Latest News

പാലക്കുന്ന് വെടിവെപ്പ്: വധശ്രമത്തിന് കേസ്, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി

ഉദുമ: മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ വെടിവെച്ച് വീഴ്ത്തിയ സംഭവത്തില്‍ വധശ്രമത്തിനും ആയുധ ആക്ട് പ്രകാരവും ബേക്കല്‍ പോലീസ് കേസെടുത്തു.[www.malabarflash.com]

പാലക്കുന്നിലെ ഫയാസി(18)നെ വെടിവെച്ച സംഭവത്തില്‍ കോട്ടിക്കുളത്തെ കോലാച്ചി ഇബ്രാഹിമിന്റെ മകന്‍ കോലാച്ചി നാസര്‍ എന്നറിയപ്പെടുന്ന അജ്മന്‍ നാസറിനെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. 

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പാലക്കുന്നിലെ സിറ്റി സെന്ററില്‍ വെച്ചാണ് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ അജ്മന്‍ നാസര്‍ ഫയാസിനെ വെടിവെച്ചത്. 

ഫയാസിന്റെ ഇടതുകാല്‍ മുട്ടുകള്‍ക്കാണ് വെടിയുണ്ടയേറ്റത്. 
വെടിയേറ്റ് വീണ ഫയാസിനെ നാസര്‍ തന്നെയാണ് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എത്തിച്ചത്. 

സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നുവെങ്കിലും രാത്രി തന്നെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ശ്രമം പൊളിഞ്ഞത്.
അതേ സമയം കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവിടെ രണ്ട് സംഘങ്ങള്‍ ഏററുമുട്ടിയിരുന്നു. ഇതിനിടയില്‍ ഒരു സംഘം കത്തിവീശി മറു സംഘത്തെ വിരട്ടിയിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ഇവിടെ എത്തിയ നാസറും സംഘവും യുവാക്കളുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടയില്‍ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഫായിസിന് വെടിയേല്‍ക്കുന്നത്. 

സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഇരുപതിലധികം ആളുകള്‍ ഉണ്ടായിരുന്നു. ഇതെല്ലം സിററി സെന്ററിലെ വിവിധ കടകളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ വെടിയേററ് ഫായിസ് വീഴുന്ന രംഗം ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടെങ്കിലും വെടിവെയ്ക്കുന്ന രംഗം വ്യക്തമല്ല. വെടിയുണ്ടയുടെ ചീളുകളാണ് ഫായിസിന്റെ കാലില്‍ തുളച്ചുകയറിയത്. നാല് റൗണ്ട് വെടി പൊട്ടുന്ന ശബ്ദം പാലക്കുന്ന് ടൗണിലുണ്ടായിരുന്നവര്‍ കേട്ടിരുന്നതായും പറയപ്പെടുന്നു.

അതേ സമയം വെടിവെപ്പ് നടക്കുമ്പോള്‍ ഇവരോടൊപ്പമുണ്ടായിരുന്ന യുവാക്കള്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. 

കല്ലില്‍ തട്ടി പരിക്കേറ്റുവെന്നാണ് ആശുപത്രിയില്‍ ആദ്യം മൊഴി നല്‍കിയെങ്കിലും വെടിയുണ്ടയേറ്റാണ് പരിക്കെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചതോടെയാണ് വധശ്രമത്തിനും ആംമ്ഡ് ആക്ട് പ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

കേസെടുത്തതോടെ നാസര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

അതേ സമയം വെടിവെക്കാനുപയോഗിച്ച തോക്ക് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫോറന്‍സിക് പരിശോധനയിലൂടെ തോക്ക് ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.
ഞായറാഴ്ച രാത്രി ഫയാസും നാസറും സുഹൃത്തുക്കളും സിറ്റിസെന്ററില്‍ നിന്നും ലഹരി വസ്തു ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും വെടിവെക്കുകയും ചെയ്തത്. മംഗലാപുരത്തെ ആശുപത്രിയില്‍ കഴിയുന്ന ഫയാസില്‍ നിന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് മൊഴിയെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.