട്ട് വര്‍ഷങ്ങളോളം കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് രസികശിരോമണി കോമന്‍ നായരുടെ ബന്ധുവായ നെല്ലിക്കാട്ടെ മാസ്റ്റര്‍ പി ബാലന്റെ കീഴില്‍ പ്രവര്‍ത്തിച്ച നാടക സംഘത്തിലെ പ്രധാന നടന്മാരില്‍ ഒരാളായിരുന്നു മടിക്കൈ കമ്മാരന്‍ കാഞ്ചന സീത എന്ന നാടകത്തില്‍ ലക്ഷ്മണന്റെയും കലയും ചങ്ങലയും എന്ന നാടകത്തില്‍ വൃദ്ധന്റെയും വേഷമിട്ട് അരങ്ങ് തകര്‍ത്തു.
അഞ്ചാം വയസ്സില്‍ വാഴക്കോട്ട് നാട്ടെഴുത്തച്ഛന്മാരുടെ ശിക്ഷണത്തില്‍ എഴുത്ത് പള്ളിക്കൂടത്തില്‍ പൂഴിയിലെഴുതി അക്ഷരം പഠിച്ചു. പ്രാഥമിക വിദ്യാഭ്യാസം ചെമ്മട്ടംവയല്‍ ബല്ലാ സ്‌കൂളില്‍. ബല്ലാസ്‌കൂളിലെ ആദ്യത്തെ അഞ്ചാം ക്ലാസ് ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു. തുടര്‍ പഠനം പിന്നീട് ഹൊസ്ദുര്‍ഗ് ബോര്‍ഡ് സ്‌കൂളില്‍. അവിടെ നിന്ന് ഇ എസ് എസ് സി പാസായ ശേഷം 1995 മുതല്‍ ദുര്‍ഗ്ഗാ ഹൈസ്‌കൂളില്‍. അവിടെ നിന്ന് പതിനൊന്നാം ക്ലാസ് പൂര്‍ത്തിയാക്കി.
നല്ലൊരു കുടുംബ കൂട്ടായ്മയുടെ കണ്ണിയാണ് കമ്മാരന്‍. തുളുച്ചേരിയിലെ പരേതയായ ഉച്ചിര, കല്യാണത്തെ കുഞ്ഞമ്പു, കുഞ്ഞിരാമന്‍, പടിഞ്ഞാറെക്കരയിലെ നാരായണി, തണ്ണോട്ടെ ഗൗരി എന്നിവര്‍ സഹോദരങ്ങളാണ്.
ആശുപത്രിയില്‍ നിന്നും 11 മണിയോടെ മൃതദേഹം ബിജെപി ആസ്ഥാനമായ പുതിയകോട്ടയിലെ കെ ജി മാരാര്‍ മന്ദിരത്തില്‍ കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെച്ച ശേഷം ടൗണ്‍ഹാളിലേക്ക് മാറ്റി.
വൈകുന്നേരത്തോടെ മടിക്കൈ കല്ല്യാണത്തെ തറവാട്ടിലേക്ക് കൊണ്ടുപോകും. പുതിയകോട്ടയില്‍ നിന്ന് മാവുങ്കാലിലേക്ക് വിലാപയാത്ര. ബുധനാഴ്ച രാവിലെ തറവാട് ശ്മശാനത്തില്‍ സംസ്‌കരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.