Latest News

ഒളി മങ്ങാത്ത സി.എച്ച്

അത്തോളിയിലെ മനത്താംകണ്ടി ആലി മുസ്ലിയാര്‍ക്ക് മൂന്നു മക്കള്‍. മുഹമ്മദ് കോയ, ഫാത്തിമാബി, അബ്ദുല്ല. ആലി മുസ്ലിയാര്‍ ഓത്തു പഠിപ്പിക്കുന്ന മുസ്ലിയാരായിരുന്നില്ല. ചികിത്സകനായിരുന്നു. മരുന്ന് മാത്രമല്ല, മന്ത്രവും വശമുണ്ടായിരുന്നു. മുണ്ട് മുറുക്കിയുടുത്ത് മക്കളെ പഠിപ്പിച്ചു. പഠിക്കാന് മിടുക്കരായിരുന്നു മക്കള്‍. മൂത്ത മകന് ഇന്റര്‍മീഡിയറ്റര്‍ വരെ പഠിക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാമത്തെ മകന് സ്‌കൂള്‍ ഫൈനല്‍ വരെയും. സാമ്പത്തിക പ്രയാസം തന്നെ കാരണം.

ആലി മുസ്ലിയാര്‍ ഒരു ദിവസം മകന് മുഹമ്മദ് കോയയെ തല്ലി. ഏഴാം തരം പാസായ മകന് ബാപ്പയോട് പറയാതെ അകലെയുള്ള ഹൈസ്‌കൂളില്‍ ചേര്‍ന്നു എന്നതായിരുന്നു കുറ്റം. മകനെ ഹൈസ്‌കൂളിലയച്ച് പഠിപ്പിക്കാന്‍ സാമ്പത്തിക സ്ഥിതിയില്ലാത്തതിനാലാണ് ബാപ്പ ക്ഷുഭിതനായത്. സ്‌കൂളില്‍ ചേര്‍ന്നതിന് ബാപ്പയോട് തല്ല് വാങ്ങിയ ഈ മകന് 27 വര്‍ഷം കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി.

ചരിത്രവും വിധിയും ഒന്നിച്ച് കൈമാറിയ ഈ വിസ്മയത്തിന് സാക്ഷിയാവാന്‍ പക്ഷേ, ആ പിതാവിന് ഭാഗ്യമുണ്ടായില്ല.

ബിരുദങ്ങളുടെ കസവുനൂല്‍ സ്വന്തം പേരിനോടൊപ്പം തുന്നിച്ചേര്‍ക്കാനില്ലാതിരുന്നിട്ടും ആയിരക്കണക്കിന് ബിരുദധാരികളെ പുറത്തുവിടുന്ന കേരളത്തിലെ സര്‍വകലാശാലകളുടെ പ്രോ ചാന്‍സലറായി.

പിന്നോക്കത്തില് പിന്നോക്കമായ മുസ്ലിം സമുദായത്തെ ഉശിരുപിടിപ്പിക്കുകയും ഉശിര് പഠിപ്പിക്കുകയും ചെയ്തു സി.എച്ച്. മുഹമ്മദ് കോയ. ആ വസന്തം വിടപറഞ്ഞിട്ട് 35 വര്‍ഷം. പക്ഷേ, പൂവിന്റെ സുഗന്ധം ഇനിയും അകന്നിട്ടില്ല. അപൂര്‍വ വസന്തം വിട്ടേച്ചുപോയ ഉദ്യാനഭംഗി കൂടുതല്‍ ചേതോഹരമായിത്തീരുന്നു. എത്രയെത്ര വര്‍ണ്ണങ്ങളാണ് ആ പൂവില്‍ സംഗമിച്ചത്.
രാഷ്ട്രീയ നേതാവ്, സാഹിത്യനായകന്‍, പ്രോജ്ജ്വല പ്രസംഗകന്‍, മികച്ച പത്രപ്രവര്‍ത്തകന്‍, കഴിവുറ്റ ഭരണാധികാരി....

സുഗന്ധത്തിലും വൈവിധ്യം പുലര്‍ത്തിയ ആ വാടാമലരിന്റെ പ്രഭാവം സമൂഹ ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പര്ശിച്ചു. ആ പൂവില്‍ നിറഞ്ഞ തേന് നുകരാന്‍ വണ്ടുകളായി ജനങ്ങള്‍ ഓടിയെത്തി.

