Latest News

അപസര്‍പ്പക കഥകള്‍ മെനയുന്നവര്‍ അറിയണം: എനിക്കും ഒരു കുടുംബമുണ്ട്, പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളങ്ങളാണെന്ന വിശദീകരണവുമായി വഫ ഫിറോസ്

തിരുവനന്തപുരം: താന്‍ മോഡലാണ്. ഭര്‍ത്താവുമായി അകന്ന് കഴിയുന്നു, തുടങ്ങി തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളങ്ങളാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീരാം വെങ്കിട്ടരാമനോടൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസ്.[www.malabarflash.com]

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്ക് അഭിമുഖത്തിലാണ് വഫ ഫിറോസ് നിലപാടുകള്‍ വ്യക്തമാക്കിയത്.

തന്റേതെന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോപോലും വ്യാജമാണ്. 30 വര്‍ഷമായി ദമാമില്‍ പിതാവ് ഷോപ്പ് നടത്തുന്നുണ്ട്. ഇതല്ലാതെ മറ്റൊരു ബിസിനസും തനിക്കോ കുടുംബത്തിനോ ഇല്ല. ഈ കടയില്‍ നിന്നുള്ള സമ്പാദ്യം മാത്രമാണ് കയ്യിലുള്ളത്. ഭര്‍ത്താവ് മറൈന്‍ എഞ്ചിനിയറാണ്.

താന്‍ ഒരിക്കലും മോഡലായിരുന്നില്ല. ഒരു ചുരിദാറിന്റെ പരസ്യം മാത്രമാണ് ചെയ്തിട്ടുള്ളത്. ജീവിതത്തില്‍ രണ്ടേ രണ്ട് ഷോകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. അത് ഏഷ്യാനെറ്റിന് വേണ്ടി ചെയ്ത റംസാന്‍ നിലാവും കൈരളി ടിവിക്കായി ചെയ്ത ലൈലത്തുല്‍ ഖദ്ര്‍ എന്ന പരിപാടിയുമാണ്.

പ്ലസ്ടുവിന് പഠിക്കുന്ന മകളുണ്ട്. അവളുടെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയായിരുന്നു ഈ മേഖലയില്‍ നിന്ന് മാറിയത്. അബുദാബിയിലേക്ക് താമസം മാറിയിരുന്നു. ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചു. ആഗ്രഹിച്ച രീതിയില്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെയാണ് പ്ലസ് ടു എഴുതിയെടുത്തത്. ഇപ്പോള്‍ പ്രൈവറ്റായി ബി.എ ഇംഗ്ലീഷ് പഠിക്കുകയാണ്. പരീക്ഷയെഴുതാന്‍ വേണ്ടിയാണ് ഇപ്പോള്‍ നാട്ടിലെത്തിയതെന്നും വഫ വ്യക്തമാക്കി.

തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്ന പ്രചാരണവും വ്യാജമാണ്. മെറിന്‍ ജോസഫ് ഐ.പി.എസുമായി സൗഹൃദമുണ്ട്. ഇവര്‍ മാത്രമാണ് ഉന്നത എന്ന് പറയാവുന്ന സൗഹൃദം. അതും അടുത്ത ബന്ധമൊന്നുമല്ല, കണ്ടാല്‍ സുഖമാണോ എന്ന് ചോദിക്കുന്നത്ര മാത്രം വലിപ്പമുള്ള സൗഹൃദം

ശ്രീറാം വെങ്കിട്ടറാമിനെ ഒരു ഷോ കണ്ട് അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കാണുകയും ചെയ്തു, അത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ സംഭവമുണ്ടായപ്പോള്‍ കണ്ടത്..

കണ്ടതില്‍ വച്ച് മാന്യനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടറാമനെന്ന് വഫ ഫിറോസ് പറയുന്നു. ഇതുവരെ ഒരു മോശം അനുഭവം അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. രാത്രി ഡ്രോപ് ചെയ്യാമോ എന്ന് ശ്രീറാം മെസേജ് അയച്ച് ചോദിച്ചു. ശ്രീറാം വെങ്കിട്ടറാമനെക്കുറിച്ച് എനിക്ക് ഒരു ബോധ്യമുള്ളത് കൊണ്ടാണ് പോയത്. ആ മനുഷ്യനെ സഹായിക്കാനാണ് പോയത്. അത് ശ്രീറാമല്ല ഏത് സുഹൃത്തായാലും പോകും. എന്റെ സ്വഭാവം അങ്ങനെയാണ്.

രാത്രി ഡ്രൈവ് ചെയ്യുമ്പോള്‍ സാധാരണ ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍ സ്പീഡിലാണല്ലോ പലപ്പോഴും പോകാറ്, അന്നും അങ്ങനെ തന്നെയായിരുന്നു. ഞാന്‍ ഓടിക്കുന്നതിനേക്കാള്‍ സ്പീഡിലാണ് ശ്രീറാം വണ്ടി ഓടിച്ചത്.

എന്റെ വീട്ടില്‍ ആരും കുടിക്കാറില്ല. അത് കൊണ്ട് ആ മണം തിരിച്ചറിയാന്‍ പറ്റില്ല, ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു. അതെന്തായിരുന്നുവെന്ന് ടെസ്റ്റുകള്‍ വേണം തെളിയിക്കാന്‍.

