Latest News

നിർമാണം അനുജൻ, വിതരണം ചേട്ടൻ; 1.21 ലക്ഷത്തിന്റെ കള്ളനോട്ടുമായി സഹോദരങ്ങൾ പിടിയിൽ

തൃശൂർ:  പുതിയ 2000, 500 രൂപ കറൻസികളുടെ കള്ളനോട്ടുകളുമായി സഹോദരങ്ങൾ സിറ്റി പൊലീസിന്റെ പിടിയിൽ. ആലപ്പുഴ വടുതല പള്ളിപ്പറമ്പിൽ ബെന്നി ബർണാഡ് (39), സഹോദരന്‍ ജോൺസൺ ബെർണാഡ് (31) എന്നിവരെയാണു ക്രൈം ഇൻവെസ്റ്റിഗേഷൻ ടീം പിടികൂടിയത്.[www.malabarflash.com]

1.21 ലക്ഷം രൂപയുടെ കള്ളനോട്ടുകളും അച്ചടിക്കാൻ ഉപയോഗിച്ച വിദേശ നിർമിത പ്രിന്ററും കണ്ടെടുത്തു. തൃശൂരിലെ ചില കടകളിലും വാണിജ്യ സമുച്ചയങ്ങളിലും ഇവർ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകൾ കൊടുത്തു സാധനങ്ങൾ വാങ്ങിയിരുന്നു. ഇത‍ിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണു സഹോദരങ്ങൾ കുടുങ്ങിയത്.


കൊലപാതകക്കേസിലെ പ്രതിയായ ബെന്നി ബർണാഡ് ആണ് തൃശൂരിലെ വിവിധയിടങ്ങളിൽ കള്ളനോട്ട് വിതരണം ചെയ്തത്. 2000 രൂപയുടെ ഒൻ‌പതു കള്ളനോട്ടുകളുമായി ശക്തൻ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഇയാൾ കുടുങ്ങിയത്. ചോദ്യം ചെയ്യലിൽ നോട്ടുകൾ നിർമിച്ചത് അനുജനാണെന്ന് ഇയാൾ സമ്മതിച്ചു.

വടുതലയിലെ വീട് റെയ്ഡ് ചെയ്തപ്പോൾ വിതരണം ചെയ്യാൻ തയാറാക്കിവച്ച രണ്ടായിരത്തിന്റെ 45 നോട്ടുകളും അഞ്ഞൂറിന്റെ 26 നോട്ടുകളും 50 രൂപയുടെ ഒരു നോട്ടും കണ്ടെടുത്തു.


പാലക്കാട് ആലത്തൂരിൽ 2005ൽ തിലകൻ എന്ന ലോട്ടറി കച്ചവടക്കാരനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായ ബെന്നി. രണ്ടു വൻകിട ലോട്ടറി കച്ചവടക്കാർ തമ്മിലുള്ള ശത്രുതയുടെ പേരിൽ ലഭിച്ച ക്വട്ടേഷൻ ഏറ്റെടുത്തായിരുന്നു കൊലപാതകം. അറസ്റ്റിലായ അനുജൻ ഓട്ടോ ഡ്രൈവറാണ്. കള്ളനോട്ട് കേസുകളിൽ പ്രതിയായ ചിലരെ നേരിട്ടുകണ്ട് നിർമാണത്തിന്റെ സാങ്കേതിക വശങ്ങൾ മനസിലാക്കിയ ശേഷമായിരുന്നു നോട്ടടി.


ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി ലക്ഷക്കണക്കിനു രൂപയുടെ കള്ളനോട്ട് ഇവർ വിതരണം ചെയ്തിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നല്ല നോട്ടുകൾ കൊടുത്താൽ രണ്ടു ലക്ഷം ര‍ൂപയുടെ കള്ളനോട്ട് വിതരണം ചെയ്യുകയായിരുന്നു രീതി. ഇവർ ആർക്കൊക്കെ നോട്ടുകൾ വിതരണം ചെയ്തുവെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. കമ്മിഷണർ ജി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.