1952ല്‍ കോഴിക്കോട് കുറ്റിച്ചിറ വാര്‍ഡില്‍ നിന്ന് മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ചുകൊണ്ടായിരുന്നു
പൊതുരംഗത്തെ സി.എച്ചിന്റെ തുടക്കം. 1955ല്‍ പരപ്പില്‍നിന്നും കൗണ്‍സിലറായി. 1957ല്‍ താനൂരില്‍ നിന്ന് നിയമസഭയിലേക്ക്. 1962ലും 1972ലും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാലമൊഴിച്ച് 1983
വരെ സി.എച്ച് നിയമസഭയില് നിറഞ്ഞുനിന്നു.

എം.ല്‍്.എയും സ്പീക്കറും മന്ത്രിയും ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായി. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കമായ മുസ്്‌ലിം സമുദായത്തിന്റെ പുരോഗതിക്കായി സന്ധിയില്ലാ സമരം നടത്തി ആ ധന്യ ജീവിതം. 1967ല്‍ ആദ്യമായി ഭരണത്തിലെത്തിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. പിന്നാക്കാവസ്ഥയുടെ അടിസ്ഥാന കാരണം വിദ്യാഭ്യാസത്തിന്റെ അഭാവമെന്ന് തിരിച്ചറിഞ്ഞിരുന്നു അദ്ദേഹം. അന്ന് വിദ്യാഭ്യാസമുള്ള ചിലര്‍ സി.എച്ചിനെ ഉപദേശിച്ചു. 'ആറ്റിലേക്കെടുത്തു ചാടല്ലേ ചാടല്ലേ' എന്നാല്‍ സി.എച്ച് ചെവിക്കൊണ്ടില്ല.
ധൈര്യമായി തന്നെ ചാടി. പ്രൊ. ജോസഫ് മുണ്ടശ്ശേരിയെ പോലുള്ള പ്രഗത്ഭര്‍ കൈകാര്യം ചെയ്തിട്ടും കുത്തഴിഞ്ഞു കിടന്ന വിദ്യാഭ്യാസ വകുപ്പ് തുന്നിക്കൂട്ടി അടുക്കും ചിട്ടയുമുള്ളതാക്കിമാറ്റി അദ്ദേഹം.

നാടുനീളെ പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിച്ചു. വിദ്യാഭ്യാസം സൗജന്യമാക്കി. മുസ്്‌ലിം പെണ്‍കുട്ടുകള്‍ക്ക് സ്‌കോളര്ഷിപ്പ് നടപ്പാക്കി. ഫാറൂഖ് കോളജ്, മമ്പാട് കോളജ്, തളിപ്പറമ്പ്
സര്‍സയ്യിദ് കോളജ്, എം.ഇ.എസ് കോളജുകള്‍, തിരൂരങ്ങാടി പോക്കര്‍ സാഹിബ് കോളജ്,
കൊല്ലം തങ്ങള്‍കുഞ്ഞ് മുസ്ലിയാര്‍ കോളജ്, കായംകുളം മീലാദുശരീഫ് കോളജ്, കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ്, മുക്കം മുഹമ്മദ് അബ്ദുറഹ്മാന്‍ കോളജ്, തിരുവനന്തപുരം പെരിങ്ങമല കോളജ്
തുടങ്ങിയവയുടെ സംസ്ഥാപനത്തിനും വളര്‍ച്ചക്കും വേണ്ടി സി.എച്ച് വലിയ സംഭാവനയാണ് ചെയ്തത്.

സി.എച്ച് ഭരണ പങ്കാളിയായെത്തിയപ്പോള്‍ അറബി ഭാഷയ്ക്ക് സ്‌കൂളുകളില്‍ ക്രാഫ്റ്റിന്റെ സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. അറബി അദ്ധ്യാപകരുടെ സേവനവേതന വ്യവസ്ഥകള്‍ മറ്റ് അദ്ധ്യാപകര്‍ക്ക് തുല്യമാക്കി അവരുടെ അന്തസ്സ് വര്‍ധിപ്പിച്ചത് സി.എച്ചായിരുന്നു. അധികാരമേല്‍ക്കുമ്പോള് 2000 അറബി മുന്‍ഷിമാരുണ്ടായിരുന്നത് 12000 അറബി അദ്ധ്യാപകരാക്കി ഉയര്‍ത്തി. മിക്ക കോളജുകളിലും അറബി അദ്ധ്യാപക തസ്തിക അനുവദിച്ചു.

