Latest News

ജില്ലയില്‍ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട 40 ലക്ഷത്തിന്റെ ഹാഷിഷുമായി രണ്ടുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന ഹാഷിഷുമായി രണ്ടുപേരെ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടി.
തൃശൂര്‍ ചാവക്കാട്ടെ പുണയൂര്‍ സ്വദേശികളായ അബ്ദുള്‍ കരിമിന്റെ മകന്‍ നദിം അബ്ദുള്‍ കരിം (22), അബ്ദുള്‍ റഹ്മാന്റെ മകന്‍ അബ്ഷ്‌കര്‍ (22) എന്നിവരെയാണ് 300.550 ഗ്രാം ഹാഷിഷുമായി പോലീസ് പിടികൂടിയത്.[www.malabarflash.com] 

വിപണിയില്‍ ഇതിന് 40 ലക്ഷത്തോളം രൂപവില വരും. ജില്ലയില്‍ പിടിയിലാകുന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്‌ഐ എ സന്തോഷും സംഘവുമാണ് ലഹരിമരുന്ന് വേട്ട നടത്തിയത്. 

കാഞ്ഞങ്ങാട് റെയില്‍വേ മുത്തപ്പന്‍ ക്ഷേത്ര പരിസരത്തുവെച്ചാണ് ഇരുവരെയും പിടികൂടിയത്.
മലപ്പുറത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് കേന്ദ്രത്തിന്റെ ഏജന്റുമാരാണിവരെന്ന് പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട്ടെ സംഘത്തിന് കൈമാറാനായി കൊണ്ടുവന്നതായിരുന്നു മയക്കുമരുന്ന്. എന്നാല്‍ ഇത് ആര്‍ക്കാണ് നല്‍കേണ്ടതെന്ന വിവരം തങ്ങള്‍ക്കറിയില്ലെന്നാണ് പിടിയിലായവര്‍ പറയുന്നത്.
സംസ്ഥാനത്ത് ഇതിന് മുമ്പ് ഏറ്റവും വലിയ ഹാഷിഷ് വേട്ട നടന്നത് രണ്ടുമാസം മുമ്പ് മലപ്പുറത്ത് വെച്ചായിരുന്നു. രണ്ടുകോടി രൂപയുടെ ഹാഷിഷാണ് അന്ന് മലപ്പുറത്ത് വെച്ച് പിടികൂടിയത്. 

ഇതേ സംഘത്തില്‍പ്പെട്ടവരാണ് കാഞ്ഞങ്ങാട്ട് പിടിയിലായെന്നാണ് വിവരം. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍മാരായ വി കെ പ്രസാദ്, ഏ വി രാകേഷ്, കെ മഹേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.