Latest News

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും മത്സരിക്കുന്നു: കോടിയേരി

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും പരസ്പരം മത്സരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന യുഡിഎഫും ബിജെപി മുന്നണിയും ശിഥിലമാവുകയാണ്. യുഡിഎഫ് ഇന്നത്തെ പോലെ നിലനില്‍ക്കില്ല. യുഡിഎഫിലെ പല കക്ഷികളും വഴിപിരിയാന്‍ തയ്യാറായി നില്‍ക്കുകയാണ്.[www.malabarflash.com]

തെരഞ്ഞെടുപ്പിന് തട്ടിക്കൂട്ടിയ ബിജെപി മുന്നണിയും തകര്‍ന്നു. ബിഡിജെഎസിന് എന്‍ഡിഎയില്‍ തുടരാന്‍ താത്പര്യമില്ല.പുതിയ സാഹചര്യത്തില്‍ എല്‍ഡിഎഫിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരികയാണ്. വിപുലമായ ഈ ജനവിഭാഗത്തെ ആകര്‍ഷിക്കാന്‍ എല്‍ഡിഎഫ് വിപുലപ്പെടണം. എല്‍ഡിഎഫ് വളരണമെങ്കില്‍ സിപിഐ എം ശക്തിപ്പെടണം. സിപിഐ എം കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
സംസ്ഥാനത്ത് കലാപമുണ്ടാക്കി ക്രമസമാധനം തകര്‍ന്നെന്ന് വരുത്തി കേന്ദ്രത്തെ ഇടപെടുവിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനായി നാട് മുഴുവന്‍ അക്രമം നടത്തുകയാണ്.മലപ്പുറത്ത് ഫൈസലിനെയും കാസര്‍കോട് മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെയും ആര്‍എസ്എസ് കൊലപ്പെടുത്തിയത് വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണ്. ആര്‍എസ്എസിന്റെ കലാപ നീക്കത്തെ എതിര്‍ക്കാന്‍ യുഡിഎഫ് തയ്യാറല്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നത് മുതലെടുപ്പിന് വേണ്ടിയാണ്. യുഡിഎഫ് ഭരിക്കുന്ന കാലത്തേക്കാള്‍ മെച്ചപ്പെട്ട ക്രമസമാധാനമാണ് കേരളത്തിലിപ്പോഴുള്ളത്. അത് തകര്‍ക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്.
ഐഎസ്‌ഐഎസിനെ കൊണ്ടുവന്നല്ല ആര്‍എസ്എസിനെ നേരിടേണ്ടത്. മതനിരപേക്ഷ ചിന്താഗതിക്കാരെ ഒന്നിച്ച് അണിനിരത്തിയാണ് ആര്‍എസ്എസിന്റെ വര്‍ഗീയ അജന്‍ഡയെ ചെറുക്കേണ്ടത്. എന്നാല്‍ ചില മുസ്ലിംതീവ്രവാദികള്‍ ഭൂരിപക്ഷ വര്‍ഗീതയെ നേരിടാന്‍ ന്യൂനപക്ഷ വര്‍ഗീതയെ പ്രോത്‌സാഹിപ്പിക്കുകയാണ്.ഇത് അത്യന്തം അപകടകരമാണ്. ജനങ്ങളെ അണനിരത്ത് വര്‍ഗീയ ശക്തികളെ നേരിടുകയെന്നതാണ് സിപിഐ എം നിലപാട്.
സംസ്ഥാനത്തെ സാമ്പത്തിക പ്രയാസത്തിന് കാരണക്കാര്‍ കേന്ദ്ര സര്‍ക്കാരാണ്. ജിഎസ്ടിയും നോട്ട് നിരോധനവുമാണ് കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയത്. ഇതിനെ മറികടക്കാന്‍ ജന പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകും. നിശ്ചയിച്ച പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കാതെ ബിജെപിക്ക് ഒപ്പം കൂടി കേരളത്തിലെ വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഈ എതിര്‍പ്പുകളെല്ലാം അതിജീവിച്ച് തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് മുന്നോട്ട്‌വച്ച സമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സമഗ്ര വികസന നയങ്ങള്‍ നടപ്പാക്കുമെന്ന് കോടിയേരി പറഞ്ഞു.

മുത്തലാഖില്‍ ആര്‍എസ്എസിന് ഹിഡന്‍ അജന്‍ഡ
മുത്തലാഖ് ബില്‍ ധൃതിപിടിച്ച് പാസ്സാക്കുന്നതിന് പിന്നില്‍ ആര്‍എസ്എസിന്റെ ഹിഡന്‍ അജന്‍ഡയുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുസ്ലിം സ്ത്രീകളെ രക്ഷിക്കാനെന്നതിന്റെ പേരില്‍ രാജ്യത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. 