തിരുവനന്തപുരം വനിതാ കോളജില്‍ അറബിക് തസ്തിക അനുവദിച്ചുവെങ്കിലും പഠിക്കാന് മുസ്ലിം കുട്ടികല്‍ ഉണ്ടായില്ല. ക്രിസ്ത്യന്‍ കുട്ടികള്‍ ഉള്‍പ്പെടെ അമുസ്ലിം കുട്ടികളാണ് അന്ന് അറബി പഠിക്കാന്‍ ചേര്‍ന്നത്.

1980ല്‍ സി.എച്ച് പ്രതിപക്ഷത്തായിരുന്നപ്പോല്‍ ഇടത് സര്‍ക്കാര്‍ അറബി, ഉര്‍ദു, സംസ്‌കൃത ഭാഷകള്‍ക്കെതിരേ നടത്തിയ കയ്യേറ്റങ്ങള്‍ കണ്ടപ്പോള്‍ മാത്രമാണ് എത്ര വലിയ കാവലാണ് ഈ ഭാഷയ്ക്ക് അദ്ദേഹം നല്‍കിയതെന്ന് കേരളം മനസ്സിലാക്കിയത്. പിറന്നു വീഴുന്ന നിമിഷം കേള്‍ക്കുന്ന ബാങ്കും മരണസമയത്ത് മൊഴിയുന്ന കലിമയും ചൊല്ലാന് ശീലിച്ച ഒരു സമൂഹത്തിന്റെ മനസ്സില്‍ ഇടത് നീക്കം എല്‍പിച്ച മുറിവ് ഭീകരമായിരുന്നു. ആനീക്കം ചെറുത്തു തോല്‍പിക്കാന് മുസ്ലിം യൂത്ത് ലീഗിന് കരുത്തേകിയത് സി.എച്ചായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ.കെ ബാവ, കെ.പി.എ മജീദ്, ടി.എ അഹ്മദ് കബീര്‍ തുടങ്ങിയവരായിരുന്നു അന്നത്തെ പ്രക്ഷോഭത്തിന്റെ നേതാക്കള്‍.

1969 നവംബര്‍ ഒന്നിന് സി. അച്യുതമേനോന്‍ കേരളത്തിതന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍
വിദ്യാഭ്യാസത്തിന് പുറമെ ആഭ്യന്തരവും സി.എച്ചിന്റെ ചുമതലയില്‍ വന്നു. പോലിസ് സ്റ്റേഷനുകള്‍
പാര്‍ട്ടി ഓഫീസുകളല്ലെന്ന് പ്രഖ്യാപിച്ച് രാഷ്ട്രീയക്കാര്‍ പോലിസില്‍ കൈകടത്തുന്നത് തടഞ്ഞ ആ ഭരണാധികാരി ശ്രദ്ധിക്കപ്പെട്ടു. സാധാരണക്കാരന്റെ ഉറക്കം കെടുത്തിയ നക്‌സലൈറ്റ് ആക്രമണം അമര്‍ച്ച ചെയ്തതും സി.എച്ചായിരുന്നു.

സാംസ്‌കാരികം, ടൂറിസം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം, ഹജ്ജ് തുടങ്ങി മുപ്പതിലേറെ വകുപ്പുകള്‍ സി.എച്ച് കൈകാര്യം ചെയ്തിട്ടുണ്ട്. 1979 ഒക്ടോബര്‍ 12ന് വെള്ളിയാഴ്ച രാജ്ഭവന്‍ ഒരു
ചരിത്രസംഭവത്തിന് സാക്ഷ്യം വഹിച്ചു. ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ഒരു മുസ്്‌ലിം ലീഗുകാരന്‍ സംസ്ഥാന മുഖ്യമന്ത്രിയായി. കേരള ചരിത്രത്തിലെ ആദ്യ മുസ്ലിം മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റ് വിരുദ്ധ കക്ഷികളെല്ലാം ഒറ്റക്കെട്ടായിനിന്ന് സി.എച്ചിനെ പച്ച പരവതാനി വിരിച്ച് പനിനീര് കുടഞ്ഞ് മുഖ്യമന്ത്രിക്കസേരയിലേക്ക് ആനയിച്ചു.

