Latest News

എറണാകുളം സെന്‍ട്രല്‍ സി ഐ നവാസിനെ കൊച്ചിയില്‍ എത്തിച്ചു; മാറി നില്‍ക്കാനുണ്ടായ സാഹചര്യം പിന്നീട് പറയാമെന്ന് നവാസ്

കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി കാണാതായ എറണാകുളം സെന്‍ട്രല്‍ പോലിസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിനെ കൊച്ചിയില്‍ എത്തിച്ചു. തമിഴ്‌നാട്ടിലെ കാരൂരില്‍ നിന്ന ശനിയാഴ്ച പുലര്‍ച്ചെ കണ്ടെത്തിയ നവാസിനെ വൈകിട്ടോടെയാണ് കേരള പോലിസിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെത്തിച്ചത്.[www.malabarflash.com]

തുടര്‍ന്ന് കളമശേരിയിലെ റസ്റ്റ് ഹൗസില്‍ രണ്ടു മണിക്കൂറോളം എറണാകുളം ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നവാസിമന്റെ മൊഴി രേഖപെടുത്തി. നാടു വിട്ടു പോകാനുണ്ടായ സാഹചര്യം സംബന്ധിച്ചായിരുന്നു ഡിസിപി പൂങ്കുഴലിയോട് നവാസ് പറഞ്ഞതെന്നാണ് വിവരം.

തുടര്‍ന്ന് പുറത്തിറങ്ങിയ നവാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് മാറി നില്‍ക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് പിന്നീട് പറയാമെന്നായിരുന്നു. താന്‍ മാറി നിന്നതുമായി ബന്ധപ്പെട്ട ഭാര്യ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നു നവാസ് മാധ്യമങ്ങളോട് പറഞ്ഞു. 

മേലുദ്യോഗസ്ഥന്റെ പീഡനത്തെതുടര്‍ന്നാണോ മാറി നിന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നവാസിനെ ഹാജരാക്കി.
എല്ലാവരെയും വിഷമിപ്പിച്ചതിന് മാപ്പെന്നും മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്. ഇപ്പോള്‍ തിരികെ യാത്രയെന്നുമായിരുന്നു തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നും കൊച്ചിയിലേക്ക് പോരുന്നതിനിടയില്‍ ഫേസ് ബുക്ക് പോസ്റ്റില്‍ നവാസ് കുറിപ്പിട്ടത്.

വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് നവാസിനെ കാണാതായത്. അപ്പോള്‍ മുതല്‍ സ്വിച്ച് ഓഫായ നവാസിന്റെ ഫോണ്‍ നാഗര്‍കോവില്‍--കോയയമ്പത്തൂര്‍ എക്‌സ്പ്രസില്‍ യാത്രചെയ്യവെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ഓണാക്കിയത്. ഇതോടെ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ കേരളാ പോലിസ് തമിഴ്നാട് ആര്‍പിഎഫിന്റെ സഹായം തേടി. 

നവാസിന്റെ ഫോട്ടോയും തമിഴ്നാട് ആര്‍പിഎഫിന് അയച്ചു കൊടുത്തു. പുലര്‍ച്ചെ മൂന്നിന് മധുര റെയില്‍വേ സ്‌റ്റേഷനില്‍ മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നെടുങ്കണ്ടം തൂക്കുപാലം സ്വദേശി സുനില്‍കുമാറാണ് നവാസിനെ തിരിച്ചറിഞ്ഞ് വിവരം കൈമാറിയത്.
ആര്‍പിഎഫ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കാരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിശ്രമിച്ച നവാസ് രാമേശ്വരത്തേക്ക് പോകുകയാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിനിടെ നവാസ് വീട്ടുകാരുമായും ബന്ധുക്കളുമായും ഫോണില്‍ സംസാരിച്ചു.

നവാസിനെ കണ്ടെത്തണമെന്ന് കാണിച്ച് ഭാര്യ വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ എസിപി പി എസ് സുരേഷുമായി നവാസ് വയര്‍ലെസില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. 

തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ നവാസ് നാടുവിടുകയായിരുന്നു. രാവിലെയാണ് സിഐയെ കാണുന്നില്ലെന്ന് കാണിച്ച് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നവാസിന്റെ ഭാര്യ പരാതി നല്‍കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.