Latest News

ശബരിമലയെ ആർ.എസ്.എസ്. രാഷ്ട്രീയനേട്ടത്തിനായി ബലികൊടുക്കുന്നെന്ന് ബജ്‌റംഗദൾ, ആർ.എസ്.എസ്. മുൻ നേതാക്കൾ

മംഗളൂരു: ശബരിമലയെ ആർ.എസ്.എസ്. രാഷ്ട്രീയനേട്ടത്തിനായി ബലികൊടുക്കുകയാണെന്നും ഹിന്ദുമതത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും സംഘപരിവാർ വിട്ട് പുറത്തുവന്ന നേതാക്കൾ പറഞ്ഞു. [www.malabarflash.com]

മംഗളൂരുവിൽ ഇടത് പുരോഗമന സംഘടനകളുടെ കൂട്ടായ്മ സംഘടിപ്പിച്ച സാഹിത്യ സാംസ്കാരിക സമ്മേളനമായ ജനനുഡിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കൾ.

ദീർഘകാലം ബജ്‌റംഗദൾ സംസ്ഥാന കൺവീനറായിരുന്ന മഹേന്ദ്രകുമാർ, നമോ ബ്രിഗേഡ് നേതാക്കളിലൊരാളും ആർ.എസ്.എസ്. സന്തതസഹചാരിയുമായിരുന്ന നികേത്‌രാജ്, ആർ.എസ്.എസ്. ബൗദ്ധികവിഭാഗം സഹപ്രമുഖായിരുന്ന സുധീർകുമാർ മുറോളി എന്നിവരാണ് ജനനുഡിയിൽ പങ്കെടുത്ത് സംഘപരിവാറിനെതിരേ സംസാരിച്ചത്.

18 വയസ്സുമുതൽ ആർ.എസ്.എസുമായി അടുത്തബന്ധം പുലർത്തിയിരുന്ന മഹേന്ദ്രകുമാർ ആറുവർഷം ബജ്‌റംഗദൾ കർണാടക അധ്യക്ഷനായിരുന്നു. ശബരിമല വിവാദം ആർ.എസ്.എസ്. വളരെ കൃത്യമായി പദ്ധതിയിട്ട് നടപ്പാക്കുന്നതാണ്. എല്ലാ മതവിഭാഗങ്ങളും ഒരുമിച്ച് പോകുന്ന ശബരിമലയെ തകർക്കുകയെന്ന ബ്രാഹ്മണതാത്പര്യവും ആർ.എസ്.എസിനുണ്ട്. ദളിതരെയും മറ്റു പിന്നാക്ക ജാതിക്കാരെയും അക്രമമുണ്ടാക്കാൻ തെരുവിലിറക്കുന്ന ആർ.എസ്.എസ്. ബ്രഹ്മണതാത്പര്യം മാത്രമാണ് സംരക്ഷിക്കുന്നത് -മഹേന്ദ്രകുമാർ പറഞ്ഞു.

സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നതിനുമുൻപ് ആർ.എസ്.എസുമായി ബന്ധം തുടങ്ങിയാതാണ് താനെന്ന് നികേത്‌രാജ് പറഞ്ഞു. രാക്ഷസൻമാരുടെ സംഘടനയാണ്‌ ആർ.എസ്.എസ്. എന്ന് തിരിച്ചറിഞ്ഞതോടെ സംഘടനയിൽനിന്ന് പുറത്തിറങ്ങി. പാക്കിസ്താനെയും മുസ്‍ലിങ്ങളെയും വെറുക്കുന്നതാണ് രാജ്യസ്നേഹം എന്നാണ് അവർ പറഞ്ഞ് പഠിപ്പിക്കുന്നത്. സംഘപരിവാറിൽനിന്നുകൊണ്ട് ആർക്കും അതിനെ ചോദ്യംചെയ്യാനാവില്ല. എതിർശബ്ദങ്ങളെ അവസരം വരുന്നതനുസരിച്ച് വളരെ വിദഗ്‌ധമായി അവർ ഇല്ലാതാക്കും. രാജ്യത്തെ വിഭജിക്കാനാണ് ശ്രമം.

കർണാടകത്തിൽ ഇടതുപക്ഷത്തിന് ശക്തിയില്ലാത്തതാണ് ആർ.എസ്.എസിന് ഗുണമാകുന്നത്. ബി.ജെ.പി. ഭരിക്കുന്ന മഹാരാഷ്ട്രയിലെ ശനിക്ഷേത്രത്തിൽ കോടതിവിധിപ്രകാരം സ്ത്രീകൾ പ്രവേശിക്കുമ്പോൾ വ്രണപ്പെടാത്ത എന്ത് ഹിന്ദുവികാരമാണ് ശബരിമലയിൽ വ്രണപ്പെടുന്നതെന്ന് നികേത്‌രാജ് ചോദിച്ചു. മതത്തിന്റെ പേരിൽ കലാപമുണ്ടാക്കാനാണ് ആർ.എസ്.എസ്. ശ്രമിക്കുന്നത്. ചിലയാളുകൾ ദൈവങ്ങളെയും മറ്റും അവഹേളിച്ചുനടത്തുന്ന പരാമർശങ്ങൾ ആർ.എസ്.എസിന് വളമാവുകയാണെന്നും നികേത്‌രാജ് പറഞ്ഞു.

ജനനുഡി ചലച്ചിത്രതാരം പ്രകാശ്‌രാജ് ഉദ്ഘാടനംചെയ്തു. റിട്ട. ഹൈക്കോടതി ജഡ്ജി എച്ച്.എൻ.നാഗമോഹൻദാസ്, കന്നഡ എഴുത്തുകാരായ ഡോ. ഹസീന കാദരി, വിനയ ഒക്കുണ്ട, ദളിത് ആക്ടിവിസ്റ്റ് ഡോ. എം.ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.