Latest News

വിശ്വാസത്തിന്റെ പേരില്‍ കേരളത്തില്‍ ഒരാളും അവഹേളിക്കപ്പെടില്ല: മുഖ്യമന്ത്രി

മലപ്പുറം: ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് കേരളത്തില്‍ ഒരാളും അവഹേളിക്കപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ചെയ്യില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. [www.malabarflash.com]

മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കുമെല്ലാം അവരുടെ ആചാരണ അനുഷ്ടാനങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ കേരളത്തില്‍ കഴിയും. മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ടോ, വിശ്വസിക്കാത്തത് കൊണ്ടോ ഒരു സേവനവും നിഷേധിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് ഹൗസില്‍ വനിതകള്‍ക്കായി നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

മതനിരപേക്ഷ ചിന്താഗതി ഉയര്‍ത്തിപ്പിടിപ്പിക്കുന്നതുകൊണ്ടാണ് എല്ലാ വിശ്വാസവും ഉള്‍കൊണ്ട് പ്രവര്‍ത്തിക്കാന്‍ കേരളത്തിന് കഴിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മതനിരപേക്ഷ ചിന്തക്ക് ബലമേകുന്നത് രാജ്യത്തിന്റെ ഭരണഘടനയാണ്. ഭരണഘടനക്ക് ഒരു പോറലും ഏല്‍ക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്നവര്‍ക്കുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. ഹജ്ജിന് പോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഇതിന് അനുസരിച്ച് അവര്‍ക്ക് സൗകര്യവും വേണം. ഇത് ഉറപ്പുവരുത്തുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കാന്‍ എംബാര്‍ക്കേഷന്‍ പോയിന്റുള്ള രണ്ട് വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഹാജിമാരുടെ ആവശ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ അടക്കമുള്ള 79 ഉദ്യോഗസ്ഥരെ ഇതിനായി സഊദിയയിലേക്ക് അയച്ചിട്ടുണ്ട്. ഹാജിമാരുടെ വര്‍ധനവിന് അനുസരിച്ച് വേണമെങ്കില്‍ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതാണ്. ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളവും പ്രവര്‍ത്തിച്ച് തുടങ്ങിയതിനാല്‍ ഇവിടെയും വേണമെങ്കില്‍ എംബാര്‍ക്കേഷന്‍ പോയിന്റാക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.