Latest News

കല്യാണ വീട്ടില്‍ നിന്നും രണ്ടരലക്ഷം കവര്‍ന്ന ക്യാമറാ സഹായി പിടിയില്‍, സ്വന്തം മാതാവിന്റെ സ്വര്‍ണവും മോഷ്ടിച്ചു

കാഞ്ഞങ്ങാട്: കല്യാണ വീട്ടിലെ ഷെല്‍ഫില്‍ നിന്നും രണ്ടര ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസില്‍ വീഡിയോ ക്യാമറാ സഹായിയെ ഹൊസ്ദുര്‍ഗ് എസ്‌ഐ വിഷ്ണുപ്രസാദും സംഘവും അറസ്റ്റു ചെയ്തു. കിഴക്കുംകര മണലിലെ ഭാസ്‌കരന്റെ മകന്‍ അശ്വിന്‍ എന്ന അപ്പൂ സി(22)നെയാണ് അറസ്റ്റ് ചെയ്തത്.[wwww.malabarflash.com]

നവംബര്‍ 24ന് ബസ് സ്റ്റാന്റിന് പിന്നിലെ ശ്രമിക് ഭവന് സമീപത്തെ പുതിയവളപ്പില്‍ വീട്ടില്‍ കൃഷ്ണന്റെ വീട്ടില്‍ നിന്നുമാണ് അശ്വിന്‍ പണം കവര്‍ന്നത്. കൃഷ്ണന്റെ മകന്‍ ഷൈജുവിന്റെ വിവാഹത്തിന് ക്യാമറാ സഹായിയായി എത്തിയതായിരുന്നു അശ്വിന്‍.

വരനെ അണിയിച്ചൊരുക്കുന്നതിനിടയില്‍ ഷെല്‍ഫില്‍ നിന്നും വാച്ചെടുക്കുന്നതിനിടയില്‍ അലമാരയുടെ താക്കോലും പണവും അശ്വിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് താഴത്തെ നിലയില്‍ നിന്നും വരനെ അനുഗ്രഹിക്കുന്ന ചടങ്ങിനിടെ ബാത്‌റൂമില്‍ പോകാനാണെന്നും പറഞ്ഞ് രണ്ടാം നിലയില്‍ കയറിയ അശ്വിന്‍ താക്കോലെടുത്ത് ഷെല്‍ഫ് തുറന്ന് രണ്ടരലക്ഷം കവര്‍ച്ച ചെയ്ത് താക്കോലും കൈവശം വെക്കുകയായിരുന്നു. കല്യാണം കഴിഞ്ഞ് പാചകക്കാര്‍ക്ക് പണം നല്‍കാന്‍ അലമാര തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് താക്കോല്‍ കാണാനില്ലെന്ന് അറിഞ്ഞത്.

വീട് മുഴുവനും പരിശോധിച്ചെങ്കിലും താക്കോല്‍ കിട്ടിയില്ല. താക്കോല്‍ തിരയാന്‍ വീട്ടുകാര്‍ക്കൊപ്പം അശ്വിനും ഉണ്ടായിരുന്നു. പിന്നീട് ടെക്‌നീഷ്യനെ വിളിച്ചുവരുത്തി അലമാര തുറന്നപ്പോഴാണ് പണം നഷ്ടപ്പെട്ടതറിഞ്ഞത്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ ക്യാമറാമാനെയും അശ്വിനെയും ചോദ്യം ചെയ്തു. ആദ്യമൊക്കെ നിഷേധിച്ചുവെങ്കിലും അശ്വിനെ നിരീക്ഷച്ചപ്പോള്‍ ധാരാളമായി പണം ചെലവഴിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.

സഹോദരിയുടെ വിവാഹത്തിന് ഒന്നരപവന്റെ മാലയും ഒരു പവന്റെ വളയും അശ്വിന്‍ സമ്മാനമായി നല്‍കിയിരുന്നു. കല്യാണത്തില്‍ പങ്കെടുക്കാന്‍ 16 സുഹൃത്തുക്കള്‍ക്ക് ഒരേ നിറത്തിലുള്ള മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്തു. ചിട്ടിയുടെ അറുപതിനായിരം രൂപയും, പുത്തന്‍ മൊബൈല്‍ ഫോണിന്റെ 16000 രൂപയുടെയും കുടിശിഖ അടച്ചു തീര്‍ക്കുകയും ചെയ്തു.

സ്‌കോര്‍പിയോ വാടകക്കെടുത്ത് മൈസൂരില്‍ ഉല്ലാസയാത്ര നടത്തി. കാഞ്ഞങ്ങാട്ടെ മലനാട് ബാറില്‍ നിന്നുമാത്രം 20,000 രൂപക്ക് സുഹൃത്തുക്കള്‍ക്ക് മദ്യം വാങ്ങിക്കൊടുത്തു. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് തന്ത്രപൂര്‍വ്വമായാണ് അശ്വിനെ കുടുക്കിയത്.

ബാറില്‍ മദ്യപിച്ചപ്പോള്‍ നല്‍കിയ പണം ഷൈജു ബാങ്കില്‍ നിന്നുമെടുത്ത നോട്ടുകെട്ടില്‍ ഉണ്ടായിരുന്നതാണെന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിനുള്ള വീഡിയോ ദൃശ്യങ്ങള്‍ ബാറില്‍ നിന്നും പണത്തിന്റെ സീരിസ് നമ്പര്‍ ബാങ്കില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞതോടെ അശ്വിന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. അറസ്റ്റിലായ അശ്വിനെ കവര്‍ച്ച നടന്ന വീട്ടിലെത്തിച്ച് തെളിവ് ശേഖരിച്ചു.

ഇതിന് മുമ്പ് സ്വന്തം അമ്മയുടെ ഒന്നരപവന്റെ മാലയും അശ്വിന്‍ മോഷ്ടിച്ചിരുന്നു. കുറ്റിക്കോലിലെ ബന്ധുവിന്റെ വിവാഹ ചടങ്ങിനിടെയാണ് അമ്മയുടെ മാല മോഷ്ടിച്ചത്. അന്ന് ആരെയും സംശയമുണ്ടായിരുന്നില്ലെങ്കിലും മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാഹ വീട്ടിലെ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായതോടെ അമ്മയുടെ മാല മോഷ്ടിച്ചതും താനാണെന്ന് അശ്വിന്‍ സമ്മതിച്ചു.

എസ്‌ഐ വിഷ്ണുപ്രസാദിന് പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ സജീവന്‍, പി വി അജയന്‍, സതീശന്‍, കെ മഹേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.