Latest News

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി അന്തരിച്ചു

കൊച്ചി: കേരള രാഷ്ട്രീയത്തിലെ ചാണക്യനും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനും മുന്‍ മന്ത്രിയും പാലാ മണ്ഡലത്തിന്റെ ഏക എം.എല്‍.എയുമായ കെ.എം.മാണി (86) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com] 

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായി അഞ്ചു മണിയോടെ മരിക്കുകയായിരുന്നു.

രാവിലെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചക്ക് ശേഷം മൂന്നു മണിയോടെ വീണ്ടും ഗുരുതരാവസ്ഥയിലായി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞു. ഞായറാഴ്ചയാണ് മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ധനകാര്യ മന്ത്രിയായും നിയമസഭാ സാമാജികനായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അഭിഭാഷകനും കൂടിയായ മാണി ഒട്ടേറെ കൃതികളും രചിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കാലം മന്ത്രി, എറ്റവും കൂടുതല്‍ കാലം എംഎല്‍എ, കൂടുതല്‍ മന്ത്രിസഭകളില്‍ അംഗം, ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, കൂടുതല്‍ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്തയാള്‍ തുടങ്ങിയ റെക്കോര്‍ഡുകളും മാണിയുടെ പേരിലുണ്ട്. 

1964-ല്‍ പാലാ മണ്ഡലം രൂപീകരിച്ച് മുതല്‍ അവിടുത്തെ എം.എല്‍.എയാണ്. ഒരേ മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച വ്യക്തി കൂടിയാണ് മാണി. 54 വര്‍ഷം പാലായെ പ്രതിനിധീകരിച്ചു. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണിത്.

കോണ്‍ഗ്രസിലൂടെയാണ് കരിങ്ങോഴക്കല്‍ മാണി മാണി എന്ന മാണി സാര്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1960 മുതല്‍ 1964 വരെ കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 1975-ല്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980-ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി. പിന്നീട് ആ സ്ഥാനത്തും റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോര്‍ഡ്. 13 പ്രാവശ്യം. കൈവയ്ക്കാത്ത വകുപ്പുകള്‍ അപൂര്‍വ്വം. ആഭ്യന്തരം, നിയമം, റവന്യു, ജലസേചനം, വൈദ്യുതി, നഗര വികസനം, ഇന്‍ഫര്‍മേഷന്‍, ഹൗസിങ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കേരളത്തില്‍ ഏറ്റവുമധിക കാലം മന്ത്രിയായിരുന്നതും കെ.എം. മാണിയാണ്.

നാലുതവണ ലോകപര്യടനം നടത്തി. പൊതുപ്രവര്‍ത്തകനുള്ള വി.പി. മേനോന്‍ അവാര്‍ഡ് രാഷ്ട്രപതി കെ.ആര്‍. നാരായണനില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ജര്‍മന്‍ മലയാളി അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടി. ജനക്ഷേമം ജനങ്ങളുടെ അവകാശം, കാര്‍ഷിക സമ്പദ്ഘടനയും കേരളവും, വികസനവും വിഭവശേഷിയും എന്നീ പുസ്തകങ്ങള്‍ എഴുതി. 1967 മുതല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ കെ എം മാണിയുടെ നിയമസഭാ പ്രസംഗങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: അന്നമ്മ(കുട്ടിയമ്മ), മകന്‍ ജോസ് കെ. മാണി രാജ്യസഭാ അംഗമാണ്. മറ്റുമക്കള്‍: എല്‍സ, ആനി, സാലി, ടെസ്സി, സ്മിത. മരുമക്കള്‍: നിഷ ജോസ് കെ. മാണി, ഡോ. തോമസ് കവലയ്ക്കല്‍ (ചങ്ങനാശ്ശേരി), എം.പി. ജോസഫ് (തൃപ്പൂണിത്തറ- മുന്‍ തൊഴില്‍വകുപ്പ് സെക്രട്ടറി), ഡോ. സേവ്യര്‍ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനില്‍ ഇലവനാല്‍ (കോഴിക്കോട്), രാജേഷ് കുരുവിത്തടം.

മൃതദേഹം ബുധനാഴ്ച  രാവിലെയോടെയാണ് ആശുപത്രിയില്‍നിന്ന് പാലായിലേക്ക് എത്തിക്കുക. കോട്ടയത്തെ പാര്‍ട്ടി ഓഫീസില്‍ നാളെ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.