Latest News

ബി എം ജമാലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡിന്റെ പിന്നില്‍ രാഷ്ട്രീയ കരുനീക്കം; ലക്ഷ്യം പാര്‍ലിമെന്റ് സ്ഥാനാര്‍ത്ഥിത്വം തടയല്‍

ഉദുമ: കേന്ദ്ര വഖഫ് ബോര്‍ഡ് സെക്രട്ടറി അഡ്വ. ബി എം ജമാലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടന്നതിന്റെ പിന്നില്‍ കടുത്ത രാഷ്ട്രീയ കരുനീക്കമുണ്ടെന്ന സംശയം ബലപ്പെട്ടു.[www.malabarflash.com] 

ഒരു പതിറ്റാണ്ടിലേറെ കാലം കേരള വഖഫ് കൗണ്‍സില്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ബി എം ജമാല്‍ കേന്ദ്ര വഖഫ് സെക്രട്ടറിയായി ഡല്‍ഹിയില്‍ ചുമതലയേറ്റത് ആറു മാസങ്ങള്‍ക്ക് മുമ്പാണ്. 

രാജ്യത്തെ മറ്റു ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള വഖഫ് കൗണ്‍സില്‍ സെക്രട്ടറിമാരില്‍ നിന്നും ന്യൂനപക്ഷ വിഭാഗത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരില്‍ നിന്നും മികവിന്റെ അടിസ്ഥാനത്തിലാണ് ബി എം ജമാലിനെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്ര വഖഫ് സെക്രട്ടറിയായി നിയമിച്ചത്.
അന്യാധീനപ്പെട്ട കോടികളുടെ വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ കേരളത്തില്‍ ചുമതല വഹിച്ചുവരവെ ബി എം ജമാല്‍ കൈക്കൊണ്ട കടുത്ത നടപടികള്‍ ചിലരെയെങ്കിലും അസ്വസ്ഥരാക്കിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തു നിന്നുള്ള ഒരാള്‍ വിജിലന്‍സിന് നല്‍കിയ വ്യാജ പരാതി അടിസ്ഥാനമാക്കിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടു ദിവസം മുമ്പ് ജമാല്‍ വക്കീലിന്റെ ഉദുമ പാലക്കുന്ന് തിരുവക്കോളിയിലെ വസതിയില്‍ കോഴിക്കോട്ട് നിന്നുള്ള വിജിലന്‍സ് ഉദ്യോഗസ്ഥന്മാര്‍ റെയ്ഡ് നടത്തിയത്. വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ തേടിയാണ് വിജിലന്‍സ് സംഘം എത്തിയത്. 

രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ഭൂസ്വത്തുക്കള്‍ ഉണ്ടെന്നും കോടിക്കണക്കിന് രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നും, ബേക്കലിലെ ഖത്തര്‍ വ്യവസായ പ്രമുഖന്‍ ബിനാമിയാണെന്നും ഉള്‍പ്പെടെയുള്ള പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്.
ഒരു ദിവസം മുഴുവന്‍ ജമാലിന്റെ സ്വന്തം വീടും തറവാട്ട് വീടും അരിച്ചുപെറുക്കിയ വിജിലന്‍സ് സംഘം വെറും കൈയ്യോടെ മടങ്ങിയെങ്കിലും 'വരവില്‍ കവിഞ്ഞ സ്വത്തും വിജിലന്‍സ് റെയ്ഡും' വന്‍ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു.
ബി എം ജമാല്‍ കേരള വഖഫ് കൗണ്‍സില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് കാസര്‍കോട് ജില്ലയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണ്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിന്റെ ജില്ലാ പ്രസിഡണ്ട് പദവിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനവുമൊക്കെ വഹിച്ച ഒന്നാംതരം രാഷ്ട്രീയ പാരമ്പര്യവുമുണ്ട്. 

യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, എളേരിത്തട്ട് ഗവ. കോളേജില്‍ അധ്യാപകന്‍, ഹൊസ്ദുര്‍ഗ് ബാറില്‍ അഭിഭാഷകന്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ തിളങ്ങിയ ശേഷമാണ് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ജമാല്‍ ജീവിതം പകുത്ത് മാറ്റിയത്. 

കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനിടെ, ലോ കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചതിന്റെ അടക്കം വീട്ടില്‍ സൂക്ഷിച്ച ചില ഫയലുകള്‍ മറിച്ചു നോക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ചിത്രം ചില പ്രത്യേക ലക്ഷ്യത്തോടെ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ചിലരൊക്കെയും മത്സരിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ച പരാതിയില്‍ യാതൊരു കഴമ്പുമില്ലെന്ന് ഉറപ്പുണ്ടായിട്ടും വിജിലന്‍സ് റെയ്ഡും പുകമറയും സൃഷ്ടിച്ചതിന് പിന്നില്‍ കടുത്ത രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് സൂചന.
പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ബി എം ജമാലിനെ രംഗത്തിറക്കാനുള്ള ആലോചന കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനുണ്ട്. കേന്ദ്ര വഖഫ് സെക്രട്ടറി സ്ഥാനം രാജിവെച്ച് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകണമെന്ന് ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോടകം തന്നെ ബി എം ജമാലിനോട് ആവശ്യപ്പെട്ടിരുന്നു.
ഏഐസിസിക്കു വേണ്ടി പ്രത്യേക നിരീക്ഷണ സംഘം നടത്തിയ പരിശോധനയില്‍ കാസര്‍കോട്ട് ജമാലിന്റെ സാധ്യതയും പഠന വിഷയമായിരുന്നു.
കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് നിന്നെത്തിയ അഡ്വ. കെ സിദ്ദിഖ് പരാജയപ്പെട്ടത് ആറായിരത്തോളം വോട്ടുകള്‍ക്ക് മാത്രമാണ്. ഇടതുമുന്നണിയുടെ കേരളത്തിലെ തന്നെ ഏറ്റവും സുരക്ഷിത മണ്ഡലം എന്ന അവകാശവാദത്തെ പൊളിച്ചുകൊടുത്താണ് ചുണ്ടിനും കോപ്പക്കുമിടയില്‍ സിദ്ദിഖിന് സീറ്റ് നഷ്ടപ്പെട്ടത്.
എന്നാല്‍ കാസര്‍കോട് ജില്ലക്കാരന്‍ തന്നെയായ ജമാലിനെ പരീക്ഷിക്കുക വഴി സീറ്റ് പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടല്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്. ഈ നീക്കം മണത്തറിഞ്ഞ് കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണ് അസമയത്തുള്ള വിജിലന്‍സ് റെയ്ഡും പുകമറയുമെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം.
ഈ വര്‍ഷം ഒടുവില്‍ തന്നെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറപ്പിച്ചിട്ടുണ്ട്. ഇടതുമുന്നണിക്കു വേണ്ടി സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പാണ്. സതീശനും പാര്‍ട്ടിയും നിശബ്ദ പ്രചരണം തുടങ്ങിയെന്നാണ് വിവരം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.