1983 സെപ്തംബര്‍ 27ന് ഹൈദരാബാദില്‍ വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയി സി.എച്ച്. സമ്മേളനം കഴിഞ്ഞ് മറ്റ് സംസ്ഥാനങ്ങളിലെ വ്യവസായ മന്ത്രിമാരെല്ലാം ഗസ്റ്റ്
ഹൗസുകളിലും ഹോട്ടലുകളിലും വിശ്രമിക്കാന്‍പോയി. സി.എച്ചാവട്ടെ അനാരോഗ്യം പോലും വകവെക്കാതെ പോയത് ഹൈദരാബാദിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ്.
രാത്രി വൈകി താമസസ്ഥലത്തെത്തി ഉറങ്ങാന്‍ കിടന്ന സി.എച്ച് പിന്നീട് ഉണര്‍ന്നില്ല. ജീവിക്കുന്ന വര്‍ഷങ്ങളല്ല, വര്‍ഷിക്കുന്ന ജീവിതമാണ് പ്രധാനമെന്ന് നമ്മെ ബോധ്യപ്പെടുത്തിയാണ് ആ പഞ്ചവര്‍ണക്കിളി പറന്നകന്നത്. 36വര്‍ഷം കടന്നുപോയി. വര്‍ഷങ്ങള് താളുകള്‍ മറിയുംപോലെ ഒന്നൊന്നായല്ല വെട്ടുകിളി പറക്കും പോലെ കൂട്ടാമായാണ് പാറി അകന്നത്.
കേവലം 56വര്‍ഷമേ ജീവിച്ചിരുന്നുള്ളൂവെങ്കിലും ഒരുപുരുഷായുസ്സില്‍ ചെയ്യാവുന്നതിലപ്പുറം അദ്ദേഹം ചെയ്തു. വളരാവുന്നതിലപ്പുറം വളര്‍ന്നു.

അന്ധകാരത്തില് കഴിഞ്ഞ ഒരു സമൂഹത്തിന് പ്രകാശമേകി ഒരു മെഴുകുതിരിപോലെ ഉരുകിത്തീര്‍ന്നു ആ ജീവിതം. കര്മ്മംകൊണ്ടും പ്രതിഭകൊണ്ടും ചരിത്രത്തെ പൊന്നു പൂശിയ ജനനായകനായിരുന്നു അദ്ദേഹം.
വിജയിക്കുന്ന ഓരോ പുരുഷന്‍ പിന്നിലും ഒരു സ്ത്രീയുണ്ട് എന്നാണല്ലോ ഇംഗ്ലീഷിലുള്ള പ്രയോഗം. അന്നശേരിയിലെ കമ്മോട്ടില് അബൂബക്കര്‍ ഹാജിയുടെ മകള്‍ ആമിന സി.എച്ചിന്റെ വിജയത്തിന് പിന്നിലെ ചൈതന്യമായിരുന്നു. ഡോ.എം.കെ.മുനീര്‍, ഫൗസിയ, ഫരീദ എന്നിവര്‍ മക്കളും. കണ്ണൂരിലെ നഫീസ വിനി, കാസര്‌കോട്ടുകാരായ ഡോ. അഹമ്മദ് ശരീഫ്, പി.എ ഹംസ എന്നിവര് മരുമക്കളുമാണ്. ഒരു പൂവ് ചോദിച്ച സമുദായത്തിന് ഒരു വസന്തം നല്‍കിയ മഹാമാന്ത്രികനായിരുന്നു സി.എച്ച് എന്ന് ബോധ്യമായിട്ടുണ്ട്.
അദ്ദേഹത്തേയും നമ്മളേയും അള്ളാഹു സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടുമാറാവട്ടെ.

-റഊഫ് ഉദുമ
(ജനറൽ സെക്രട്ടറി, അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.