Latest News

ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; മക്കൾക്ക് 10 ലക്ഷം രൂപ

തിരുവനന്തപുരം: നിപ്പ  ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ ഭർത്താവ് സജീഷിന് സർക്കാർ ജോലി. രണ്ടു മക്കൾക്കും പത്തുലക്ഷം രൂപ വീതം ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.[www.malabarflash.com] 

കുട്ടികൾക്ക് 18 വയസ് തികയും വരെ സ്ഥിര നിക്ഷേപമായി അഞ്ചുലക്ഷം രൂപയും ബാക്കി തുക ഇവർക്ക് മാസം പലിശ കിട്ടും വിധവും നിക്ഷേപിക്കാനാണ് തീരുമാനം. നിപ്പ വൈറസ് ബാധിച്ച് മരിച്ച മറ്റുള്ളവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതവും ധനസഹായം നൽകും.

നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. രോഗ ബാധിതരുമായ ബന്ധപ്പെട്ടവർക്ക് മാത്രമാണ് നിലവിൽ ലക്ഷണങ്ങൾ കണ്ടുവരുന്നത്. പേരാമ്പ്ര കേന്ദ്രീകരിച്ചു മാത്രമാണ് രോഗം പടർന്നത്. മറ്റ് സ്ഥലങ്ങളിലേക്കും രോഗം പടരുന്നുവെന്ന തരത്തിലുളള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ശൈലജ പറഞ്ഞു.

നിപ്പ ബാധിച്ചവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും. എയിംസിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഇത്തരം സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നിപയെ പ്രതിരോധിക്കാൻ അൽപ്പമെങ്കിലും ഫലപ്രദമായ റിബവൈറിൻ എന്ന മരുന്ന് എത്തിക്കുമെ ന്നും മന്ത്രി പറഞ്ഞു.

അതേസമയം, സർക്കാറിനോട് നന്ദിയുണ്ടെന്ന് ലിനിയുടെ  ഭർത്താവ് സജീഷ്. മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണമെന്നതായിരുന്നു ലിനിയുടെ ആഗ്രഹം. അതിന് സർക്കാറിന്റെ  സഹായം കൈത്താങ്ങാണെന്നും സജീഷ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.