Latest News

യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസ്; ബേക്കല്‍ പോലീസിന് കൈമാറി

കാസര്‍കോട്: നവവധുവായ പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസ് കാസര്‍കോട് ടൗണ്‍ പോലീസ് ബേക്കല്‍ പോലീസിന് കൈമാറി. യുവതിയെ കാണാതായത് ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മാങ്ങാട്ട് ആയതുകൊണ്ടാണ് കേസ് കൈമാറ്റം ചെയ്തത്.[www.malabaflash.com] 

കാസര്‍കോട് എസ്.ഐ പി. അജിത് കുമാര്‍ അന്വേഷണം നടത്തിവരികയായിരുന്ന ഈ കേസിന്റെ തുടരന്വേഷണം ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്‍ ഏറ്റെടുത്തു.
അതേസമയം യുവതിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് പുലിക്കുന്ന് സ്വദേശി സുഹൈല്‍(23), എതിര്‍ത്തോട് സ്വദേശി സൈഫുദ്ദീന്‍ (22) എന്നിവരെ ചൊവ്വാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കെതിരെ 376, 342, 362, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. ബലാത്സംഗം, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍, ചതിച്ച് തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 

കേസിലെ മുഖ്യപ്രതിയായ തളങ്കര സ്വദേശി ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

കാസര്‍കോട് ടൗണ്‍പോലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊമ്പതുകാരിയെ മംഗലാപുരം തൊക്കോട്ടെ ലോഡ്ജില്‍ മയക്കുമരുന്ന് നല്‍കി മൂന്ന് ദിവസം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കാസര്‍കോട് നഗരത്തില്‍ കാറില്‍ രാത്രി കറങ്ങുന്നതിനിടെയാണ് യുവതിയെയും രണ്ട് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിനിടെയാണ് താന്‍ പീഡിപ്പിക്കപ്പെട്ടതായി യുവതി പോലീസിന് മൊഴി നല്‍കിയത്. 

സുഹൈലും സൈഫുദ്ദീനും ഉള്‍പ്പെടെയുള്ള മൂന്നംഗസംഘം തൊക്കോട്ടെ ലോഡ്ജില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നുണ്ടെങ്കിലും ലഹരി വസ്തുക്കള്‍ കണ്ടെടുക്കാത്തതിനാല്‍ കേസില്‍ നാര്‍ക്കോട്ടിക്‌സ് വകുപ്പ് ചേര്‍ത്തിട്ടില്ല. 

തളങ്കര ദീനാര്‍ നഗറിലെ ഇജുവാണ് ഇനി പോലീസ് പിടിയിലാകാനുള്ളത്. ഇജുവിനെതിരെ മറ്റൊരു കേസും നിലവിലുണ്ട്. 

മാര്‍ച്ച് 7ന് ഭര്‍ത്താവിന്റെ മാങ്ങാട്ടെ വീട്ടില്‍ നിന്ന് ബന്ധുവിനോടൊപ്പം ഇറങ്ങിയ യുവതി ലഹരിമാഫിയാസംഘവുമായി ബന്ധപ്പെടുകയും തുടര്‍ന്ന് പീഡനത്തിനിരയാവുകയുമായിരുന്നു. ബന്ധുവായ യുവാവാണ് യുവതിയെ പീഡിപ്പിക്കാന്‍ പ്രതികള്‍ക്ക് ഒത്താശ നല്‍കിയതെന്ന് പോലീസ് അന്വേഷണത്തില്‍ സൂചനയുണ്ട്.
ഒരാഴ്ച മുമ്പ് യുവതിയുടെ അക്കൗണ്ടിലേക്ക് 1,65,000 രൂപ ഒഴുകിയെത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയുടെ അക്കൗണ്ടിലേക്ക് പണം അയച്ചത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. നിലവില്‍ മൂന്നു പേരാണ് പ്രതികളെങ്കിലും ഇവരെ കൂടാതെ മറ്റ് 15 പേര്‍ കൂടി യുവതിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. 

യുവതിയുടെ വിശദമായ മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം ഇവര്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.