Latest News

ശ്രീലങ്കയിലെ ആക്രമണം ഹീനം; ഇരകളുടെ വേദനയില്‍ പങ്കുചേരുന്നു : കാന്തപുരം

കോഴിക്കോട്: ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ മതവിശ്വാസികളുടെ വിശേഷ ദിനമായ ഈസ്റ്ററില്‍ ചര്‍ച്ചുകളിലും ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങള്‍ അങ്ങേയറ്റം ഹീനമാണെന്നും ഇരകളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.[www.malabarflash.com]

ഭീകരവാദികള്‍ ലോകത്തിന്റെ സമാധാനം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഹിംസയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. ഇരുന്നൂറില്‍ അധികം മനുഷ്യരെ കൊന്നിട്ട് എന്താണ് അവര്‍ നേടിയത്? ആരാധനാലയങ്ങളും ഹോട്ടലുകളും എല്ലാം ആളുകള്‍ സമാധാനം തേടിയും മാനുഷിക സന്തോഷം അനുഭവിക്കാനുമായി എത്തുന്ന ഇടങ്ങളാണ്. അത്തരം കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്തുന്നവര്‍ മനുഷ്യവംശത്തിന്റെ സമാധാനം കെടുത്താന്‍ ആഗ്രഹിക്കുന്നവരാണ്. 

സംഭവം നടന്നയുടന്‍ ക്രിയാത്മകമായി ഇടപെടുന്ന ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. സെന്‍സേഷണലായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള സോഷ്യല്‍ മീഡിയ താല്‍കാലികമായി അവിടെ നിരോധിച്ചത് നല്ല നടപടിയാണ്. 

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ആക്രമണത്തിന് പിന്നിലെ നിഗൂഢത തെളിയപ്പെടണം. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അയല്‍രാജ്യമായ ഇന്ത്യ സഹകരണം നല്‍കണം. പരിക്കേറ്റ അഞ്ഞൂറിലധികം പേരുടെ തിരിച്ചുവരവിനായി വിശ്വസികള്‍ പ്രാര്‍ത്ഥിക്കണമെന്നും കാന്തപുരം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.