Latest News

ഇസ്മായിൽ ആയിറ്റിക്ക് പ്രവാസി സുഹൃത്തുക്കളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

ദുബൈ: പ്രവാസത്തിന്റെ പ്രയാസത്തിനിടയിലും ഇശൽ പാട്ടുകൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച് വിടവാങ്ങിയ യുവ മാപ്പിളപ്പാട്ടു ഗായകൻ കാസർകോട്-തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശി ഇസ്മായിൽ ആയിറ്റിക്ക് യുഎഇയിലെ സുഹൃത്തുക്കൾ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.[www.malabarflash.com]

പ്രവാസ ഭൂമികയിൽ ഇസ്മായിലിന്റെ പാട്ടുജീവിതത്തിനോടെപ്പം വർഷങ്ങളായി കൂടെ ഉണ്ടായിരുന്നവരാണ് കഴിഞ്ഞ ദിവസം ദുബൈയിൽ ഒത്തു കൂടി മനംനിറഞ്ഞ പ്രാർഥനകളോടെ അനുസ്മരിച്ചത്. ഇശലിന്റെ ഓർമകൾ ഓർത്തടുത്തപ്പോൾ പല സുഹൃത്തുക്കൾക്കും വാക്കുകൾ ഇടറി. 

ഹൃദയസംബന്ധമായ അസുഖം കാരണം അടുത്തിടെയാണ് യുഎഇയിൽ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധയനായ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടയിലാണ് എല്ലാവരോയും കണ്ണീരിലാഴ്ത്തി വെള്ളിയാഴ്ച വിടവാങ്ങിയത്.

ഗായകൻ, സംഗീത സംവിധായകൻ, മൈക്ക് ഓപറേറ്റർ എന്നീ നിലകളിൽ യുഎഇയിലെ കലാ ആസ്വാദന വേദികളിൽ സാന്നിധ്യമറിയിച്ച ഇസ്മായിൽ എവിടെയും ഇടിച്ചു കയറി തന്റെ പെരുമ പയറാൻ നിൽക്കാറില്ലായിരുന്നു. ഗായകൻ എന്നതിൽ ഉപരി മികച്ച സംഗീത സംവിധായകൻ എന്ന നിലയിലാണ് ഇസ്മായിലിന്റെ പ്രതിഭ കലാ രംഗത്ത് കൂടുതൽ അടയാളപ്പെടുത്തിയിട്ടുള്ളത്. 

ഏകദേശം നൂറിലേറെ പാട്ടുകൾക്ക് ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. അത് അധികവും പാടിയതാകട്ടെ കണ്ണൂർ ഷെരീഫ് അടക്കമുള്ള പ്രമുഖ ഗായകരും. എന്നാൽ റെക്കോർഡ് ചെയ്യപ്പെടുന്നതിന് അപ്പുറം പരിചയക്കാർക്ക് ദിവസേന വാട്ട്സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ഈണങ്ങൾ കൈമാറുമായിരുന്നു. ഓരോ സ്യഷ്‌ടിയിലും ഇസ്മായിലിൻ്റെ കര സ്പർശമുണ്ടായിട്ടുണ്ട്.

എങ്കിലും അർഹിച്ച അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു. ഇസ്മായിലിന്റെ ആലാപനങ്ങളിൽ ഗൾഫിലെ സദസ്സുകൾ പലവട്ടം അതിശയം കൂറി നിന്നിട്ടുണ്ട്. 

മാപ്പിളപ്പാട്ട് രചയിതാവ് ഷുക്കൂർ ഉടുമ്പുന്തലയാണ് ഇസ്മായീലിനെ സംഗീത സംവിധാന വഴിയികളിലേയ്ക്ക്‌ വഴി നടത്തിയത്. ഇദ്ദേഹത്തിന്റെ മാത്രം 26 -ഓളം രചനകൾക്ക് ഇസ്മായിൽ സംഗീതം നിർവഹിച്ചിട്ടുണ്ട്. സബാഹ്, ഇശൽ മുഹബത്ത്‌, ഖൽബിലെ പാട്ട് തുടങ്ങിയ ഹിറ്റ് ആൽബങ്ങളിലുടെയും മറ്റും ഇസ്മായീൽ മുദ്രകൾ പതിപ്പിച്ചു.

അനുസ്മരണ ചടങ്ങിൽ അസീസ് മണമ്മൽ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ നെല്ലറ ഉദ്ഘാടനം ചെയ്തു. കമാൽ റഫീഖ്, ഖലീല്ലുല്ലാഹ് ചെമ്മനാട്, ബഷീർ ബെല്ലോ, ഹാരിസ്, മമ്മി കേട്ടപ്പുറം, യൂസഫ് പാനൂർ, ഉസൈൻ ഇടച്ചാക്കൈ, ഉനൈസ്, ജാക്കി റഹ്‌മാൻ, നസറുദ്ദീൻ മണ്ണാർക്കാട്, ഷെരീഫ്, ഇബ്രാഹിം കാരക്കാട്, സാലിഹ് പുതുപ്പറപ്പ്, ബഷീർ, അൻവർ സലീം, മനോജ്‌, സകരിയ്യ, ഫിറോസ്‌ പയ്യോളി, ഹകീം, ജയപ്രകാശ് പയ്യന്നൂർ, ജലീൽ വാളക്കുളം തുടങ്ങിയവർ അനുസ്മരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.