അപകടത്തിന് ശേഷം ബഷീറിനെ രക്ഷിക്കാനായി ഒന്നും ചെയ്തില്ല എന്നു പറയുന്നത്
തീര്‍ത്തും അസത്യമാണ്. അപകടമുണ്ടായപ്പോള്‍ ഞാനും ശ്രീറാമും കാറില്‍ നിന്നും ചാടിയിറങ്ങി. ശ്രീറാമാണ് ആദ്യം വണ്ടിയില്‍ നിന്നും ഇറങ്ങിയത്. എന്റെ ഭാഗത്തെ ഡോര്‍ അപകടത്തില്‍ ജാമായിരുന്നു. ശ്രീറാം ചാടിയിറങ്ങി അയാളെ തൂക്കിയെടുത്തു. അയാളെ എടുത്തുകൊണ്ടു തന്നെ അവിടേക്ക് എത്തിയ പലരോടും രക്ഷിക്കൂ.. രക്ഷിക്കൂ എന്ന് ശ്രീറാം ആവശ്യപ്പെട്ടു.

ഒത്തിരി പേര്‍ അപ്പോഴേക്കും അവിടെ എത്തിയിരുന്നു. കുറേനേരം ശ്രീറാം അയാളെ എടുത്തു നിന്നു. പിന്നെ ഞങ്ങള്‍ രണ്ടുപേരും കൂടെ അദ്ദേഹത്തെ താഴേക്ക് എടുത്ത് കിടത്തി. ഞാനും ശ്രീറാമും കൂടി അവിടെയെത്തിയ പലരോടും പോയി അയാളെ രക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.
ആംബുലന്‍സ് വരുന്നതുവരെ എല്ലാവരും കാത്തിരിക്കുകയാണ് ചെയ്തത്. എന്റെ വണ്ടിയില്‍ കേറ്റി കൊണ്ടു പോകാന്‍ ശ്രീറാം ശ്രമിച്ചു. എന്നാല്‍ രണ്ട് ടയറും പൊട്ടിയ ആ വണ്ടിയില്‍ ആളെ കൊണ്ടു പോകാന്‍ പറ്റില്ല എന്ന് ഞാന്‍ ശ്രീറാമിനോട് പറഞ്ഞു.

അപകടം നടന്ന് അഞ്ച് മിനിറ്റിനകം പൊലിസുകാര്‍ സ്ഥലത്ത് എത്തിയിരുന്നു.
ഞാന്‍ വിവാഹമോചിതയാണ് എന്നൊരു വാര്‍ത്ത പ്രചരിച്ചതും തെറ്റാണ്. ഭര്‍ത്താവിന്റെ വയസ്സായ പിതാവും മാതാവുമാണ് എന്നെ ഇറക്കാന്‍ വേണ്ടി പൊലിസ് സ്റ്റേഷനില്‍ വന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ അവരാണ് എനിക്കൊപ്പം നിന്നത്. എന്റെ മാതാപിതാക്കള്‍ വിദേശത്താണ്. സഹോദരിമാരായാലും കുടുംബത്തില്‍ എന്നെ അറിയുന്ന എല്ലാവരും എനിക്ക് പിന്തുണയുമായി കൂടെയുണ്ട്.
ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയില്ലല്ലോ… അതിന്റെ എല്ലാ പ്രത്യാഘാതവും ഞാനിപ്പോള്‍ അനുഭവിക്കുന്നുണ്ട്. ഉണ്ടായതിനെല്ലാം ഞാന്‍ അനുഭവിക്കുന്നുണ്ട്.

ഭര്‍ത്താവിനോട് ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ശ്രീറാം, മെറിന്‍ ഇവരൊക്കെയായി എനിക്ക് സൗഹൃദമുണ്ട് എന്നെല്ലാം അദ്ദേഹത്തിന് അറിയാം. ബാക്കിയാരുമായും എനിക്ക് സൗഹൃദമില്ല. എന്നാല്‍ അപകടമുണ്ടായ ശേഷം ഭര്‍ത്താവിനെ വിളിക്കാന്‍ സമയം കിട്ടിയില്ല. അതില്‍ അദ്ദേഹത്തിന് വിഷമമുണ്ട്. പറയാന്‍ എനിക്ക് പറ്റിയില്ല. കാരണം അപകടത്തിന്റെ ഷോക്കിലായി പോയി ഞാന്‍. അതല്ലാതെ ഞങ്ങള്‍ തമ്മിലോ കുടുംബത്തിലോ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എല്ലാവര്‍ക്കും എന്നെ അറിയാം.
എന്നെ അറിയാത്തവര്‍ പലതും പറയുമായിരിക്കും. എന്നെ അറിയുന്നവര്‍ ഒന്നും പറയില്ല എന്നാണ് എന്റെ വിശ്വാസം. എന്റെ കുടുംബം ഇത്രയും നടന്നിട്ടും എനിക്കൊപ്പമുണ്ട്.

ഞാന്‍ മോഡലല്ല, മോഡലിംഗ് ചെയ്തിട്ടില്ല. കുറേ യൂട്യൂബ് ചാനല്‍സ് അവരുടെ റേറ്റിംഗ് കൂട്ടാനും പണം നേടാനും വേണ്ടിയാവും ഇതൊക്കെ ചെയ്യുന്നത്. എനിക്കും ഒരു കുടുംബമുണ്ട്, അതവര്‍ ആലോചിക്കുന്നില്ല. ആ കുടുംബം ഇതൊക്കെ എങ്ങനെയെടുക്കും എന്നവര്‍ ചിന്തിച്ചിട്ടുണ്ടോ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.