Latest News

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക; അവസാന റൗണ്ടില്‍ അഡ്വ. സി കെ ശ്രീധരന്‍

കാസര്‍കോട്: ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നില്‍ സ്ഥാനാര്‍ത്ഥി പട്ടിക നല്‍കില്ല എന്ന് പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ചേര്‍ന്ന ഡിസിസി യോഗത്തില്‍ മൂന്ന് പേരുടെ സാധ്യതാ പട്ടികക്ക് അംഗീകാരം നല്‍കി സംസ്ഥാന നേതൃത്വത്തിന് കൈമാറി.[www.malabarflash.com] 

മുന്‍ ഡിസിസി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. സുബ്ബയ്യറായ്, ഡിസിസി സെക്രട്ടറി പെരിയ ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ക്കാണ് ഭൂരിപക്ഷം അംഗീകാരം നല്‍കിയത്. ഇതില്‍ അഡ്വ. സി കെ ശ്രീധരനാണ് പ്രഥമ പരിഗണന.

24 പേര്‍ പങ്കെടുത്ത യോഗത്തില്‍ 23 പേരും ഈ സാധ്യതാ പട്ടികയില്‍ ഒപ്പുവെക്കുകയും തുടര്‍ന്ന് പട്ടിക കെപിസിസിക്ക് നല്‍കുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഡിസിസി പ്രതീക്ഷിക്കുന്നത്. ഇതില്‍ എന്തുകൊണ്ടും സ്വീകാര്യന്‍ അഡ്വ. സി കെ ശ്രീധരന്‍ തന്നെയാണെന്നും നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ടു തന്നെയാണ് ഇദ്ദേഹത്തിന്റെ പേരിന് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്.

പെരിയ ഇരട്ട കൊലപാതകത്തിലൂടെ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സിപിഎമ്മിനുമെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ജനവികാരം വോട്ടാക്കി മാറ്റാമെന്നും അതുവഴി മണ്ഡലം പിടിച്ചെടുക്കാം എന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഡിസിസി സ്ഥാനാര്‍ത്ഥി പട്ടിക നല്‍കുന്നില്ലെന്നാണ് പ്രസിഡണ്ട് ഹക്കിം കുന്നില്‍ പറയുന്നത്. നേതൃത്വം നിശ്ചയിക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും സ്ഥാനാര്‍ത്ഥി ആരെന്ന് കെപിസിസി തന്നെ തീരുമാനിക്കട്ടെ എന്നും ഹക്കിം കുന്നില്‍ പറഞ്ഞു.

പെരിയ ഇരട്ട കൊലയുമായി ബന്ധപ്പെട്ട പ്രക്ഷോഭ പരിപാടികളുമായി ജില്ലയിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് യാതൊരു തര്‍ക്കവും ഉണ്ടാകാന്‍ പാടില്ല എന്നതിനാലാണ് ഡിസിസി പട്ടിക നല്‍കാത്തതെന്നും ഹക്കിം കുന്നില്‍ പറഞ്ഞു. നിലവിലെ ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് മുഖേന എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കാമെന്ന നിലപാടാണ് ഡിസിസിക്കുള്ളത്.

കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജാതിമത പരിഗണനകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ഘടകകക്ഷിയായ മുസ്‌ലിംലീഗ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം സ്ഥാനാര്‍ത്ഥി ജില്ലയില്‍ നിന്നുള്ള ഒരാള്‍ തന്നെ ആകണമെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.