സ്ത്രീ- പുരുഷ സമത്വമല്ല, ഇതിലൂടെ മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബിജെപിക്ക് ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ വനിത സംവരണ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കുകയാണ് വേണ്ടത്. രാജ്യസഭ ഈ ബില്ല് പാസ്സാക്കിയിട്ടുണ്ട്. ബിജെപി ലോകസഭയില്‍ ഈ ബില്ല് കൊണ്ടുവന്നാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് പാസ്സാകും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിന് തയ്യാറല്ല. 

രാജ്യത്തിന് ഭീഷണിയായ ബിജെപി സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ഏത് അവസരവും സിപിഐ എം ഉപയോഗപ്പെടുത്തും. ബിജെപിയാണ് മുഖ്യ വിപത്ത്. അവരുടെ വര്‍ഗീയ- നവ ഉദാരവത്കരണ നയങ്ങള്‍ക്കെതിരായ ബദല്‍ ശക്തി ഉയര്‍ത്തികൊണ്ടുവരികയാണ് സിപിഐ എം ലക്ഷ്യം. ബിജെപിയുടെ അതേ നവ ലിബറല്‍ നയം പിന്തുടരുന്ന കോണ്‍ഗ്രസുമായി യോജിച്ച് പോകാനവില്ല. 

2004ല്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ സിപിഐ എമ്മും ഇടതുപക്ഷവും കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഈ പിന്തുണയില്‍ ഭരിച്ച കോണ്‍ഗ്രസ് ജനങ്ങളെ ദ്രോഹിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ അഴിമതി ഭരണമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. അഴിമതിക്കെതിരായ ജനവികാരം മുതലെടുത്ത് ഭരണത്തിലേറിയ ബിജെപി ഭരണത്തില്‍ അഴിമതിയുടെ ഘോഷയാത്രയാണ്.
അഴിമതിയില്‍ നിന്ന് ജനശ്രദ്ധ തിരുച്ചുവിടുന്നതിനാണ് ആര്‍എസ്എസ് എല്ലാ പ്രശ്‌നങ്ങളെയും വര്‍ഗീയവത്കരിക്കുന്നത്. മത ന്യൂനക്ഷപങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ഒരുപടി കടന്ന് പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.വിവിധ പേരിലുള്ള സംഘപരിവാറിന്റെ സ്വകാര്യ സേനകള്‍ രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കുകയാണ്. ജഡ്ജിമാര്‍ക്ക് പോലും രക്ഷയിയില്ല. ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന രാഷ്ട്രമാണ് മോഡിയുടെ ലക്ഷ്യം. പ്രസാര്‍ ഭാരതി പോലും ആര്‍എസ്എസ് സ്ഥാപനമായി.
ബാങ്കിങ് മേഖല കോര്‍പറ്റേുകള്‍ക്ക് അടിയറവെക്കുന്നതിനാണ് എഫ്ആര്‍ഡിഐ ബില്‍ കൊണ്ടുവരുന്നത്. രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഫണ്ട് നല്‍കുന്നതിനുള്ള നിയമത്തില്‍ മാറ്റം വരുത്തുന്നത് ബിജെപിക്ക് കോര്‍പറേറ്റുകളില്‍ നിന്ന് വന്‍ തോതില്‍ പണം കൈപ്പറ്റുന്നതിനാണ്. ഫണ്ടിനായി ബോണ്ട് ഇറക്കുന്നതും ബിജെപിക്ക് വേണ്ടിയാണ്. കോര്‍പറേറ്റുകളുടെ ഫണ്ട് വേണ്ടെന്ന് തിരുമാനിച്ച പാര്‍ടിയാണ് സിപിഐ എം. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും കോര്‍പറേറ്റുകളില്‍ നിന്ന് വ്യാപമായി ഫണ്ട് കൈപ്പറ്റുന്നുണ്ട്. പുതില്‍ ബില്‍ പാസ്സായാല്‍ നല്‍കിയ ഫണ്ടിന്റെ വിവരവും വെളിപ്പെടുത്തേണ്ടതില്ല.
ബിജെപി അധികാരത്തില്‍ വന്ന മൂന്നര വര്‍ഷത്തിനിടയില്‍ 36,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 19 തവണ പെട്രോള്‍ -ഡീസല്‍ വില വര്‍ധിപ്പിച്ചു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച മുരടിച്ചു. ജിഡിപി ലക്ഷ്യമിട്ട എട്ടു ശതമാനത്തിലെത്തിയില്ല. ജിഡിപി വളര്‍ച്ച ആറ് ശതമാനം മാത്രമാണ്. രാജ്യം അഭിമുഖീകരിക്കുന്നഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.